വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തി; ഇന്ത്യയില്‍ കുടുങ്ങിയ 116 ഇന്ത്യന്‍ നഴ്‌സുമാരെ കുവൈത്തില്‍ മടക്കി കൊണ്ടു വന്നു, വരുംദിവസങ്ങളില്‍ കൂടുതല്‍ നഴ്‌സുമാരെ മടക്കി കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തിവച്ചു. അത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത-ഓപ്പറേഷൻസ് വിഭാഗം അസി.അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് നിർദേശം നൽകി. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള നഴ്സുമാർ, സർക്കാർ/സ്വകാര്യ സർവകലാശാലകളിലും അപ്ലൈഡ് എജ്യുക്കേഷൻ അതോറിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും പഠിക്കുന്ന വിദേശി വിദ്യാർഥികൾ എന്നിവർക്കു നിരോധനം ബാധകമാക്കി.
സ്വദേശി പൗരന്മാരുടെ വിദേശികളായ ജീവിത പങ്കാളി, മക്കൾ, വിധവകൾ, വിവാഹ മോചിതർ എന്നിവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിദൂനികൾക്കും നിരോധനം ഇല്ല. അതെസമയം കുവൈത്തിലേക്കു നേരിട്ടുള്ള പ്രവേശന വിലക്ക് നിലനില്‍ക്കുന്നതിനിടയില്‍ ഇന്ത്യയില്‍ കുടുങ്ങിയ 116 ഇന്ത്യന്‍ നഴ്‌സുമാരെ കുവൈത്തില്‍ മടക്കി കൊണ്ടു വന്നു. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.മുസ്തഫ അല്‍ റിദാ, മെഡിക്കല്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് അല്‍ ഷത്തി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍നിന്നു നഴ്‌സുമാരെ മടക്കി കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
കുവൈത്തിലെത്തിയ നഴ്‌സ്മാരുടെ സംഘത്തെ ആരോഗ്യ മന്ത്രാലയം പൊതുജന വിഭാഗം സ്വീകരിച്ചു. നഴ്‌സ്മാരുടെ സ്രവം പരിശോധനക്ക് അയച്ച ശേഷം ഹോം ക്വാറന്റീനു വിധേയരാക്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ നഴ്‌സുമാരെ മടക്കി കൊണ്ടു വരുന്നതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha