അല്‍ ഫലായിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവർച്ച നടത്താൻ ശ്രമിച്ച രണ്ട് ആഫ്രിക്കന്‍ സ്വദേശികൾ പോലീസ് വലയിലായി
ഷാർജ അല്‍ ഫലായിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവർച്ച നടത്താൻ ശ്രമിച്ച രണ്ട് ആഫ്രിക്കന്‍ സ്വദേശികളെ ഷാര്‍ജ പൊലീസ് വലയിലാക്കി. കവർച്ചയ്ക്ക് ശ്രമിച്ച ശേഷം രക്ഷപ്പെടുവാനുള്ള ശ്രമിത്തിനിടയിലാണ് ഇവര്‍ പിടിയിലായതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയിഫ് അല്‍ സഅരി അല്‍ ശംസി പറഞ്ഞു.
സ്ഥാപനത്തില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു സംഭവം. രണ്ട് പേരാണ് മുഖംമൂടി ധരിച്ച് കവര്‍ച്ചയ്ക്ക് എത്തിയത്. പ്രധാന കവാടത്തിലൂടെ പാഞ്ഞുവന്ന ഇവരുടെ പക്കല്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. ആയുധം ഉയര്‍ത്തി പിടിച്ച് ഇവര്‍ സ്ഥാപനത്തിലുള്ളവരെ ഭീഷണിപ്പെടുത്തുകയും തടയാന്‍ ശ്രമിച്ചവരെ ആക്രമിക്കുകയും ചെയ്തു.
സ്ഥാപനത്തില്‍ കയറിയ ഉടനെ ഒരാള്‍ സെക്യൂരിറ്റി ജീവനക്കാരനെ നേരിട്ടപ്പോള്‍ രണ്ടാമന് കാഷ്യറയാണ് ആക്രമിച്ചത്. കാഷ്യര്‍ ചെറുത്ത് നിന്നപ്പോള്‍ ഇയാള്‍ ശക്തമായി മർദ്ദിച്ചു. എന്നിട്ടും കാഷ്യര്‍ വിട്ട് കൊടുത്തില്ല. വന്‍തുക കൈക്കലക്കാം എന്ന ആക്രമികളുടെ ലക്ഷ്യം കാഷ്യറുടെ ധീരമായ ചെറുത്ത് നില്പ്പിനെ തുടര്‍ന്ന് വിഫലമായി.
ഇതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച ആള് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇത് പൊലീസ് പുറത്ത് വിട്ട വീഡിയോയില്‍ വ്യക്തമാണ്. രണ്ടാമന് ഏത് വഴിയാണ് രക്ഷപ്പെട്ടതെന്ന് വീഡിയോയില്‍ വ്യക്തമല്ല. പൊലീസിന്റെ സമയോജിതമായ ഇടപ്പെടലിനെ തുടര്‍ന്ന് രണ്ട് പേരെയും പിടികൂടിയതായി അല്‍ ശംസി പറഞ്ഞു. പരിക്കേറ്റ കാഷ്യറെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കോടതിക്ക് കൈമാറി.
https://www.facebook.com/Malayalivartha