ആഴ്ചയിൽ 10,000 യാത്രികർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാം; ഇന്ന് മുതൽ സർവീസുകൾ ആരംഭിക്കുന്നു, സർവീസിനായി നാല് വിമാനക്കമ്പനികൾ. ഇന്ത്യ - ഒമാൻ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ പുറത്ത്

പ്രവാസികൾക്ക് ആശ്വാസം നൽകി ഇന്ത്യ 32 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാർ ഒപ്പിട്ടത്. കർണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ മാനദണ്ഡങ്ങളിലൂടെ കരാർ വഴി പ്രവാസികൾ സുഗമമായി യാത്ര ചെയ്യുകയാണ്. എന്നാൽ പ്രവാസികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ - ഒമാൻ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഒമാനിൽ നിന്ന് ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളിലേക്കാണ് യാത്ര ചെയ്യാനാവുകയെന്നും, സർവീസുകളുടെ എണ്ണവും മറ്റ് വിശദാംശങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇന്ന് മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ 10,000 യാത്രികർക്കാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ കഴിയുകയെന്നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നു.
നവംബർ 30 വരെയാണ് ഇന്ത്യ- ഒമാൻ എയർ ബബിൾ കരാർ ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം നാല് വിമാന കമ്പനികൾക്കാണ് സർവീസിന് അനുമതിയുള്ളത്. ഒമാൻ എയർ, സലാം എയർ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനങ്ങളാണ് ഒമാനിനും ഇന്ത്യയ്ക്കും ഇടയിൽ സർവീസ് നടത്തുന്നത്. ഒക്ടോബർ എട്ടുമുതൽ 24 വരെയുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിക്കുകയുണ്ടായി. കൊച്ചി, മുംബൈ, ഡൽഹി എന്നീ സ്ഥലങ്ങളിലേക്കാണ് ഒമാൻ എയർ സർവീസ് പ്രഖ്യാപിച്ചത്. ഒപ്പം സലാം എയർ കൂടുതൽ നഗരങ്ങളിലേക്കുള്ള സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഒക്ടോബർ എട്ട് വ്യാഴാഴ്ച മുതലാണ് എയർ ഒമാൻ സർവീസുകൾ പുനഃരാരംഭിക്കുന്നത്. ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങൾ വീതമാണ് ഉള്ളത്. ഡൽഹിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും, മുംബൈയിലേക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയും, കൊച്ചിയിലേക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് സർവീസ് ലഭ്യമാകുക. കൊച്ചിയിൽ നിന്നും തിരിച്ചും ഇതേ ദിവസം സർവീസ് നടത്തുന്നതാണ്. ഒക്ടോബർ 24 വരെ ഈ രീതിയിലാണ് വിമാനങ്ങൾ സർവീസ് നടത്തുക. മസ്കറ്റിൽ നിന്നാണ് എല്ലാ സർവീസുകളും ലഭ്യമാകുന്നത്.
അതോടൊപ്പം തന്നെ മസ്കറ്റിൽ നിന്ന് ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്കാണ് സലാം എയർ സർവീസ് നടത്തുക. കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാണ് ഉണ്ടാവുന്നത്. നവംബർ അവസാനം വരെ ഈ രീതിയിലാകും സർവീസ് എന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത. സലാം എയർ വെബ്സൈറ്റ്, കോൾ സെന്‍റർ, ട്രാവൽ ഏജന്‍റുമാർ എന്നിവർ മുഖേന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
https://www.facebook.com/Malayalivartha


























