''ഓക്കെ, ഞാനത് നോക്കിക്കോളാം..." എന്നു യൂസഫലി സാറ് പറഞ്ഞ ദിവസമാണ് നഷ്ടപ്പെട്ട മനഃശക്തി തിരിച്ചുകിട്ടിയെന്ന് കുടുംബം, 'അബുദാബിയിൽ പ്രശ്നപരിഹാരത്തിന് കഴിവുള്ള ഒരൊറ്റ വ്യക്തിയേയുള്ളൂ, അത് യൂസഫലി ഭായിയാണ്..' പ്രവാസികളുടെ ഏക പ്രതീക്ഷയായി യൂസഫലി
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ യുഎഇയിൽ നിന്നും പ്രതീക്ഷ നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും കൈപിടിച്ചുയർത്തുകയായിരുന്നു അദ്ദേഹം. മകന് വധശിക്ഷ വിധിച്ചു എന്നുകേട്ട നിമിഷം പകച്ചുപോയ കുടുംബത്തിന് മുന്നിൽ ഒരിതിരി വെളിച്ചം പകരുകയായിരുന്നു. വാർത്തകൾക്ക് പിന്നാലെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ ഏറ്റെടുക്കുകയാണ് പ്രവാസലോകം.
'' ഓക്കെ, ഞാനത് നോക്കിക്കോളാം എന്നു യൂസഫലി സാറ് പറഞ്ഞ ദിവസമാണ് നഷ്ടപ്പെട്ട മനഃശക്തി തിരിച്ചുകിട്ടിയതെന്നും അദ്ദേഹം ഇടപെട്ടു എന്നു കേട്ടപ്പോൾ മുതലാണ് ശ്വാസം നേരെ വീണതെന്നും വാഹനാപകടത്തെ തുടർന്ന് അബുദാബി കോടതി വിധിച്ച വധശിക്ഷയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹായത്താൽ മോചനം നേടിയ ബെക്സ് കൃഷ്ണന്റെ മാതാവ് ചന്ദ്രിക വെളിപ്പെടുത്തുകയുണ്ടായി. മാതാവും ഭാര്യ, മകൻ, ഭാര്യ എന്നിവരടങ്ങുന്ന കുടുംബം ഒൻപത് വർഷത്തിന് ശേഷം ബെക്സിന്റെ മടങ്ങിവരവിനായി പ്രാർഥനയോടെ നാട്ടിൽ കാത്തിരിക്കുകയാണ്
''അപകടം വിവരം അറിഞ്ഞപ്പോൾ തന്നെ ഞങ്ങളെല്ലാം തളര്‍ന്നുപോയിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. കോടതി വിധിച്ച ശിക്ഷ അറിഞ്ഞപ്പോൾ എല്ലാവരും ജീവച്ഛവമായി മാറി. ഞങ്ങൾക്ക് ആലോചിക്കാൻ പറ്റാത്തത്ര തുകയായിരുന്നു നഷ്ടപരിഹാരം വിധിച്ചത്. യൂസഫലി സാറ് ഞങ്ങൾക്ക് വേണ്ടി വളരെയേറെ കഷ്ടപ്പെട്ടു. അദ്ദേഹത്തോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല''–ചന്ദ്രിക കണ്ണീരടക്കാനാകാതെ പറഞ്ഞു. യൂസഫലി സാറ് ഇടപെട്ടു എന്ന് അറിഞ്ഞപ്പോൾ തന്നെ തന്റെ ഭർത്താവ് രക്ഷപ്പെടും എന്ന് എല്ലാവരും പറഞ്ഞിരുന്നതായി ബെക്സിന്റെ ഭാര്യ വീണ പറഞ്ഞു. ''ഇത്രവലിയ തുക യൂസഫലി സാറ് തന്നെ കൊടുത്തു സഹായിക്കുകയാണുണ്ടായത്. സാർ ഇടപെട്ട് എല്ലാം ശരിയാക്കി. ബെക്സിനെ ഉടൻ കാണാനാകുമെന്നാണു പ്രതീക്ഷ''– എന്നും വീണ കൂട്ടിച്ചേർത്തു.
2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം അരങ്ങേറിയത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സിനെതിരായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇതിനുപിന്നാലെ വർത്തകേട്ട് തകർന്നുപോയ കുടുംബം, ബന്ധു ടി.സി.സേതുമാധവന്റെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.
അതേസമയം എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ നോർക്ക റൂട്സിന്റെ യോഗത്തിന് യൂസഫലി ഭായ് വരുന്നുണ്ട് എന്ന് കേട്ടപ്പോൾ നേരിട്ട് കാണാൻ തീരുമാനിച്ചതോടെയാണ് മോചനത്തിനായുള്ള ശ്രമം ആരംഭിച്ചതെന്ന് ടി.സി.സേതുമാധവൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ''ഞാനും ബെക്സ് കൃഷ്ണന്റെ സഹോദരൻ മുത്തു എന്ന് വിളിക്കുന്ന ബിൻസണും കൂടി ലെ മെറിഡിയനിൽ പോയിരുന്നു. ഒരു മൂലയ്ക്ക് സന്ദർശക സീറ്റിലിരിക്കുന്നപ്പോൾ യൂസുഫലി ഭായി കടന്നു വരുകയുണ്ടായി. നിരവധി ഉയർന്ന ഉദ്യോഗസ്ഥർ അവിടെ കാത്തുനിൽപുണ്ടായിരുന്നു. അദ്ദേഹം നേരെ ഞങ്ങളുടെ അരികെ വന്ന് ഈ വിഷയം ഏറെ നേരം സംസാരിക്കുകയും ചെയ്തു. അപ്പോൾ തന്നെ പത്തിരുപത് മിനിറ്റോളം അബുദാബിയിലേയ്ക്ക് ഫോൺ ചെയ്തു അഡ്മിനിസ്ട്രേറ്റർ മൂത്താപ്പ എന്ന് വിളിക്കുന്ന അബ്ദുല്ലക്കുട്ടിയോട് കേസിന്റെ കാര്യം അന്വേഷിച്ച് പറയാൻ അദ്ദേഹം പറഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് കേസ് സംബന്ധമായ കൃത്യവിവരങ്ങൾ ലഭിക്കുകയും ചെയ്തു. ഓക്കെ, ഞാനത് നോക്കിക്കോളാം എന്ന് പറഞ്ഞാണ് യൂസഫലി സാർ ഞങ്ങളെ മടക്കിയയച്ചത്. ഞാൻ മനസിലാക്കിയിടത്തോളം അബുദാബിയിൽ പ്രശ്നപരിഹാരത്തിന് കഴിവുള്ള ഒരൊറ്റ വ്യക്തിയേയുള്ളൂ, അത് യൂസഫലി ഭായിയാണ്. ആ ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. അതാണ് ഇപ്പോൾ സത്യമായതും'''-സേതുമാധവൻ കൂട്ടിച്ചേർത്തു. ഇൗ കേസിൽ ആദ്യം മുതൽ അവസാനം വരെ ലുലു ഗ്രൂപ്പ് ചെയ്ത എല്ലാ കാര്യങ്ങളും ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണെന്നും അതിന് വളരെയധികം നന്ദിയുണ്ടെന്നും ബെക്സിന്റെ സഹോദരൻ ബിൻസൺ പറഞ്ഞു.
https://www.facebook.com/Malayalivartha