കൊറോണ പിടിച്ചുകുലുക്കിയ ഗൾഫ് രാഷ്ട്രങ്ങൾ; അത് ഒരുമാസം മുൻപ് വരെ, മഹാമാരിയെ അതിവേഗം അതിജീവിക്കുകയാണ് പ്രവാസ ലോകം ഇപ്പോൾ, നാട്ടിലെത്തിയ പ്രവാസികളുടെ അവസ്ഥ?

കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടം ഒരു പ്രവാസിയും മറക്കുകയില്ല. അതായത് ഒരുമാസം മുമ്പ് വരെ കോവിഡിന് മുന്നിൽ വിറങ്ങലിച്ചുനിന്ന ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ അവിടെ നിന്ന് ഇപ്പോൾ കേൾക്കുന്നത് പ്രതീക്ഷയുള്ള വാർത്തകളാണ്. കുത്തനെ ഉയർന്ന രോഗികളുടെ എണ്ണവും മരണസംഖ്യയും ഗണ്യമായി കുറയുകയും രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്തതോടെ മഹാമാരിയെ അതിവേഗം അതിജീവിക്കുകയാണ് പ്രവാസ ലോകം ഇപ്പോൾ . ഇതോടെ, നാട്ടിലേക്ക് തിരിക്കാൻ എംബസിയിൽ അപേക്ഷ നൽകിയ പലരും ഗൾഫിൽ തുടരാൻ തീരുമാനിച്ചു ടിക്കെറ്റുകൾ പോലും റദ്ധാക്കിയത് അനവധിപേരാണ്.
ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് യു.എ.ഇയിൽ രണ്ടുമാസം മുമ്പ് പ്രതിദിനം ആയിരത്തോളം പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇപ്പോൾ അത് 300ൽ താഴെയായി നിൽക്കുകയാണ്. പ്രതിദിന മരണം പത്തിലേറെ കടന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നോ രണ്ടോ ആയി കുറയുകയും ചെയ്തു. ഒരുമരണം പോലുമുണ്ടാകാത്ത ദിവസങ്ങളും ഇപ്പോൾ ഇവിടെ പതിവാകുകയാണ്. നാലുമാസത്തിനിടെ നൂറിലേറെ മലയാളികൾ മരിച്ച യു.എ.ഇയിൽ ഈ മാസം നാല് മലയാളികളാണ് മരിച്ചത്. ഇതേതുടർന്ന് കായിക-വിനോദസഞ്ചാര മേഖലകൾ തുറന്നതും വിദേശികളെ സ്വീകരിച്ച് തുടങ്ങിയതും രാജ്യത്തെ സാമ്പത്തികാവസ്ഥക്ക് ഉണർവായിട്ടുണ്ട്.
എന്നാൽ ഗൾഫ്രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സൗദിയിൽ നിലമെച്ചപ്പെടുന്നു. പ്രതിദിന രോഗികൾ 5000 ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2000ത്തിൽ താഴെയെത്തി നിൽക്കുന്നു. ഒരുമാസത്തിനിടെ ഏറ്റവും കുറവ് രോഗികൾ റിപ്പോർട്ട് ചെയ്തത് രണ്ടുദിവസം മുമ്പാണ്. എന്നാൽ 7000 പേർവരെ രോഗമുക്തരായ ദിവസങ്ങളുമുണ്ട്. ഇതോടെ, നിയന്ത്രണങ്ങളെല്ലാം പിൻവലിക്കുകയുണ്ടായി. പള്ളികളും പൊതുഗതാഗതവും വിപണിയും തുറന്നു പ്രവർത്തിച്ചു തുടങ്ങി.
പ്രതിദിനം 500ലേറെ പേർ രോഗബാധിതരായിരുന്ന ബഹ്റൈനിൽ ഒരാഴ്ചയായി രോഗികൾ കുറവാണ്. രാജ്യത്ത് മലയാളികളുടെ മരണം പൊതുവെ കുറവാണ്. ഇവിടത്തെ നിയന്ത്രണങ്ങൾ നീക്കി. ആഗസ്റ്റ് ആറിന് ജിംനേഷ്യങ്ങളും കായിക പരിശീലന കേന്ദ്രങ്ങളും തുറക്കുന്നതോടെ ബഹ്റൈൻ സാധാരണ നിലയിലാകും. അതേസമയം ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പ്രവാസികളിൽ രോഗബാധ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങൾ തുറന്നതോടെ പ്രവാസികൾ ജോലിക്ക് എത്തിത്തുടങ്ങി. മലയാളി മരണങ്ങൾ കുറവായതും ആശ്വാസം പകരുന്ന വാർത്ത തന്നെയാണ്. എങ്കിലും, ബലിപെരുന്നാളിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് എട്ടുവരെ ഈ നിയന്ത്രണം തുടരുകയും ചെയ്യുന്നതാണ്.
അതേസമയം ഖത്തറിലും കോവിഡ് രോഗികൾ കുറഞ്ഞു. നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങി. അതോടൊപ്പം തന്നെ കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞു. പുതിയ രോഗികളെക്കാൾ കൂടുതലാണ് രോഗമുക്തരായവരുടെ എണ്ണം എന്നത്. അഞ്ചു ഘട്ടമായി നിയന്ത്രണം നീക്കുന്ന കുവൈത്തിൽ മൂന്നാം ഘട്ടം പിന്നിടുകയുണ്ടായി. ആഗസ്റ്റ് ഒന്ന് മുതൽ കുവൈത്തിലൂടെ വാണിജ്യ വിമാന സർവിസ് തുടങ്ങും. കുവൈത്ത് എയർവേസ് ഒമ്പത് നഗരങ്ങളിലേക്ക് സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്. രാജ്യത്ത് രാത്രി കർഫ്യൂ സമയം കുറക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























