മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖല ഉണരുന്നു; വിലക്കുകൾ പൂർണമായും നീക്കിയതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രാ വിമാനങ്ങള്‍ സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ പറന്നു, ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക്....
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യ നയതന്ത്രബന്ധം ശക്തമാക്കുകയാണ്. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖല ഉണരുകയാണ്. വിലക്കുകൾ പൂർണമായും നീക്കിയതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രാ വിമാനങ്ങള്‍ സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ സഞ്ചാരം ആരംഭിച്ചു. നീണ്ട മൂന്നര വര്‍ഷത്തെ വിലക്കിന് ശേഷം ഇന്നലെ രാത്രി പ്രാദേശിക സമയം 8.45ന് ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക് പുറപ്പെട്ട ക്യുആര്‍ 1365 ആണ് സൗദിയുടെ വ്യോമപാതയിലൂടെ സര്‍വീസ് നടത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ യാത്രാ വിമാനം. ഇന്നലെ വൈകിട്ട് മുതല്‍ ഏതാനും യാത്രാ വിമാനങ്ങള്‍ സൗദിയുടെ വ്യോമപാത ഉപയോഗിച്ചു തുടങ്ങിയതായി ഖത്തര്‍ എയര്‍വേയ്‌സ് ട്വീറ്റ് ചെയ്യുകയുണ്ടായി.
ഈ മാസം നാലിന് വൈകിട്ടാണു എല്ലാ ഭിന്നതകളും പരിഹരിച്ച് സൗദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, ജല അതിര്‍ത്തികള്‍ തുറന്നത്. അഞ്ചിന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ അല്‍ ഉല കരാറില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രമടക്കമുള്ള ബന്ധം പുന:സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി. വരും ദിവസങ്ങളില്‍ ഖത്തറിനും അയല്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രകളും പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha