പാകിസ്ഥാന്‍ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടര്‍ അഭിനന്ദന്റെ മോചനത്തിൽ നിർണ്ണായക ഇടപെടൽ നടത്തിയത് സൗദിയോ ? ; ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ച് ഉടന്‍ ചര്‍ച്ച നടത്തണമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍
പാകിസ്ഥാന്‍ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് നിര്‍ണായക ഇടപെടല്‍ നടത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ച് ഉടന്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഫോണില്‍ വിളിച്ച് സംയമനം പാലിക്കാനും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ആക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം രൂപം കൊണ്ടിരുന്നു. ഇതോടെയാണ് ആഗോളരാജ്യങ്ങള്‍ പ്രശ്നപരിഹാരത്തിന് നയതന്ത്രനീക്കങ്ങള്‍ ആരംഭിച്ചത്.
സൗദി അറേബ്യ, അമേരിക്ക, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഒത്തുതീര്‍പ്പിനായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ന് രാവിലെ ഇസ്ലാമാബാദില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പാകിസ്ഥാനിലെ പ്രധാനപാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ എന്ത് നടപടി സ്വീകരിക്കാനുമുള്ള പിന്തുണ കക്ഷിനേതാക്കള്‍ ഈ യോഗത്തില്‍ അറിയിച്ചു. ഇതിനു പിന്നാലെ സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഷാ മെഹമ്മൂദ് ഖുറേഷിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനില്‍ നിന്നുള്ള ഒരു നിര്‍ണായക സന്ദേശം സൗദി വിദേശകാര്യമന്ത്രി തന്നെ അറിയിച്ചുവെന്നും കാര്യങ്ങള്‍ നേരില്‍ സംസാരിക്കാന്‍ പാകിസ്ഥാനിലേക്ക് വരാന്‍ സൗദി വിദേശകാര്യമന്ത്രി താത്പര്യം അറിയിച്ചുവെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു. സൗദി വിദേശകാര്യമന്ത്രിയെ കൂടാതെ ഇറാന്‍റെ വിദേശകാര്യമന്ത്രിയും തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പാകിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പാക് മാധ്യമമായ ജിയോ ടിവിക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ പുല്‍വാമ ആക്രമണത്തിലെ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും. ഈ തെളിവുകള്‍ സൂഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യം ആക്രമിച്ച് പിന്നെ തെളിവുകള്‍ തരുന്നതിന് പകരം ആദ്യം തന്നെ ഇന്ത്യ ഈ രേഖകള്‍ കൈമാറിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലായിരുന്നേനെയെന്ന് പറഞ്ഞ ഖുറേഷി ഇത് പുതിയ പാകിസ്ഥാനാണെന്നും പറഞ്ഞു. ഇതിന് തുടര്‍ച്ചയെന്നോണം ഇന്ത്യയിലെ സൗദി അംബാസിഡര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണില്‍ ബന്ധപ്പെട്ടതായി ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ അമേരിക്കന്‍ ഹോം സെക്രട്ടറി മൈക്ക് പോംപിയോ ടെലിഫോണില്‍ ബന്ധപ്പെട്ടു എന്ന വാര്‍ത്തയും പുറത്തു വന്നു.
അതേസമയം സല്‍മാന്റെ സന്ദേശവുമായി സൗദി അംബാസിഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ സാത്തി വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടിരുന്നു. ഇരുവരും ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. പുല്‍വാമയില്‍ ജവാന്‍മാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് പുറകെ സല്‍മാന്‍ രാജകുമാരന്‍ ഇരു രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് മുന്‍കൈയടുക്കാമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളിലെയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിനെ മോചിപ്പിച്ച് സംഘര്‍ഷത്തിന് അയവു വരുത്താന്‍ അദ്ദേഹം കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് വന്നിരുന്നു.
https://www.facebook.com/Malayalivartha