പ്രവാസികൾക്ക് ആശ്വാസമായി അധികൃതർ; നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍, ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് തുടരാന്‍ സാധ്യത

ഇന്ത്യയിൽ രണ്ടാം തരംഗം റിപ്പോർട് ചെയ്തതിന് പിന്നാലെ യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വിലക്ക് കൽപ്പിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. എന്ന നിലവിൽ ക്രമാതീതമായി കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വീണ്ടും പ്രതീക്ഷ ഏകി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ വ്യകത്മാക്കി.
ഇക്കാര്യത്തില്‍ യുഎഇ അധികൃതരുമായും വിദേശകാര്യ ഓഫിസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് എന്നതാണ്. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതു മൂലം ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ പവന്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.
യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതിൽ ആശങ്ക വേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി. ദുബൈയിൽ മാധ്യമ പ്രവർത്തകർക്ക് മുമ്പാകെയാണ് കോൺസുൽ ജനറൽ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ യു.എ.ഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
യാത്രാവിലക്ക് നീക്കുന്ന കാര്യവും യു.എ.ഇ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരെയെങ്കിലും ഉടൻ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലോകം ഒന്നാകെ പ്രതിസന്ധി നേരിടുമ്പോൾ യു.എ.ഇ സ്വീകരിക്കുന്ന നയങ്ങൾ സ്വാഗതാർഹമാണ്. അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. എങ്കിലും, പരിമിതികൾക്കുള്ളിൽ നിന്ന് സാധ്യമായതതെല്ലാം ചെയ്യുന്നുണ്ടെന്നും കോൺസുൽ ജനറൽ പ്രതികരിച്ചു.
അതേസമയം ജൂലൈ ഒന്നു മുതല്‍ അബുദബിയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല എന്ന അറിയിപ്പും കഴിഞ്ഞ ദിവസം പുറത്ത് വന്നു. ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പിലെ ടൂറിസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിക്കുകയുണ്ടായി. രാജ്യാന്തര യാത്രക്കാര്‍ക്ക് ജൂലൈ ഒന്നു മുതല്‍ യാത്രാ നടപടികളില്‍ ഇളവുണ്ടാകുമെന്നു അബുദാബി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ടൂറിസം മേഖയക്കു പുറമെ, അബുദാബിയിലെ ഹോട്ടല്‍ വ്യവസായം, എര്‍ലൈനുകള്‍ തുടങ്ങിയവയ്ക്കും പുതിയ തീരുമാനം ഉത്തേജനമാകുന്നതാണ്.
https://www.facebook.com/Malayalivartha























