ചരിത്രപ്രഖ്യാപനവുമായി സൗദി; സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദി അറേബ്യ തുറന്നു, മേഖലയിൽ ഇറാന്റെ സ്വാധീനം കുറക്കാൻ ഇറാഖുമായുള്ള ബന്ധം നിർണായകം

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിർത്തി ഇന്നലെ തുറക്കുകയുണ്ടായി. 1990ലെ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അടച്ച അറാർ അതിർത്തിയാണ് സൗദി അറേബ്യ തുറന്നത്. അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബന്ധമവസാനിപ്പിച്ചതോടെയാണ് അതിർത്തി അടച്ചത്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറക്കാൻ കൂടി ലക്ഷ്യം വെച്ചാണ് സൗദി ആഘോഷ പൂർവം അതിർത്തി തുറന്നത് എന്നാണ് റിപോർട്ടുകൾ.
സദ്ദാം ഹുസൈൻ കുവൈത്ത് അധിനിവേശം നടത്തിയ കാലത്ത് അടച്ചതായിരുന്നു അറാറിലെ ഈ അതിർത്തി മേഖല. സൗദിയുടെ വടക്കൻ മേഖലയിലുള്ള അറാർ-ജദീദ അതിർത്തി തുറക്കുന്നതിൽ വ്യാപാര ബന്ധവും നയതന്ത്ര നീക്കങ്ങളും ഇരു രാജ്യങ്ങളും ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്. ഇറാനുമായി 1559 കി.മീ അതിരു പങ്കിടുന്ന രാജ്യം കൂടിയാണ് ഇറാഖ്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറക്കാൻ ഇറാഖുമായുള്ള ബന്ധം നിർണായകമാകുമെന്നതിൽ സംശയമില്ല. ഒപ്പം കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയും ഇറാഖ് ഭരണാധികാരിയും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറാർ അതിർത്തി തുറക്കുന്നത്.
ഇറാഖ് ആഭ്യന്തരമന്ത്രി ഒത്മാൻ അൽ ഗാനിമി സൗദി വടക്കൻ അതിർത്തി മേഖല അമീർ പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ എന്നിവർ ഇതിൽ സന്നിഹിതരായിരുന്നു. 2017 ൽ ഈ അതിർത്തി തുറക്കാനുള്ള ശ്രമമുണ്ടായെങ്കിലും അത് നടന്നിരുന്നില്ല. ഈ മാസം 10 ന് നടന്ന സൗദി-ഇറാഖി ഏകോപന സമിതിയുടെ നാലാം സെഷന്റെ തീരുമാനത്തിന് അനുസൃതമായാണ് അതിർത്തി വീണ്ടും തുറക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത് തന്നെ. എന്നാൽ അതിർത്തി തുറക്കൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങളുടെ പൊതു താൽപര്യങ്ങൾ നിറവേറ്റുന്ന ഒരു പുതിയ യുഗത്തിലേക്ക് ഈ നീക്കം നയിക്കുകയെന്നും അമീർ പ്രിൻസ് ഫൈസൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ കൈവഴിയാണ് ഈ അതിർത്തി അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha



























