ഭര്‍ത്താവിനൊപ്പം പോകാനായി സൗദിയിലെ ജോലി രാജിവച്ച് ഷിൻസി; സന്തോഷം അറിയിക്കാൻ സുഹൃത്തിനെ കാണാൻ യാത്ര, ഡ്രൈവർ കണ്ണ് തുറന്നപ്പോൾ ആശുപത്രിയിൽ, സൗദി നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ നഷ്ടമായത് രണ്ട് തിരിനാളങ്ങൾ, പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു
സൗദി നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ നഷ്ടമായത് രണ്ട് തിരിനാളങ്ങളാണ്. ഏവരുടെയും പ്രിയപ്പെട്ട 2 മലയാളി നഴ്‌സുമാര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് സൗദിയിലെ മലയാളി സമൂഹം മുഴുവനും. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രി നഴ്‌സുമാരായ കോട്ടയം കുറവിലങ്ങാട് വയല സ്വദേശി എടച്ചേരിത്തടത്തില്‍ ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിന്‍കര താന്നിമൂട് 'ഹരേ രാമ' ഹൗസില്‍ അശ്വതി വിജയന്‍ (31) എന്നിവരാണു മരിച്ചത്.
ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നജ്‌റാനില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ താര്‍ ആശുപത്രിയിലെ സുഹൃത്തിനെ കാണാന്‍ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ഭര്‍ത്താവിനൊപ്പം പോകാനായി ഷിന്‍സി സൗദിയിലെ ജോലി രാജിവയ്ക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണ് സുഹൃത്തിനെ കണ്ട് സന്തോഷം പങ്കിടാന്‍ ഷിൻസി പോയത്. ഈ മടക്ക യാത്രയാണ് ദുരന്തവുമായി മാറിയത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റ മധുര സ്വദേശി സ്‌നേഹ ജോര്‍ജ്, ആലപ്പുഴ എഞ്ഞിപ്പറമ്ബില്‍ റിന്‍സി മേരി ജോസ് എന്നീ നഴ്‌സുമാരും ഡ്രൈവര്‍ ഹരിപ്പാട് സ്വദേശി അജിത്തും ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ റിന്‍സിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ഷിന്‍സിയുടെ വരവും കാത്തിരിക്കുകയായിരുന്നു ഭര്‍ത്താവ് ബിജോ. ബഹറിനിലാണ് ബിജോ ജോലി ചെയ്തിരുന്നത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം നാലു മാസം മുന്‍പ് വിവാഹിതരായ ബിജോയും ഷിന്‍സിയും കഷ്ടിച്ച് ഒരു മാസമാണ് ഒരുമിച്ചു ജീവിച്ചത്. ബിജോ കുര്യന്‍ ബഹ്‌റൈനില്‍ നഴ്‌സാണ്. ബഹ്‌റൈനിലെ ആശുപത്രിയില്‍ ജോലി ലഭിച്ചതോടെ ഷിന്‍സി കഴിഞ്ഞ ദിവസം സൗദിയിലെ ജോലി രാജിവയ്ക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം പുതിയൊരു ജീവിതമായിരുന്നു ഷിൻസിയുടെ ലക്ഷ്യം. അത് അടുത്തെത്തിയതിന്റെ സന്തോഷത്തിലുമായിരുന്നു ഷിന്‍സി. ഇതിനിടെയാണ് അപകടം എല്ലാം മാറ്റി മറിച്ചത്. പ്രിയതമയുടെ മരണം ഇനിയും ബിജോയ്ക്ക് ഉള്‍ക്കൊള്ളാൻ സാധിച്ചിട്ടില്ല.
ബഹ്‌റൈനിലേക്ക് പോകാന്‍ മെയ് 25നും 28നും വീസ ലഭിച്ചെങ്കിലും കോവിഡിലെ സാങ്കേതിക തടസ്സങ്ങള്‍മൂലം യാത്ര മുടങ്ങിയിരുന്നു. ബിജോയും ഷിന്‍സിയും നഴ്‌സിങ് സഹപാഠികളായിരുന്നു. ഒരിടത്തു തന്നെയായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് രണ്ടിടത്തായി. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു വിവാഹം നടന്നത്. ഫെബ്രുവരി 17 ന് ഇരുവരും ജോലി സ്ഥലത്തേക്ക് തിരികെപ്പോവുകയും ചെയ്തു. അതിനു ശേഷം രണ്ടു പേരും ഒരു സ്ഥലത്ത് ജോലിക്ക് ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഷിന്‍സിക്ക് ഭര്‍ത്താവിന്റെ അടുത്ത് ജോലിയും കിട്ടി.
അതേസമയം ഈ മാസം 10ന് വീണ്ടും വിസ ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചിരുന്നു. അപ്പോള്‍ ബിജോയുടെ അടുത്തെത്താമെന്നായിരുന്നു ഷിൻസിയുടെ പ്രതീക്ഷ. ബഹ്റൈന്‍ യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ ഇന്നലെയാണു പൂര്‍ത്തിയായത് തന്നെ. അതിന്റെ സന്തോഷത്തിലായിരുന്നു ഷിന്‍സിയും ബിജോയും. ഇതിനിടെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം താര്‍ മരുഭൂമി സന്ദര്‍ശിക്കാനുള്ള തീരുമാനം. വാഹനം ഓടിച്ചിരുന്നത് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവായ മലയാളിയാണ്. ഡ്രൈവര്‍ക്ക് ബോധം വന്നതോടെ കൂടെയുള്ളവര്‍ അല്‍ ഖാലിദിയാ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണെന്ന വിവരം നല്‍കി. ഇതോടെ സഹപ്രവര്‍ത്തകര്‍ എത്തിയാണു മരിച്ചവരെയും പരുക്കേറ്റവരെയും തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha