യുഎഇയിലേക്കുള്ള യാത്ര മുടങ്ങും; പ്രവാസികൾ ഇനിയും കാത്തിരിക്കണം, യുഎഇയിലേയ്ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി, ഇന്ത്യയിലെ സ്ഥിതിവിശേഷം കൂടുതൽ പരിതാപകരമായതിനാൽ തന്നെയാണ് യാത്രാ വിലക്ക് നീട്ടിയത് എന്ന് അധികൃതർ

വീണ്ടും പ്രവാസികൾക്ക് ആശങ്ക നൽകി യുഎഇയുടെ തീരുമാനം. ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടിയതായി റിപ്പോർട്ട്. തങ്ങളുടെ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിക്കുകയുണ്ടായി. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തികൊണ്ടുള്ള ആദ്യ പ്രഖ്യാപനം വന്നത്. ഇതുമൂലം 30 ദിവസം തുടങ്ങി കുറഞ്ഞ അവധിക്ക് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരൊക്കെ യാത്ര മാറ്റിവയ്ക്കുകയും ഇന്ത്യയിൽ നിന്ന് വരാനിരുന്നവർ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയും ചെയ്തു.
ഇന്ത്യയിലെ സ്ഥിതിവിശേഷം കൂടുതൽ പരിതാപകരമായതിനാൽ തന്നെയാണ് യാത്രാ വിലക്ക് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടിയത്. അത് ഈ മാസം 14ന് അവസാനിക്കാനിക്കുന്നതിന് മുൻപ് തന്നെ അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ എമിറേറ്റ്സ് ജൂൺ 14 വരെ നീട്ടിയതായി ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പറഞ്ഞതുപോലെ തന്നെ യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും ചെയ്യണം.
അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് തുടരുകയാണ്. സന്ദർശക വീസക്കാരും വീസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും. തിരിച്ചു വരവ് അനിശ്ചിതമായി നീളുമെന്ന് ഉറപ്പായതിനാൽ ജോലിയുള്ളവരാരും നാട്ടിലേക്ക് തിരിക്കാൻ മുതിരുന്നില്ല. എന്നാൽ, നേരത്തെ അവധിക്ക് ചെന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയവരും സന്ദർശക വീസയിൽ വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്കും ഇപ്പോൾ 'പണി' കിട്ടിയ അവസ്ഥയിലാണ്.
പെരുന്നാളാഘോഷിക്കാൻ യുഎഇയിലേയ്ക്ക് വരാൻ സന്ദർശക വീസയെടുത്ത് തയ്യാറായിരുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുണ്ടായിരുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് ഇവരിൽ പലർക്കും സംഭവിക്കുക. ഇതുകൂടാതെ, താമസ വീസാ കാലാവധി കഴിയാറായ പലരും കടുത്ത ആശങ്കയിലാണ്. പക്ഷേ, നേരത്തെ യുഎഇ ഗവണ്മെന്റ് അനുവദിച്ചിരുന്നതുപോലെ സന്ദർശക വീസയും താമസ വീസയും കാലാവധി നീട്ടിക്കൊടുക്കുമെന്ന് പ്രതീക്ഷ ആരും കൈവിട്ടിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.
'കാലിയടിച്ച്' തരിച്ചുവരേണ്ടി വരുമെന്ന കാരണത്താൽ പല വിമാന സർവീസുകളും റദ്ദാക്കുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനാൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പുറപ്പെടും മുൻപ് യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പലർക്കും വിമാനത്താവളങ്ങളിൽ ചെന്ന് നിരാശയോടെ തിരിച്ചുവരേണ്ടി വന്നിട്ടുണ്ട്. സന്ദർശക വീസയിൽ വന്ന് നിരാശ്രയരായി കഴിഞ്ഞ് ജോലി കിട്ടാതെ തിരിച്ചുപോകാനൊരുങ്ങിയ പലര്‍ക്കും ഇതുമൂലം സാമ്പത്തിക നഷ്ടവുമുണ്ടായി. തങ്ങള്‍ ടിക്കറ്റെടുത്ത ട്രാവൽ ഏജൻസിയുമായോ വിമാന കമ്പനി ഓഫീസുമായോ ബന്ധപ്പെട്ട് സമയം ഒന്നുകൂടി ഉറപ്പാക്കിയ ശേഷമേ താമസ സ്ഥലത്ത് നിന്ന് പുറപ്പെടാവൂ എന്ന് നിർദേശിച്ചു.
https://www.facebook.com/Malayalivartha
























