പ്രവാസികൾക്കായി വാതിലുകൾ തുറന്ന് അറബ് രാഷ്ട്രം; പ്രവാസികൾ കൂടുതലായി മടങ്ങിയെത്താൻ തുടങ്ങി, കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുള്ള പുതിയ നിർദേശങ്ങൾ നൽകി ഒമാൻ
കൊറോണ വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച ഇളവുകൾ തുടരുകയാണ്. മടങ്ങിപ്പോയവർ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കാൻ ഗൾഫ് രാജ്യങ്ങൾ വലിയ തോതിലുള്ള ഇളവുകൾ നൽകിവരുകയാണ്. പുതിയ തൊഴിൽ-ടൂറിസ്റ്റ് വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നൽകിക്കഴിഞ്ഞു. പ്രവാസികൾ കൂടുതലായി മടങ്ങിയെത്താൻ തുടങ്ങിയതോടെ കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുള്ള പുതിയ നിർദേശങ്ങൾ നൽകുകയാണ് ഒമാൻ. യാത്രയ്‌ക്ക് മുൻപുള്ള കൊവിഡ് പരിശോധനാഫലങ്ങളിലാണ് നിലവിൽ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
ഒമാനിലേക്ക് എത്തുന്ന യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് കൊവിഡ് പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം കൈവശം സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കിയിരിക്കുകയാണ്. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച് കൊവിഡ് പരിശോധന നടത്തിയാൽ മതിയാകും. എത്തുന്നവർ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും കൈവശം സൂക്ഷിച്ചിരിക്കണമെന്നും ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അൽ സൈദി വ്യക്തമാക്കുകയുണ്ടായി.
അതേസമയം വിമാനമാർഗം രാജ്യത്ത് എത്തുന്നവർക്ക് ഇളവുകൾ നൽകുന്നുണ്ടെങ്കിലും കരമാർഗം എത്തുന്നവർക്ക് ഈ ഇളവുകൾ ലഭ്യമല്ലെന്ന് ആരോഗ്യ മന്ത്രി. റോഡ് മാർഗം അതിർത്തി കടന്ന് എത്തുന്നവർ പിസിആർ പരിശോധനാഫലം നിർബന്ധമായും കൈവശം സൂക്ഷിക്കേണ്ടതാണ്. രാജ്യത്തെ പള്ളികളിലെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി ഏർപ്പെടുത്തിയത് ഒഴിവാക്കി. 12 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർക്കും ഇനി നമസ്‍കാരങ്ങൾക്കായി പള്ളികളിൽ പ്രവേശിക്കാമെന്നും സർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
https://www.facebook.com/Malayalivartha