ഒമാന്റെ ആ തീരുമാനം ... ആശ്വാസത്തോടെ പ്രവാസികൾ
രാജ്യത്ത് തുടര്‍ന്നുവരുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കണമെന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിയാല്‍ വാക്‌സിന്‍ കുത്തിവയ്ക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 1700 പേരാണ് ഒമാനില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത്.
യുഎസ്-ജര്‍മന്‍ കമ്പനിയായ ഫൈസര്‍ ബയോഎന്‍ടെക്കിന്റെ വാക്‌സിനാണ് ഒമാനില്‍ വിതരണം ചെയ്യുന്നത്. വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയോ എടുക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയോ ചെയ്യുകയില്ലെന്ന് ഒമാന്‍ ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, വാക്‌സിന്‍ വിതരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടമായി വാക്സീൻ നൽകുന്നത്. ഒമാനിൽ വാക്സിനേഷൻ തുടങ്ങുന്നതോടെ, വാക്സീൻ പൊതുജനങ്ങൾക്ക് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടംനേടും.15,600 ഡോസ് ഫൈസർ വാക്സീൻ ആദ്യഘട്ടമായി ഒമാനിലെത്തിച്ചതിന് പിന്നാലെയാണ് വാക്സിനേഷൻ തുടങ്ങുന്നത്. രണ്ട് ഡോസ് വാക്സിൻ 21 ദിവസത്തെ ഇടവേളയിലാണ് ആവശ്യക്കാർക്ക് നൽകുക. ജനുവരിയില്‍ രണ്ടാം ഘട്ട വാക്സീന്‍ 28,000 ഡോസ് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതര രോഗബാധിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കും. മൂന്നുഘട്ടമായി 60ശതമാനം ജനങ്ങൾക്കും വാക്സീൻ ഉറപ്പാക്കുമെന്നും എന്നാൽ വാക്സീൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.
"
https://www.facebook.com/Malayalivartha