യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ സൗദിയിൽ നിന്ന് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങൾ; ബഹ്റൈനില്‍ കുടുങ്ങിയ 1000ത്തോളം പ്രവാസികൾക്ക് കൈത്താങ്ങ്, ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരില്‍ ഭൂരിഭാഗവും വാക്സിന് എടുക്കാത്തവർ, നിർണായകമായി ആ നീക്കം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലക്ക് കല്പിച്ചതിനെ തുടർന്ന് ബഹ്റൈനില്‍ കുടുങ്ങിയ സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ സര്‍വിസ് നടത്തുമെന്ന് റിപ്പോർട്ട്. മലയാളികള്‍ ഉള്‍പ്പെടെ 1000ത്തോളം ഇന്ത്യക്കാരായ പ്രവാസികളാണ് ബഹ്റൈനില്‍ കുടുങ്ങിയത്. ഇതുകൂടാതെ, പാകിസ്താന് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരും കുടുങ്ങിയവരിൽ ഉൾപ്പെടുന്നുണ്ട്.
കിങ് ഫഹദ് കോസ്വേ വഴി സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ തന്നെ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് യാത്രക്കാര്‍ക്ക് ഏറെ തിരിച്ചടിയായി മാറിയത്. ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരില്‍ ഭൂരിഭാഗവും വാക്സിന് എടുക്കാത്തവരാണ്. ഇതേത്തുടര്‍ന്ന് മേയ് 20 മുതല്‍ ഇവരുടെ യാത്ര മുടങ്ങിയിരുന്നു.
ഫ്ളൈ സഫ്രോണ്‍ ട്രാവല്‍ ഏജന്‍സി മുഖേന രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ സൗദിയിലേക്ക് സര്‍വിസ് നടത്തി. 330 പേരാണ് ഈ വിമാനങ്ങളില്‍ സൗദിയില്‍ എത്തിച്ചേർന്നത്. സൗദി എയര്‍ലൈന്‍സിന്റെ ഏതാനും ഷെഡ്യൂള്‍ഡ് സര്‍വിസുകളിലും യാത്രക്കാര്‍ സൗദിയില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെ 600ഓളം പേര് സൗദിയില്‍ എത്തിയതായാണ് ട്രാവല്‍ ഏജന്‍സികളുടെ കണക്ക് വ്യക്തമാക്കുന്നത്.
ഫ്ളൈ സഫ്രോണ്‍ തിങ്കളാഴ്ചയും ജൂണ്‍ ഒന്ന്, രണ്ട്, അഞ്ച് തീയതികളിലും ചാര്‍ട്ടേഡ് സര്‍വിസ് നടത്തുന്നുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികളായ ഷമീര്‍ ഹംസ, വി.പി. അഫ്സല്, സന സത്താര്‍ എന്നിവര്‍ സൂചിപ്പിച്ചു. ബഹ്റൈന്‍ കെ.എം.സി.സിയുമായി സഹകരിച്ചാണ് ഇന്നത്തെ സര്‍വിസ് നടത്തുന്നത്. റിയാദിലേക്ക് 435 ദീനാറും ജിദ്ദയിലേക്ക് 460 ദീനാറുമാണ് യാത്രക്കാരില്‍നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സൗദിയിലെ ഒരാഴ്ചത്തെ ഹോട്ടല്‍ താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.
അതോടൊപ്പം തന്നെ ബഹ്റൈനില്‍ കുടുങ്ങി പ്രയാസപ്പെടുന്ന യാത്രക്കാരെ മിതമായ നിരക്കില്‍ സൗദിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഷമീര്‍ ഹംസ പറഞ്ഞു. കോസ്വേ വഴി യാത്രക്ക് പെട്ടെന്നുണ്ടായ തടസ്സം യാത്രക്കാര്‍ക്കുണ്ടാക്കിയ മാനസിക, സാമ്പത്തിക പ്രയാസങ്ങള്‍ വളരെ വലുതാണ് എന്നതാണ്. സൗദിയിലേക്ക് പോകാന്‍ എത്തിയവരില്‍ 95 ശതമാനം പേരും വളരെ സാധാരണക്കാരാണ് എന്നാണ് അധികൃതർ പറയുന്നത്. കൂടുതല്‍ ദിവസം ബഹ്റൈനില്‍ തങ്ങാനുള്ള ചെലവ് പോലും വഹിക്കാന്‍ കഴിയുന്നവരല്ല ഇവരില്‍ പലരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്ളൈ സഫ്രോണ്‍ മുഖേന കേരളത്തില്‍നിന്ന് എത്തിയവരില്‍ 200ഓളം പേരും ബഹ്റൈനില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് 14 ദിവസത്തെ കാലാവധിക്കുശേഷവും താമസവും ഭക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഷമീര്‍ ഹംസ പറയുകയുണ്ടായി. കൈയില്‍ പണമില്ലാത്തതിനാല്‍ തന്നെ അധിക താമസത്തിനുള്ള ചെലവ് സൗദിയില്‍ എത്തിയശേഷം തരാമെന്നും നാട്ടില്‍നിന്ന് അയച്ചുതരാമെന്നും പറഞ്ഞവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഇതെല്ലാം അംഗീകരിച്ചാണ് ഇവര്‍ക്ക് താമസം ഒരുക്കിയത് തന്നെ. ഇതിനിടെ, കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച ഒരു യാത്രക്കാരന് പ്രത്യേക ക്വാറന്റീന് സൗകര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























