ഗൾഫ് രാഷ്ട്രങ്ങൾക്ക് വിലക്ക്; ബ്രിട്ടന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്തറും ഒമാനും, മാര്‍ച്ച് 19 മുതല്‍ ഖത്തറില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാൻ സാധിക്കുന്നതല്ല

പ്രവാസലോകത്തെ ഏറെ ഞെട്ടലിൽ ആഴ്ത്തി ബ്രിട്ടന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്തറും ഒമാനും ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. കോവിഡ് സാഹചര്യത്തില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ബ്രിട്ടന്‍ ഖത്തറിനെയും ഉള്‍പ്പെടുത്തിയതോടെ മാര്‍ച്ച് 19 മുതല്‍ ഖത്തറില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാൻ സാധിക്കുന്നതല്ല. വെള്ളിയാഴ്ച അതിരാവിലെ മുതല്‍ ഖത്തറില്‍നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടന്റെ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 ദിവസമായി ഖത്തറിലുള്ളവര്‍, ഖത്തര്‍ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കും ബ്രിട്ടനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇക്കാര്യം ഖത്തറിലെ ബ്രിട്ടീഷ് എംബസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഖത്തറില്‍നിന്ന് വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും ബ്രിട്ടനില്‍ താമസാനുമതിയുള്ള മറ്റ് രാജ്യക്കാരും ബ്രിട്ടനില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.
അതേസമയം ഖത്തര്‍, ഇത്യോപ്യ, ഒമാന്‍, സോമാലിയ രാജ്യങ്ങളെയാണ് ബ്രിട്ടന്‍ പുതുതായി റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പോര്‍ചുഗല്‍, മൊറീഷ്യസ് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. മാര്‍ച് 19ന് പുലര്‍ച്ച നാലുമുതല്‍ ഖത്വറില്‍നിന്നുള്ള എല്ലാ നേരിട്ടുള്ള വിമാനങ്ങളും നിരോധിച്ചിരിക്കുന്നുവെന്നാണ് ബ്രിട്ടന്‍ അധികൃതരുടെ അറിയിപ്പ്.
നിലവില്‍ ഖത്തറില്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വരവാണ് ഉള്ളത്. കൊറോണ വൈറസിന്റെ ഏറെ മാരകമായ ബ്രിടന്‍ വകഭേദം ഖത്തറില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ദിനംപ്രതി രോഗികള്‍ വര്‍ധിക്കുന്നു. ആശുപത്രിയിലാകുന്നവരുടെയും ആരോഗ്യസ്ഥിതി വഷളായി അടിയന്തരവിഭാഗത്തില്‍ പ്രവേശിക്കുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്.
https://www.facebook.com/Malayalivartha