പ്രവാസികളെ കണ്ണീരണിയിച്ച് ആ അവസാന യാത്ര; നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ കുറച്ച് സാധനങ്ങള്‍ വാങ്ങാൻ പോകുന്ന വഴി കാറിടിച്ചു, മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത അതേ വിമാനത്തിൽ അന്ത്യയാത്ര

പലപോഴും പ്രവാസലോകം നമ്മെ പലതും പഠിപ്പിക്കും. അതിജീവനത്തിന്റെ നാം അറിയാതെ പോകുന്ന പ്രവാസകഥകൾ നോവായി മാറുന്നവയാണ്. ഇന്നും നാം അറിയാത്ത പല കഥകളും ആ മണ്ണിൽ ഉറങ്ങുകയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം തന്റെ കുടുംബത്തെ കാണുവാൻ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അതെ വിമാനത്തിൽ അന്ത്യയാത്ര ചെയ്യേണ്ടി വന്ന ധൗര്ഭാഗ്യകരമായ ഒരു വാർത്ത പുറത്തുവരുകയാണ്. പ്രവാസികളെ കണ്ണീരണിയിച്ച ആ വാർത്ത പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അവധിക്ക് നാട്ടിലേക്ക് പോകുവാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ കോട്ടയം സ്വദേശി രാജുവിന്‍റെ അന്ത്യയാത്ര..എംബാമിംഗ് സെന്‍ററില്‍ നിന്ന് രാജുവിന്‍റെ മൃതദേഹം വെളളതുണിയില്‍ പൊതിഞ്ഞ് പെട്ടിയില്‍ പാക്ക് ചെയ്യുമ്പോള്‍,ഇന്നേ ദിവസം യാത്രക്കാരനായി നാട്ടിലേക്ക് പോകുവാനുളള ടിക്കറ്റിന്‍റെ കോപ്പി സുഹൃത്തിന്റെ കയ്യില്‍ കാണാമായിരുന്നു.
കോട്ടയം സ്വദേശി രാജു കഴിഞ്ഞ ആറ് വര്‍ഷമായി ഷാര്‍ജയിലെ ഒരു അറബിക് റെസ്റ്റാറന്‍റില്‍ കുക്കായി ജോലി ചെയ്ത് വരുകയായിരുന്നു.ഈ മാസം 18ാം തീയതി ദുബായില്‍ നിന്നും കൊച്ചിയിലേക്ക് Airindia വിമാനത്തില്‍ നാട്ടിലേക്ക് പോകുവാനിരിക്കെ ഷാര്‍ജ മലിഹ റോഡില്‍ കാര്‍ ആക്സിഡന്‍റില്‍ പ്പെട്ട് മരണപ്പെടുകയായിരുന്നു.
നാട്ടിലേക്ക് പോകുവാന്‍ കാര്ട്ടൂണില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് വരികെ,നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ കുറച്ച് സാധനങ്ങള്‍ കൂടി വാങ്ങുവാന്‍ വേണ്ടി ഷോപ്പിലേക്ക് പോകുവാന്‍ ഷാര്‍ജ മലിഹ റോഡ് മുറിച്ച് കടക്കുന്നതിനിടെ വളരെ വേഗത്തില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വെച്ച് രാജു മരണപ്പെടുകയായിരുന്നു.
പരേതന് ഭാരൃയും രണ്ട് ആണ്‍മക്കളുമാണുളളത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഒട്ടനവധിയുണ്ടായിരുന്നു.അതൊക്കെ സാവാധാനം തീര്‍ക്കുവാനുളള കഠിനാദ്ധ്വാത്തിലായിരുന്നു രാജു.
ഇന്ന് വൈകീട്ട് ദുബൈ എംബാമിങ് സെൻററിൽ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു സുഹൃത്തുക്കള്‍. കണ്ണീരണിയിക്കുന്ന ഓർമയായി മാറിയ രാജുവിന്റെ നിശ്ചലമായ മൃതദേഹം കാര്‍ഗോയില്‍ നിന്നും വിമാനത്തില്‍ കയറ്റിയപ്പോള്‍ ഞാനും ഓര്‍ത്ത് പോയി,നമ്മള്‍ ഒന്ന് ചിന്തിക്കുന്നു. ദെെവം വേറെ ഒന്ന് പ്രവര്‍ത്തിക്കുന്നു.രാജുവിന്‍റെ മയ്യത്ത് നാട്ടിലേക്ക് ചെല്ലുമ്പോള്‍ , ആ കുടുംബം അനുഭവിക്കുന്ന മാനസികാവസ്ഥ ഓര്‍ത്ത് പോയി. രാജുവിന്‍റെ ഭാരൃ ബിന്ദുവിനെ മരണവിവരം അറിയിച്ചിട്ടില്ല.പ്രിയതമന്റെ വരവ് കാത്തിരിക്കുന്ന ആ സഹോദരിയുടെ മുന്നില്‍,ആംബുലന്‍സില്‍ ഭര്‍ത്താവിന്‍റെ നിശ്ചലമായ ശരീരം കാണുമ്പോള്‍ എങ്ങനെ സഹിക്കുവാന്‍ കഴിയും.ദെെവം കുടുംബത്തിന് ഈ വേദന താങ്ങുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
"നമ്മുടെ കൂടെ നടന്നവരും നമ്മുടെ കൂടു വിട്ടു നടന്നവരും നമ്മുടെ വിയോഗത്തില്‍ നമ്മെ കാണാൻ ഒന്നിച്ചു വരുന്ന വേദിയാണ് മരണം."
അഷ്റഫ് താമരശ്ശേരി
\
https://www.facebook.com/Malayalivartha


























