പ്രവാസികൾക്ക് പറക്കാം; പുതിയ നിയമവുമായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, സൗദിയിൽ നിന്ന് പുറത്തേക്ക്, സ്വദേശികളല്ലാത്തവർക്ക് യാത്രാനുമതി നൽകി
പുതിയ കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പലതും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ദുബായില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികൾ കുടുങ്ങിപ്പോയിരുന്നു. കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ദുബായിലെത്തിയവരാണ് പെട്ടെന്നുണ്ടായ യാത്രാ വിലക്ക് കാരണം ബുദ്ധിമുട്ടിലായത്.
ഇവിടങ്ങളിലേക്ക് പല രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ തന്നെ പലരും ദുബായ് വഴിയാണ് യാത്രതിരിക്കുന്നത്. ദുബായില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സൗദിയിലും കുവൈത്തിലുമെത്താമെന്ന കണക്കുകൂട്ടലില്‍ ഇവിടെ ഹോട്ടലുകളെടുത്ത് തങ്ങിയവര്‍ യാത്രാ നിരോധനത്തോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു. എന്നാലിതാ പ്രവാസികളെ തേടി ഒരു സന്തോഷ വാർത്തയാണ് പുറത്തേക്ക് വരുന്നത്.
അതായത് സൗദിയിൽ നിന്ന് പുറത്തേക്ക്, സ്വദേശികളല്ലാത്തവർക്ക് യാത്രാനുമതി നൽകി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി രംഗത്ത് എത്തുകയുണ്ടായി. എന്നാൽ സൗദിയിലേക്കുള്ള പ്രവേശന വിലക്ക് തുടരുന്നതാണ്. സൗദിയിലുള്ള പ്രവാസികളെ കൊണ്ടുപോകാൻ വിദേശ യാത്രാ വിമാനങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള സിവിൽ ഏവിയേഷൻ അതോറിറ്റി ഇറക്കിയ സർക്കുലർ പ്രകാരമാണ് അനുമതി നൽകിയത്.
അതോടൊപ്പം തന്നെ യാത്ര പുനഃരാരംഭിക്കുന്ന തിയതിയോ യാത്രാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയോ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദിയിലുള്ള പ്രവാസികളെ സൗദിക്ക് പുറത്ത് കൊണ്ട് പോകുന്നതിന് ഇത് വഴി കഴിയുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ഇതിനായി അനുമതി ലഭിച്ച വിമാനങ്ങളിലെ ജീവനക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുകയോ ഗ്രൗണ്ട് സപ്പോർട്ട് വിഭാഗവുമായോ എയർപോർട്ട് സ്റ്റാഫുമായോ ബന്ധപ്പെടരുതെന്നും സർക്കുലർ പ്രതിപാദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha