ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു കോവിഡ് ഡ്യൂട്ടി; മൂന്നര വയസ്സുള്ള കുഞ്ഞിനെ ഡേ കെയറിൽ ആക്കി, എട്ടു മണിക്കൂർ ഉളള ഡ്യൂട്ടി 12 മണിക്കൂറായി, വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന ദുബായിൽ നഴ്സുമാരായി ചെയ്യുന്ന മലയാളി ദമ്പതികളായ സുബിൻ ബാലകൃഷ്ണനും ലക്ഷ്മിയും! പ്രവാസലോകത്ത് നിന്ന് പ്രവാസികൾ പറയുന്നു
ലോകത്താകമാനം ദുരിതം വിതച്ച കോവിഡ് മഹാമാരി ആരോഗ്യപ്രവർത്തകർക്ക് തീവ്രാനുഭവങ്ങളുടെ കാലമാണു നൽകിയത്. പിപിഇ കിറ്റുകൾക്കുള്ളിൽ മണിക്കൂറുകളോളം കൂടുതൽ സമയം ഡ്യൂട്ടി ചെയ്യേണ്ടി വന്നപ്പോൾ വീടും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ പലരും ഏറെ പ്രയാസപ്പെടുകയുണ്ടായി. എന്നാൽ ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു കോവിഡ് ഡ്യൂട്ടി ലഭിച്ചാലോ? ആ വിഷമ ഘട്ടത്തിലൂടെ കടന്നു പോയവരാണു ദുബായിൽ നഴ്സുമാരായി ചെയ്യുന്ന മലയാളി ദമ്പതികളായ സുബിൻ ബാലകൃഷ്ണനും ലക്ഷ്മിയും. ഇപ്പോഴിതാ അവർ അനുഭവം ഒരു പ്രമുഖ മാധ്യമത്തിൽ പങ്കിടുകയാണ്...
അവരുടെ വാക്കുകൾ ഇങ്ങനെ ;
കഴിഞ്ഞ വർഷം കോവിഡ് 19 പടർന്നു പിടിക്കുകയും രോഗബാധിതരാൽ ആശുപത്രികൾ നിറയുകയും ചെയ്ത സാഹചര്യത്തിൽ രോഗികളുടെ വീട്ടിലെ കുഞ്ഞുങ്ങളെ ഇതെങ്ങനെ ബാധിക്കും എന്നതായിരുന്നു പ്രധാന ആശങ്ക. കാരണം ഞങ്ങളുടെ കുഞ്ഞിന് അന്നു മൂന്നര വയസ്സാണു പ്രായം. അവനെ ഡേ കെയറിൽ ആക്കിയാണു ജോലിക്കു പോകുന്നത്.
സാധാരണ എട്ടു മണിക്കൂർ ഉളള ഡ്യൂട്ടി 12 മണിക്കൂറായി. ജോലിക്കൂടുതൽ കാരണം പലപ്പോഴും അതു രണ്ടും മൂന്നും മണിക്കൂറുകൾ അധികമായി. രാവിലെ 6.30 ന് വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി 8.30–9.00 ആകും തിരിച്ചെത്താൻ. അപ്പോളൊക്കെ കുഞ്ഞ് ഡേ കെയറിൽ കാത്തിരുന്നു. പരിചയമുള്ള ആളുകൾ നടത്തുന്ന ഡേ കെയർ ആയിരുന്നതിനാൽ അവർ ബുദ്ധിമുട്ടൊന്നും പറഞ്ഞില്ല. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും രോഗികളിൽ പലരുടെയും കുഞ്ഞുങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ നമ്മുടെ വിഷമം ചെറുതാണെന്നു തോന്നി.
രണ്ടു പേർക്കും രോഗികളോട് അടുത്ത് ഇടപെടേണ്ടിയിരുന്നതിനാൽ സുരക്ഷ ഉറപ്പു വരുത്തുക എന്നതിനായിരുന്നു ഏറ്റവും പ്രാധാന്യമെന്നു സുബിൻ പറഞ്ഞു. ഞാൻ ദുബായ് ഗവ. സെക്ടറിലെ ആശുപത്രിയിൽ മെഡിക്കൽ വാർഡിലും ലക്ഷ്മി ഒരു സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലുമാണു ജോലി ചെയ്യുന്നത്. ലോക്ഡൗൺ ആയിരുന്ന സമയത്ത് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു യൂണി ഫോമും ഐഡിയും ഇട്ട് പുറത്തു പോകാൻ അനുവാദം ഉണ്ടായിരുന്നു.
എന്നാൽ ഞങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ പരമാവധി ശ്രദ്ധിച്ചു കടയിലേക്കു മാത്രമാണ് പോയിരുന്നത്. ഒരു വർഷത്തോളം കുഞ്ഞുമായി പുറത്തേക്കു പോയതേയില്ല. ആശുപത്രിയിൽ വേണ്ട സുരക്ഷാനടപടികൾ എല്ലാം എടുത്തിരുന്നെങ്കിലും തിരിച്ചെത്തിയാൽ കുഞ്ഞിനെ എടുക്കാൻ പേടിയായിരുന്നു. ആശുപത്രിയിൽ നിന്നു കുളിച്ചു വൃത്തിയായി വന്നാലും വീട്ടിലെത്തി വീണ്ടും കുളിച്ചിട്ടാണു കുഞ്ഞിനെ വിളിക്കാൻ പോയിരുന്നത്.
ഞാൻ പോസ്റ്റ് കോവിഡ് (നെഗറ്റീവ് ആകുന്നവർ) രോഗികളെ ആണു പരിചരിച്ചിരുന്നത്. നെഗറ്റീവ് ആകുമ്പോഴും പലരിലും വീണ്ടും രോഗലക്ഷങ്ങൾ കാണിച്ചിരുന്നു. വൈറസ് ശരീരത്തിൽ നിന്നു പൂർണമായി വിട്ടു പോയിരുന്നില്ല. പല രോഗികളുടെയും മാനോനില വളരെ മോശമായിരുന്നു. ഒന്നും രണ്ടും വർഷമായി നാട്ടിൽ പോകാത്തവർ വൻ പിരിമുറുക്കത്തിലായിരുന്നു. അസുഖം മാറി നാട്ടിൽ പോകാൻ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടവരും മരിച്ചു പോകുമോ എന്നു ഭയപ്പെട്ടവരും ഉണ്ടായിരുന്നു. കരയുക, ചുമരിൽ ഇടിക്കുക, ഭക്ഷണം തീരെ കഴിക്കാതിരിക്കുക തുടങ്ങി മാനസിക ആരോഗ്യം നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. പലപ്പോഴും രോഗികളെ പറഞ്ഞു മനസിലാക്കി മരുന്നു കഴിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്– എന്നും സുബിൻ പറയുകയാണ്.
ഇവിടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അവർക്കു കുടുംബമോ സുഹൃത്തുക്കളോ ആയി യാതൊരു ബന്ധവും ഉണ്ടാകില്ല. ഡോക്ടർമാരും നഴ്സുമാരും ആണ് അവരുടെ സുഹൃത്തുക്കൾ. അതുകൊണ്ടു തന്നെ ആശുപത്രിയിൽ നിന്നു ലഭിക്കുന്ന കരുതലും പരിചരണവും അനുസരിച്ചാകും രോഗികളുടെ മാനസികസമ്മർദം കുറയുന്നത്. കോവിഡ് മാറിക്കഴിഞ്ഞ് വളരെ ക്ഷീണിതരായാണ് ആളുകൾ പോസ്റ്റ് കോവിഡ് വാർഡിലെത്തുന്നത്. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുണ്ട്. കുഞ്ഞുങ്ങളെ പരിചരിക്കും പോലെ നോക്കിയാൽ മാത്രമേ അവരെ സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിയൂ.
അതേസമയം യുഎഇ വളരെ ഫലപ്രദമായ രീതിയിൽ കോവിഡിനെ നേരിട്ടു. രോഗീപരിചരണം, അണുബാധ നിയന്ത്രണം തുടങ്ങി നഴ്സുമാർക്ക് ഇവിടെ പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഇപ്പോൾ പഴയതിലും കുറവ് രോഗികളാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളിലെത്തുന്നത്. ജോലി ഭാരവും കുറഞ്ഞു. ലോക്ഡൗൺ ഇല്ലാത്തതിനാൽ ആളുകൾക്ക് സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ കഴിയുന്നു എന്നും അവർ പറയുകയാണ്.
https://www.facebook.com/Malayalivartha