മക്കൾ ഉണ്ടാക്കിയ കടം തീർക്കാൻ ഒരു ദശകം നാട്ടിൽ പോകാൻ മറന്ന ആ പ്രവാസി; 28 വർഷമായി സൗദിയിൽ പ്രവാസി, മക്കളുടെ കടങ്ങളെല്ലാം വീട്ടി നാട്ടിലേക്ക് മടങ്ങുന്നത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുമായി
പ്രവാസലോകം നമുക്ക് നൽകുന്ന അനുഭവങ്ങൾ ഏറെ വ്യത്യസ്‍തമാണ്. തന്റെ കുടുംബത്തിന്റെ ഭാരവും തോളിലേന്തി കടല്കടക്കുന്ന പ്രവാസികൾ നേരിടേണ്ടി വരുന്ന ചുരുക്കം ചില അനുഭവങ്ങളിൽ ഒന്ന് ഏറെ വൈറലാകുകയാണ്. തന്റെ മക്കൾ ഉണ്ടാക്കിയ കടം തീർക്കാൻ അധ്വാനിക്കുന്നതിനിടെ തമിഴ്നാട്ടുകാരനായ പ്രവാസി ഒരു ദശകം നാട്ടിൽ പോകാൻ മറന്നു. രാമനാഥപുരം സ്വദേശി ജമാൽ അക്ബർ അലിയാണ് (57) നാട്ടിൽ പോകാതെ 10 വർഷമായി സൗദിയിൽ കഴിഞ്ഞത് തന്നെ. എന്നാൽ കടങ്ങളെല്ലാം വീട്ടി നാട്ടിലേക്ക് മടങ്ങുന്നത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുമായി.
അതേസമയം 28 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹത്തിന് മൂന്നു മക്കളാണ് ഉള്ളത്. ഏക മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പം ആൺമക്കൾക്ക് മുന്തിയ വിദ്യാഭ്യാസവും നൽകിയിരുന്നു. തുടർന്ന് രണ്ട് ആൺമക്കളെ പഠനശേഷം സൗദിയിലേക്ക് കൊണ്ടുവന്നു. എന്നാൽ, ഇരുവരും മൂന്നുമാസം കഴിഞ്ഞപ്പോൾ പ്രവാസത്തിനോടും പിതാവിനോടും വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. സ്വന്തമായി നാട്ടിൽ ബിസിനസ് തുടങ്ങണമെന്ന മക്കളുടെ ആഗ്രഹത്തിന് അക്ബർ അലി ഒട്ടും തടസ്സം നിന്നില്ല. അറിയുന്നവരിൽ നിന്നൊക്കെ സംഘടിപ്പിക്കാവുന്ന തുക കടമായി വാങ്ങി മക്കൾക്ക് അയച്ചുകൊടുത്തു. രാപ്പകലില്ലാതെ അധ്വാനിച്ച് ഉണ്ടാക്കിയ വീടും സ്ഥലവും പണയപ്പെടുത്തി മക്കൾ ബാങ്ക് വായ്പ എടുത്ത് ബിസിനസ് വികസിപ്പിക്കുകയും ചെയ്‌തു.
എന്നാൽ ബിസിനസ് നഷ്ടത്തിലായതോടെ വീടും സ്ഥലവും ബാങ്കുകാർ പിടിച്ചെടുക്കുന്ന അവസ്ഥയിലെത്തി. അവസാനം അക്ബർ അലി എല്ലാ കടബാധ്യതയും ഏറ്റെടുത്തു. 10 വർഷം തുടർച്ചയായി സൗദിയിൽനിന്ന് രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പണിയെടുത്ത് പണമുണ്ടാക്കി. ഈ പണംകൊണ്ട് ഭാരിച്ച കടം തീർക്കുകയുണ്ടായി. എന്നാൽ ഇതിനിടയിൽ പല രോഗങ്ങളും കീഴടക്കി. പ്രമേഹവും രക്തസമ്മർദവും കൂടിയിരുന്നു. തുടർന്ന് അക്ബറിന് രണ്ടു മാസത്തോളം കിടക്കയിൽ തന്നെ കഴിയേണ്ടിവന്നു.
മക്കൾപോലും തിരിഞ്ഞുനോക്കാത്ത അവസ്ഥ എത്തി. ഒടുവിൽ ഗൾഫ് മലയാളി ഫെഡറേഷൻ ഇടപെട്ട് നാട്ടിലേക്ക് മടങ്ങാൻ അവസരം നൽകി. കഴിഞ്ഞ ദിവസം ഗൾഫ് മലയാളി ഫെഡറേഷൻ നൽകിയ വിമാന ടിക്കറ്റിൽ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഗൾഫ് മലയാളി ഫെഡറേഷൻ ഭാരവാഹി റാഫി പാങ്ങോട് യാത്രയയപ്പ് നടപടിക്ക് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha