പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി; ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി: ജൂൺ 30 വരെ ഇന്ത്യയിൽ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയർ ലൈൻസ്

പ്രവാസികൾക്ക് വമ്പൻ തിരിച്ചടി നൽകി യുഎഇ. പ്രവാസികളെ സംബന്ധിച്ച് വീണ്ടും ദുഃഖകരമായ ഒരു തീരുമാനമാണ് ഇപ്പോൾ യുഎഇ എടുത്തിരിക്കുന്നത്. ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടിയിരിക്കുകയാണ്. ജൂൺ 30 വരെ ഇന്ത്യയിൽ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയർ ലൈൻസ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ് .
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യു എ ഇ യിൽ പ്രവേശിക്കാൻ കഴിയില്ല എന്നതും ശ്രദ്ധേയമായ തീരുമാനമാണ്. ആദ്യമൊക്കെ ജൂൺ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് ശുഭ സൂചനകൾ കിട്ടിയിരുന്നു. ആ പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിൽ കോവിഡ് കേസുകൾ നിയന്ത്രണ വിധേയമല്ലാത്ത നിലയിലാണ് ഇപ്പോൾ തുടരുന്നത്. ആ പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.
അതേസമയം യുഎഇ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ പരിശോധന ഊർജിതമായി നടക്കുകയാണ്. 49 റെസ്റ്റോറന്റുകൾക്കും കഫ്റ്റീരിയകൾക്കുംകൂടി കഴിഞ്ഞ ദിവസം ദുബായ് സാമ്പത്തിക വകുപ്പ് പിഴ ചുമത്തുകയും ചെയ്തു. നിയന്ത്രണങ്ങൾ തെറ്റിച്ച് അർധരാത്രി ഒരു മണിക്ക് ശേഷവും ഭക്ഷണം കഴിക്കാൻ അനുവദിച്ചതിനാണ് പിഴ ചുമത്തിയത്. കരാമ, ജുമൈര, സത്വ, മുറാഖാബാദ്, അൽ റിഗ്ഗ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരേയാണ് നടപടി സ്വീകരിച്ചത്. മിർഡിഫ് സിറ്റി സെന്ററിലെ നാല് സ്റ്റോറുകൾക്കും പിഴ നൽകിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണവും ഊർജിതമായി മുന്നേറുകയാണ്. എല്ലാ വർഷവും പ്രതിരോധ വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്ന് അബുദാബി പൊതുആരോഗ്യ കേന്ദ്രം പുറത്തിറക്കിയ വീഡിയോയിൽ പറയുന്നുണ്ട്. ഒരിക്കൽ മാത്രം പ്രതിരോധ വാക്സിൻ എടുത്താൽ മതിയാവില്ലെന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹൊസാനിയും വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha























