കേരളത്തിൽ നിന്നും ദുബായിലേക്ക് പറക്കുന്ന ഒട്ടുമിക്ക വിമാനങ്ങളും യാത്രക്കാരില്ല; ജൂൺ 14 വരെ നീട്ടിയ വിലക്ക് ഇപ്പോൾ ജൂൺ 30 വരെ നീട്ടിയതായി യുഎഇ, എന്നാൽ ഇളവുകൾ ഇവർക്ക് മാത്രം, 360 പേർക്കിരിക്കാവുന്ന വിമാനത്തിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് യാത്രക്കാർ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരിടവേളയ്ക്ക് ശേഷം വിലക്ക് പ്രഖ്യാപിച്ച് യുഎഇ എത്തിയപ്പോൾ ഏറെ പ്രയാസത്തിലായത് പ്രവാസികളാണ്. ജൂൺ 14 വരെ നീട്ടിയ വിലക്ക് ഇപ്പോൾ ജൂൺ 30 വരെ നീട്ടിയതായി യുഎഇ പ്രഖ്യാപിക്കുകയുണ്ടായി. വിലക്ക് നീളുമ്പോൾ പ്രവാസികളുടെ ആശങ്കകളും ഏറുകയാണ്. ഇന്ത്യക്കാർക്കു പ്രവേശനവിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണു യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണു മറ്റു രാജ്യങ്ങൾ. 11 രാജ്യങ്ങള്‍ക്ക് ഏർപ്പെടത്തിയിരുന്ന യാത്രാ വിലക്ക് സൗദി പിൻവലിച്ചുവെങ്കിലും ഇന്ത്യ അതിലുൾപ്പെട്ടിരുന്നില്ല. ഇപ്പോൾ കേരളത്തിൽ നിന്നും ദുബായിലേക്ക് പറക്കുന്ന ഒട്ടുമിക്ക വിമാനങ്ങളും ആളൊഴിഞ്ഞും വളരെ വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായുമാണ് പറക്കുന്നത്.
ഇപ്പോഴിതാ കൊച്ചിയിൽ നിന്ന് എമിറേറ്റ്സ് വിമാനം ദുബായിലെത്തിയത് 2 മലയാളി കുടുംബങ്ങളുമായിട്ടാണ്. ശനിയാഴ്ച അർധ രാത്രിയായിരുന്നു യാത്ര. 360 പേർക്കിരിക്കാവുന്ന വിമാനത്തിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദുബായിൽ വ്യവസായിയായ കോഴിക്കോട് സ്വദേശി യൂനുസ് ഹസനും കുടുംബവുമാണ് ഇതിൽ ആദ്യത്തേത്. കോവിഡ് സാമൂഹിക അകലം പാലിച്ച് മാറിയിരുന്നതിനാൽ രണ്ടാമത്തെ കുടുംബത്തെ പരിചയപ്പെടാനായില്ലെന്നു ഹസൻ പറയുകയുണ്ടായി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നു യുഎഇയിലേക്ക് യാത്രാ വിലക്കുള്ളതിനാൽ ഗോൾഡൻ വീസയുള്ളവർക്കു യാത്ര ചെയ്യാമെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണു രണ്ടു കുടുംബങ്ങളും യാത്ര നടത്തിയത്.
അതോടൊപ്പം തന്നെ ഹസൻ യൂനുസ്, ഭാര്യ ഹഫ്സ, വിദ്യാർഥികളായ മകൾ നിഹ്‌ല, മകൻ നുജൂം, ഹിലാൽ, ഹാനി എന്നിവരടങ്ങുന്ന കുടുംബത്തിനു രണ്ട് ലക്ഷത്തോളം രൂപ (9,000 ദിർഹം)യാണു യാത്രയ്ക്കായി ആകെ ചെലവായത്. ഇക്കണോമി ടിക്കറ്റുകളാണ് എടുത്തതെങ്കിലും കുടുംബത്തെ ബിസിനസ് ക്ലാസിലിരുന്നു യാത്ര ചെയ്യാൻ അധികൃതർ അനുവദിക്കുകയായിരുന്നു. അവിസ്മരണീയമായ യാത്രയായിരുന്നു ഇതെന്ന് ഞായറാഴ്ച പുലർച്ചയോടെ യുഎഇയിലെത്തിയ കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. വിമാന ജീവനക്കാരുടെ സ്നേഹോഷ്മള സ്വീകരണം ഒരിക്കലും മറക്കാനാവില്ല. ഏപ്രിലിലാണ് ഹസൻ യൂനുസും കുടുംബവും അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലേക്കു പോയത്.
ഏപ്രിൽ 24നായിരുന്നു ഇന്ത്യ–യുഎഇ യാത്രാ വിലക്കു നിലവിൽ വന്നത്. പിന്നീടിത് അനിശ്ചിമായി നീട്ടുകയാണ് ചെയ്തത്. ജൂൺ 30 വരെ തങ്ങളുടെ വിമാനം ഇന്ത്യയിലേക്കു സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് അധികൃതർ ഇന്നലെ അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ഒരു യാത്രക്കാരനെയും കൊണ്ട് എമിറേറ്റ്സ് വിമാനം ദുബായിലെത്തിയത് വാർത്തയായിരുന്നു.
അതേസമയം ഗോൾഡൻ വീസയുള്ളവരെക്കൂടാതെ, യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, വ്യവസായികൾ എന്നിവരെ യുഎഇയിലേക്കുള്ള യാത്രാ വിലക്കിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്കു വിധേയരാകുകയും 10 ദിവസം ക്വാറൻ്റീനിൽ കഴിയേണ്ടതുമാണ്.
https://www.facebook.com/Malayalivartha























