സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിച്ചു; പൂര്‍ണ യാത്രാവിലക്ക് നീക്കിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല, ആശങ്കയോടെ പ്രവാസികൾ
കൊറോണ വ്യാപനത്തെത്തുടര്‍ന്നു സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കുകയുണ്ടായി. വ്യോമ, കടല്‍, റോഡ് മാര്‍ഗമുള്ള യാത്രാവിലക്കാണ് ഇന്നലെ രാവിലെ മുതൽ നീക്കിയതായുള്ള വാർത്ത പുറത്ത് വന്നത്. എന്നാല്‍ ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങി കോവിഡ് വകഭേദം വ്യാപിക്കുന്ന രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു 14 ദിവസം ക്വാറന്റൈന്‍ അടക്കമുള്ള കർശന നിബന്ധനകൾ നൽകിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ സൗദിയിലെത്തി 48 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍. ടെസ്‌റ്റ് നടത്തണം. 13-ാം ദിവസം വീണ്ടും ടെസ്‌റ്റ് നടത്തണമെന്നാണ് നിർദ്ദേശം.
ഇക്കഴിഞ്ഞ ഡിസംബര്‍ 21-നാണ് സൗദി സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന് പുറമെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് പിന്നാലെ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതാണ് സൗദിസമ്പൂർണ വിലക്ക് കൽപ്പിച്ചത്. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ സൗദിയില്‍നിന്നു പുറത്തേക്കുള്ള വിമാനയാത്രകള്‍ക്ക് അനുമതി നല്‍കിയിരുന്നു. പൂര്‍ണ യാത്രാവിലക്ക് നീക്കിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല . നിലവില്‍ 14 ദിവസം വിദേശത്തു ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ സൗദിയിലേക്ക് വരാനാകൂവെന്ന് വിവിധ എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനു മുമ്പുള്ള വ്യവസ്‌ഥകള്‍ അതേപടി വിലവിലുണ്ടെന്നു സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. മാത്രമല്ല ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയില്‍ എത്തണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടിവരും.
https://www.facebook.com/Malayalivartha