സായുധസേന ഒപ്പുവെച്ചത് 2000 കോടിയിലധികം ദിർഹത്തിന്റെ ഉടമ്പടികളിൽ; യു.എ.ഇ. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം അമ്പരപ്പിക്കുന്നത്
യു.എ.ഇ. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിൽ (ഐഡെക്സ്, നവെഡെക്സ്) യു.എ.ഇ. സായുധസേന ഒപ്പുവെച്ചത് 2000 കോടിയിലധികം ദിർഹത്തിന്റെ ഉടമ്പടികളിൽ. ദേശീയ, അന്തർദേശീയ കമ്പനികളുമായാണ് ഉടമ്പടികൾ. 18-ഓളം ഉടമ്പടികൾ യു.എ.ഇ. കമ്പനികളുമായും ആറ് ഇടപാടുകൾ വിദേശകമ്പനികളുമായാണ്. പ്രതിരോധ വാഹനങ്ങൾ, ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു നീക്കം .
ലെക്ലെർക് ടാങ്കറുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഡോളറും , ബെൽ 407 മൾട്ടി-റോൾ ഹെലികോപ്റ്ററിനായി 22 കോടി ദിർഹവും , എയർ ഡിഫൻസ് കമാൻഡ് എഫ്.ബി.എം. 21 ഫ്യൂസുകൾക്കായി 9 കോടി ദിർഹം, കരസേനയുടെ വെടിമരുന്നുകൾക്ക് 4 കോടി ദിർഹം, വ്യോമസേനയുടെ എംകെ-82, എം.കെ.-81 ബോംബുകൾക്കായി 9 കോടി ദിർഹം, പ്രസിഡൻഷ്യൽ ഗാർഡ് കമാൻഡിനായി ഡ്രോൺ സംവിധാനങ്ങൾ, ലോഞ്ച് പാഡുകൾ, ഗ്രൗണ്ട് കൺട്രോൾ യൂണിറ്റുകൾ എന്നിവയ്ക്കുവേണ്ടി 5 കോടി ദിർഹം, മിറാഷ് വിമാനങ്ങൾ വികസിപ്പിക്കുന്നതിനായി 11 കോടി ദിർഹം, അഗ്നിശമന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ബ്ലാക്ക് ഹോക്ക് ക്രാഫ്റ്റിന് 5 കോടി ദിർഹം തുടങ്ങിയവയെല്ലാം ഉടമ്പടികളിൽ ഉൾപ്പെടുന്നു.
അഞ്ച് ദിവസംനീണ്ടുനിന്ന പ്രദർശനവും സമ്മേളനവും പ്രതിരോധരംഗങ്ങളിലെ ഏറ്റവും പുതിയ സാങ്കേതികതകളായിരുന്നു . ആളില്ലാ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, മിസൈലുകൾ, ടാങ്കറുകൾ, അഗ്നിശമന സംവിധാനങ്ങൾ, വിവിധ തരം തോക്കുകൾ എന്നിവയെല്ലാം അവതരിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ വികസിപ്പിച്ച ഉപകരണങ്ങളും സംവിധാനങ്ങളും ആശയങ്ങളും കാണാനും വിലയുറപ്പിക്കാനുമുള്ള വേദിയായി ഇത്.
59 രാജ്യങ്ങളിൽനിന്നുള്ള 900 പ്രദർശകർ ഭാഗമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ 35 അന്താരാഷ്ട്ര പവലിയനുകൾ ശ്രദ്ധയാകർഷിച്ചു. കർശന കോവിഡ് വ്യവസ്ഥകൾപാലിച്ചുകൊണ്ട് നടന്ന പ്രദർശനത്തിൽ 62,445 പേർ ഭാഗമായി. ഭരണാധികാരികൾ, നയതന്ത്ര വിദഗ്ധർ, സേനാ മേധാവികൾ, പ്രതിരോധ ഉപകരണ നിർമാതാക്കൾ, നിക്ഷേപകർ എന്നിവരെല്ലാം പ്രദർശനത്തിനെത്തി. യു.എ.ഇ. കമ്പനികളുമായും വിദേശ കമ്പനികളുമായും സായുധസേന നടത്തിയത് വലിയ ഇടപാടുകളാണെന്ന് ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹസാനി പറഞ്ഞു.
ഇതിന് പുറമെയാണ് വിവിധ രാജ്യങ്ങൾ തമ്മിൽ നടന്ന ഇടപാടുകൾ. ഇതോടെ പ്രതിരോധ രംഗങ്ങളിൽ മിനമേഖലയിൽ നടക്കുന്ന ഏറ്റവുംവലിയ പ്രദർശനവും സമ്മേളനവുമായി മാറിയിരിക്കുകയാണ് ഐഡെക്സ്. ഓരോവർഷവും പുതിയ രാജ്യങ്ങളെക്കൂടി പങ്കാളികളാക്കുക വഴി വലിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികഅഭ്യാസങ്ങളും സഹകരണങ്ങളും സാങ്കേതികത പങ്കുവെക്കലുകളുമടക്കടമുള്ള പ്രവർത്തനങ്ങൾക്ക് കൂടി ഐഡെക്സ് കരുത്തേകും.
ഇസ്രയേൽ, വടക്കൻ മാസിഡോണിയ, ലക്സംബെർഗ്, പോർച്ചുഗൽ, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് പുതുതായി ഐഡെക്സിന്റെ ഭാഗമായത്. യു.എ.ഇ. വ്യോമാഭ്യാസ സംഘമായ അൽഫൊർസാന്റെ ചെറുവിമാനങ്ങളുമായുള്ള അഭ്യാസപ്പറക്കൽ സമാപന സമ്മേളനത്തിൽ വ്യത്യസ്തമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha