ജുബൈലിൽ ലഹരിവേട്ടയ്ക്കിടെ വ്യാജ ഇഖാമകളുമായി അഞ്ചു പാക് സ്വദേശികൾ പിടിയിൽ
ജുബൈലിൽ ലഹരിവേട്ടയ്ക്കിടെ ആയിരത്തിലേറെ വ്യാജ ഇഖാമയുമായി അഞ്ച് പാകിസ്താൻ സ്വദേശികളെ ജുബൈൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജുബൈലിൽ ഇവരുടെ താമസ സ്ഥലം കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇത്രയധികം വ്യാജ താമസ രേഖകൾ പിടികൂടിയത്.
ഏതാനും ദിവസം മുമ്പ് ലഹരി സാധനം കൈവശം വെച്ച രണ്ടു പേർ ഫൈഹ പ്രദേശത്തു നിന്ന് പൊലീസ് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഹരി വസ്തു എവിടെ നിന്നാണ് ലഭിച്ചത് എന്നത് സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചു. സംശയം തോന്നിയ ഇടങ്ങളിൽ നടത്തിയ തെരച്ചിലിനിടെയാണ് ഇഖാമ വ്യാജമായി നിർമിക്കുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പാകിസ്താൻ സ്വദേശികളുടെ താമസ സ്ഥലത്ത് എത്തിയത്.
വീടിനുള്ളിൽ നടന്ന റെയ്‌ഡിൽ 1000 ൽ പരം ഇഖാമയും പ്രിൻറിങ് ഉപകരണങ്ങളും കമ്പ്യൂട്ടറും മറ്റു സാമഗ്രികളും കണ്ടെടുത്തു. ഇവ 3000 എണ്ണം വരുമെന്നും സൂചനയുണ്ട്. എക്സിറ്റിൽ നാട്ടിൽ പോകുന്നവരുടെ ഇഖാമ സംഘടിപ്പിച്ച ശേഷം വേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് സ്റ്റിക്കർ പതിക്കുകയാണ് ചെയ്തിരുന്നതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചതായി സ്റ്റേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
2017 നവംബറിൽ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ പാകിസ്താൻ സ്വദേശി സദ്ദാം വ്യാജ ഇഖാമ കൈവശം വെച്ചതിന് അറസ്റ്റിലായിരുന്നു. പതിവ് പരിശോധനയ്ക്കിടെ, നടന്നു പോവുകയായിരുന്ന സദ്ദാമിനോട് പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇഖാമ പൊലീസിനെ കാണിക്കാൻ വേണ്ടി പേഴ്‌സ് എടുക്കുന്ന സമയം ഇയാളുടെ കൈവശം രണ്ട് തിരിച്ചറിയൽ കാർഡ് ഉള്ളതായി കണ്ടു. പേഴ്‌സ് വാങ്ങി പരിശോധിച്ചപ്പോൾ വ്യാജ ഇക്കാമ കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാജനിൽ സദ്ദാമിന്റെ ഫോട്ടോയും മറ്റൊരാളുടെ പേരും വിശദാംശങ്ങളുമായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഇത് തിരിച്ചറിയാൻ കഴിയുകയില്ല. അത്രയും സാമ്യമുള്ള വ്യാജനെ കമ്പ്യൂട്ടർ വഴിയുള്ള പരിശോധനയിൽ മാത്രമേ മനസിലാക്കാൻ കഴിയൂ. സദ്ദാമിന് വ്യാജ ഇഖാമ നൽകിയ സംഘത്തെ സംബന്ധിച്ച് നടത്തിയ അന്വേഷണം തുടരുകയായിരുന്നു. ഇപ്പോൾ വ്യാജ തിരിച്ചറിയൽ കാർഡ് ശേഖരം തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഇത്രയധികം ഇഖാമ ഇവരുടെ കൈയിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha