പ്രവാസികൾക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികളുമായി ഒമാന്‍ ഭരണകൂടം, പ്രവാസികള്‍ക്ക് നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് അധികൃതർ, പല ജോലികളിലും പ്രവാസികള്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തി

ഒമാനിൽ എങ്ങും പ്രതിഷേധം ഉയരുകയാണ്. തൊഴിൽരഹിതരായ യുവാക്കൾ ഒന്നടങ്കം തെരുവിൽ ഇറങ്ങിയപ്പോൾ അധികൃതർപോലും അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ ഇത്തരത്തിൽ ഒരു പ്രതിഷേധം റിപ്പോർട്ട് ചെയ്യപ്പെടട്ടത് ഇതാദ്യമായിരുന്നു. ഇതിനുപിന്നാലെ രാജ്യത്തെ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികളുമായി ഒമാന്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒമാന്‍വല്‍ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ച തൊഴില്‍ മേഖലകളിലെ പ്രവാസികള്‍ക്ക് നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ ലഭ്യമാകുന്നത്.
കമേഴ്ഷ്യല്‍ പ്രൊമോട്ടര്‍, കമേഴ്ഷ്യല്‍ അസിസ്റ്റന്റ്, പര്‍ച്ചേസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിലവിൽ വിസ പുതുക്കുന്നതിന് പ്രയാസം നേരിടുന്നത്. ഇതുകൂടാതെ ഒമാന്‍ വല്‍ക്കരണത്തിന് വിധേയമായ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് ജോലികളിലേക്ക് തൊഴില്‍ മാറുന്നതിന് നാട്ടില്‍ പോയി പുതിയ തൊഴില്‍ വിസയില്‍ തിരികെ വരണമെന്ന നിബന്ധനയും അധികൃതര്‍ മുന്നോട്ടുവച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ ഈ പശ്ചാത്തലത്തിൽ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും വിലക്ക് കല്പിച്ചിരിക്കുന്നതിനാൽ തന്നെ ഇത് അത്ര എളുപ്പമാകുന്നതുമല്ല. അതേസമയം, സ്വദേശിവല്‍ക്കരണം നടപ്പിക്കാത്ത തൊഴില്‍ മേഖലകളില്‍ പ്രവാസികളുടെ വിസ പുതുക്കുന്ന നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ആക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ ഒമാനി വല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ പല ജോലികളിലും പ്രവാസികള്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം മാത്രം സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ 32,000 ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ആദ്യ മൂന്ന് മാസത്തിനിടയില്‍ 4000 സര്‍ക്കാര്‍ ജോലികള്‍ ഉള്‍പ്പെടെ 10,000 ഒമാനികള്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞതായി മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതേസമയം ഒമാനികളെ ജോലിക്ക് എടുക്കുന്ന സ്ഥാപനങ്ങളിലേക്ക് പ്രവാസി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒമാനി ജീവനക്കാരുള്ള കമ്പനികളിലേക്ക് പ്രവാസികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ വിസ ഫീസിന്റെ 25 ശതമാനമാണ് ഇളവ് ലഭിക്കുന്നത്. മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയില്‍ ഒമാന്‍ ജീവനക്കാരുടെ എണ്ണം നിശ്ചിത ശതമാനം എത്തിയിട്ടുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് വീസ ഫീസിന്റെ 50 ശതമാനവും ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിക്കുകയായിരുന്നു.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശി വല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ വിസ ഫീസിലുള്ള ഇളവ് അനുവദിക്കുമെന്നും തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഉയര്‍ന്നതും ഇടത്തരവുമായ തസ്തികകളിലും ടെക്‌നിക്കല്‍, സ്‌പെഷ്യലൈസ്ഡ് മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്കും ഈ ഇളവുകള്‍ ലഭ്യമാക്കുന്നതാണ്.
അതോടൊപ്പം തന്നെ ഒമാനില്‍ വിസിറ്റ് വീസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഇനി തൊഴില്‍ വീസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പൊലീസ്- കസ്റ്റംസ് ഐ ജി ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറൈഖി ഉത്തരവിറക്കി. ഫാമിലി ജോയിനിംഗ് വീസയില്‍ വന്നവര്‍ക്കും സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങളോടെ തൊഴില്‍ വീസയിലേക്ക് മാറാം.
ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന വിസിറ്റ് വീസ, സുല്‍ത്താനേറ്റിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്‍കുന്ന വിസിറ്റ് വീസ, പത്ത് ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ, സിഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്സ് വീസ, എക്‌സ്പ്രസ്സ് വീസ, ഇന്‍വെസ്റ്റര്‍ വീസ, സ്റ്റുഡന്റ് വീസ, ബോട്ടുകളിലും കപ്പലുകളിലുമുള്ള നാവികര്‍ക്ക് നല്‍കുന്ന വീസ, ആഡംബര ക്രൂസ് കപ്പലുകളിലെ യാത്രക്കാര്‍ക്കുള്ള വീസ, പാര്‍പ്പിട കേന്ദ്രങ്ങളുടെ ഉടമസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന വീസ ഇവയെല്ലാം തൊഴില്‍ വീസയിലേക്ക് മാറാനാകുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























