പ്രവാസികൾ ഇനി കാത്തിരിക്കണം; ആ കരാറിന്റെ കാലാവധി കഴിഞ്ഞു, ഇന്നു മുതൽ ഇന്ത്യയിൽ നിന്ന് യുഎഇ സെക്ടറുകളിലേക്കു സർവീസുകളില്ല

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികൾ പിന്നിട്ട യുഎഇയിലേക്ക് മടങ്ങാൻ പ്രവാസികൾ തയ്യാറാകുമ്പോൾ വീണ്ടും അപ്രതീക്ഷിത തിരിച്ചടി. കോവിഡ് കാലത്തെ വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ കാലാവധി കഴിഞ്ഞതോടെ ഇന്നു മുതൽ ഇന്ത്യയിൽ നിന്ന് യുഎഇ സെക്ടറുകളിലേക്കു സർവീസുകളില്ല എന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. ഇതേതുടർന്ന് വിമാന സർവീസുകൾ സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ കരാറിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കുകയായിരുന്നു. എന്നാൽ യുഎഇയുമായുള്ള കരാർ നിലവിലുള്ളത് പുതുക്കുമോ പുതിയ കരാറുണ്ടാകുമോ എന്നു ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് മുതൽ ആരംഭിക്കുന്നതിന് സർവീസുകളുടെ സമയക്രമം ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ കർശന യാത്രാ നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തരമൊരു കരാറിലേർപ്പെടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഒപ്പം വന്ദേഭാരതിന്റെ ആദ്യഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസാണ് കുവൈത്തിൽ നിന്നു സർവീസ് നടത്തിയിരുന്നത്.
ഇതേതുടർന്ന് ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികൾക്കും അവസരം ലഭിക്കുകയുണ്ടായി. എന്നാൽ കുവൈത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സർവീസുകൾ നടത്താൻ കഴിയാതെയായിരിക്കുകയാണ്. ഇവിടെ നിന്നുള്ള വിമാനങ്ങൾ കാലിയായി പറന്ന് അവിടെ നിന്ന് യാത്രക്കാരെ എടുത്ത് ഇന്ത്യയിലെത്തിക്കുകയാണ് പൊതുവെ ചെയ്തിരുന്നത്. എന്നാൽ യുഎഇയിലേതു പോലെ ഇരുവശത്തേക്കും യാത്രക്കാരെ കയറ്റാൻ കഴിയാതായതോടെ നിരക്കുകൾ വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായി മാറുകയായിരുന്നു. ഇതോടെ വലിയ തുക നൽകി ടിക്കറ്റെടുക്കാൻ കഴിയുന്നവർക്കു മാത്രമായി യാത്ര ചുരുങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























