ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ; 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും നാളെ മുതല്‍ സര്‍വീസുകളുണ്ട്, കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍! യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും. മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്. മസ്‌കത്ത് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും.കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും നാളെ മുതല്‍ സര്‍വീസുകളുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍.യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.
ഒമാനിലെത്തുന്ന യാത്രക്കാര്‍ കോവിഡ് വിവരങ്ങൾക്കായ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.മുന്‍കൂര്‍ അനുമതിയില്ലാതെ ഒമാനി പൗരന്മാര്‍ക്കും കാലാവധിയുള്ള റസിഡന്റ് കാര്‍ഡുള്ള പ്രവാസികള്‍ക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിയുള്ളൂ. ഒരു മാസത്തേക്ക് കൊവിഡ് ചികിത്സാ ചെലവ് ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എല്ലാ യാത്രക്കാര്‍ക്കുമുണ്ടാകണം.എത്തുന്ന എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കും. ലക്ഷണങ്ങളുള്ളവരെ പ്രത്യേകം ക്ലിനിക്കുകളിലേക്ക് മാറ്റി പരിശോധിക്കും.
രാജ്യത്ത് ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം വിദേശികള്‍ ഉറപ്പുവരുത്തണം.സുരക്ഷാ പോയിന്റ്, ലഗേജ് കലക്‌ഷന്‍, കസ്റ്റംസ് പരിശോധന തുടങ്ങിയയിടങ്ങളില്‍ സുരക്ഷിത ശാരീരിക അകലം പാലിക്കണം.യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ. മറ്റുള്ളവര്‍ക്ക് യഥാവിധമുള്ള അനുമതി വേണം.ഒന്ന് മുതല്‍ ഏഴ് ദിവസം വരെ രാജ്യത്ത് തങ്ങാനെത്തുന്നവര്‍ തറാസ്സുദ് പ്ലസ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യണം.
എട്ടോ അതിലധികമോ ദിവസത്തേക്ക് എത്തുന്നവര്‍ തറാസ്സുദ്പ്ലസ് ബ്രെസ്ലെറ്റ് ധരിക്കുകയും 14 ദിവസത്തെ ക്വാറന്റീനിൽ കഴിയുകയും വേണം.
15 വയസ്സിന് താഴെയുള്ളവര്‍ക്കും വിമാന ജീവനക്കാര്‍ക്കും പിസിആര്‍ ടെസ്റ്റ് വേണ്ട.
ഒരു ഹാന്‍ഡ്ബാഗ് മാത്രമേ യാത്രക്കാര്‍ കൊണ്ടുവരാവൂ. ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ നിന്നുള്ള മറ്റൊരു ബാഗും അനുവദിക്കും.പുറപ്പെടല്‍ സമയത്തിന്റെ മൂന്ന്- നാല് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം.പരിശോധനയില്‍ കോവിഡോ ലക്ഷണങ്ങളോ കണ്ടെത്തിയാല്‍ വിമാനത്താവളത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.വിമാനത്താവളത്തില്‍ എല്ലാവരും മാസ്‌കുകള്‍ യഥാവിധം ധരിക്കണം.വിമാനത്താവളത്തിലേക്കും പുറപ്പെടല്‍ കേന്ദ്രത്തിലേക്കും യാത്രക്കാരെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ. വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ തന്നെ എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. 38 ഡിഗ്രിയില്‍ താഴെ ശരീരോഷ്മാവ് ഉള്ളവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ.
രേഖകള്‍ കൈമാറിയാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണം. വിമാനത്താവളത്തിലെ എല്ലായിടത്തും. സാനിറ്റൈസറുകളുണ്ടാകും.പാസ്‌പോര്‍ട്ട് കൗണ്ടറുകളിലും സെക്യൂരിറ്റി പോയിന്റുകളിലും വിമാനത്താവളത്തിലെ മറ്റിടങ്ങളിലും പോലീസുകാര്‍ മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കണം.സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കുക. വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ഉപയോഗിക്കുക.വിമാനത്തില്‍ എപ്പോഴും മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും പ്രത്യേകം സംവിധാനിച്ച വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക.
https://www.facebook.com/Malayalivartha