രണ്ടു വർഷത്തെ കാത്തിരിപ്പിനും രണ്ടുതവണത്തെ മാറ്റിവയ്ക്കലിനും ഒടുവിൽ അറബി നാട്ടിൽ കല്യാണം; റാസൽഖൈമയിൽ ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് സ്നേഹ മറിയത്തിന്റെ കഴുത്തിൽ താലിചാർത്തി ജിബിൻ ജോർജ്, മാതാപിതാക്കളും ഏക സഹോദരനും കൊല്ലം തങ്കശ്ശേരിയിലെ വീട്ടിൽ നിന്ന് വിവാഹത്തിൽ പങ്കെടുത്തു, കാഴ്ചക്കാരായി പ്രവാസികളും എത്തി
കൊറോണ എല്ലാം മാറ്റി മറിച്ചു. ലോകം മുഴുവനും കൊറോണ നൽകിയ മുറിവുകൾ ഓരോന്നായി ഉണങ്ങി വരുകയാണ്. ഈ കാലത്ത് ഓരോരുത്തര്‍ക്കും ഓരോ കദന കഥകള്‍ പറയാനുണ്ടാകും. അത്രയ്ക്ക് കഷ്ടപ്പാടാണ് ഓരോരുത്തര്‍ക്കും കോവിഡ് ഉണ്ടാക്കിയത് തന്നെ. പണവും തീയതിയും ഒക്കെ കുറിച്ച് കേമമായി നടത്താനിരുന്ന വിവാഹങ്ങള്‍ എത്രയൊക്കെയാണ് മാറ്റിവച്ചത്. ഇന്ന് മാറും നാളെ മാറും എന്ന് കരുതി കാത്തിരുന്നവരില്‍ ചിലര്‍ ആളും ആര്‍ഭാഢവുമില്ലാതെ വിവാഹം കഴിക്കുകയും ചെയ്തു. എന്തിനേറെ പറയുന്നു കടലിനക്കരെയും ഇക്കരയും നിന്ന് ഓൺലൈൻ വിവാഹം പോലും പൊടിപൊടിച്ചു. വിവാഹത്തിന് പരസ്പരം മനസിലാക്കുന്ന രണ്ട് മനസുകൾ മതിയെന്ന് കാണിച്ചുതരുകയായിരുന്നു പ്രവാസികൾ. ഇപ്പോഴിതാ അറബിനാട്ടിലെ പ്രവാസി മലയാളികളുടെ വിവാഹമാണ് ഏവരും ചർച്ച ചെയ്യുന്നത്.
രണ്ടു വർഷത്തെ കാത്തിരിപ്പിനും രണ്ടുതവണത്തെ മാറ്റിവയ്ക്കലിനും ഒടുവിൽ ജിബിൻ ജോർജ് കോവിഡ് പ്രതിസന്ധികൾ മറികടന്ന് വിവാഹിതനായിരിക്കുകയാണ് . റാസൽഖൈമയിൽ ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് സ്നേഹ മറിയത്തിന്റെ കഴുത്തിൽ താലിചാർത്തിയപ്പോൾ, പക്ഷേ ജിബിന്റെ മാതാപിതാക്കളും ഏക സഹോദരനും കൊല്ലം തങ്കശ്ശേരിയിലെ വീട്ടിൽ നിന്ന് വിവാഹത്തിൽ പങ്കുകൊള്ളുകയായിരുന്നു. കോവിഡ് യാത്രാവിലക്ക് കാരണം അവർ വിവാഹത്തിന് ഓൺലൈനിലൂടെ സാക്ഷിയായി.
ദുബായിൽ മുൻപ് സ്റ്റുഡിയോ നടത്തിയിരുന്ന കൊല്ലം സ്വദേശി ജോർജ് വർഗീസിന്റെയും ജയിനമ്മയുടെ മൂത്ത മകനായ ജിബിൻ ജോർജ് ഖത്തറിൽ ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസിൽ ഉദ്യോഗസ്ഥനാണ്. എടത്വ മൂന്നു തൈക്കൽ പരേതനായ ഏബ്രഹാമിന്റെയും മിനിയുടെയും മകൾ സ്നേഹ അൽഐനിൽ തമാം ഹോസ്പിറ്റലിൽ ഡോക്ടറാണ്. ഇതിനൊപ്പം എംഡിക്ക് പഠിക്കുകയും ചെയ്യുന്നു. ഇരുവരുടെയും വിവാഹം 2019 ജൂണിൽ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പഠനത്തിന്റെയും പരീക്ഷയുടെയും പ്രശ്നങ്ങൾ കാരണം അടുത്തവർഷം ജൂലൈയിലേക്ക് അത് മാറ്റി.
എന്നാലോ പിന്നാലെ വന്ന കോവിഡ് എല്ലാം തകിടം മറിച്ചു. ഇതിനിടെ സ്റ്റുഡിയോ എല്ലാം മതിയാക്കി നാട്ടിലേക്കു പോയ ജോർജും ഭാര്യയും ലോക്ഡൗണിലും കുടുങ്ങി. ഖത്തറിലേക്കും യാത്രാവിലക്ക് ആയതോടെ മാതാപിതാക്കളെയോ സഹോദരനെയോ അങ്ങോട്ടേയ്ക്ക് കൊണ്ടുപോയി വിവാഹം നടത്താനുള്ള സാധ്യതയും ഇല്ലാതാവുകയായിരുന്നു. എംഡി പഠനത്തിന്റെ പരീക്ഷയും മറ്റും ഉള്ളതിനാൽ ഇനിയും വിവാഹം നീട്ടുന്നത് സ്നേഹയ്ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് ജിബിൻ യുഎഇയിലേക്ക് എത്തി വിവാഹം നടത്താം എന്ന് ഉറപ്പിച്ചത്.
ജോർജിന്റെയും ജയിനമ്മയുടെയും ദുബായിലുള്ള ഏതാനും ബന്ധുക്കളും വിവാഹത്തിന് സാക്ഷികളായി മാറി. നേരിട്ട് എത്താൻ കഴിയാത്തതിൽ വിഷമമുണ്ടെങ്കിലും കോവിഡ് കാലത്ത് രണ്ടു വർഷമായി മാറ്റിവച്ച മകന്റെ വിവാഹം ഇങ്ങനെ നടന്നല്ലോ എന്ന ആശ്വാസത്തിലാണ് ജോർജും ഭാര്യയും.
https://www.facebook.com/Malayalivartha