സൗദിയിലേക്കെത്താൻ കഴിയാത്ത പ്രവാസികളുടെ ശ്രദ്ധയ്ക്ക്; മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമ ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നൽകുമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്
കൊറോണ വ്യാപനത്തിന് പിന്നാലെ സകല സകല വഴികളും പ്രവാസികൾക്ക് മുന്നിൽ കൊട്ടിയടച്ചിരിക്കുകയാണ് സൗദി. സൗദിയിലേക്ക് നേരിട്ടെത്താൻ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. മറ്റുമാർഗങ്ങൾ സ്വീകരിച്ചാൽ തന്നെ ലക്ഷങ്ങൾ മുടക്കേണ്ടി വരുകയും പാതിവഴിയിൽ കുടുങ്ങുകയും ചെയ്യുന്ന വാർത്തകളാണ് കാണുന്നത്. ഇതെല്ലാം തന്നെ പ്രവാസികളെ ദുരിതത്തിലേക്കാണ് നയിക്കുന്നത്. വിസകാലാവധി അവസാനിക്കാറായവരും ഒപ്പം ജോലി നഷ്ടപ്പെടുമെന്ന ഭീതി ഉള്ളവരും അനവധിയാണ്. എന്നാൽ അവർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
സൗദിയിലേക്കുള്ള യാത്രാ വിലക്കു കാരണം മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമ (താമസ രേഖ), എക്സിറ്റ് റീ-എൻട്രി വീസ തുടങ്ങിയ രേഖകൾ ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നൽകുമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കിയിരിക്കുകയാണ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യുന്നതാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലനിൽക്കുന്ന യാത്രാ വിലക്കു മൂലം സൗദിയിലേയ്ക്ക് പ്രവേശിക്കാൻ കഴിയാതെ വിദേശങ്ങളിൽ കഴിയുന്നവരുടെ രേഖകളാണ് ഇങ്ങനെ പുതുക്കി നൽകുക എന്നാണ് ലഭ്യമാകുന്ന വിവരം. രേഖകളുടെ കാലാവധി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും കോവിഡ് പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും രാജ്യം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഇവർക്ക് ജൂൺ 2 വരെ നേരത്തെ അവധി നീട്ടി നൽകിയിരുന്നു. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്തും രേഖകൾ ഇങ്ങനെ പുതുക്കി നൽകിയിരുന്നു. ദേശീയ വിവര കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം രേഖകളുടെ കാലാവധി സ്വമേധയാ പുതുക്കപ്പെടുകയാണ് ചെയ്യുകയെന്നു പാസ്‌പോട്ട് വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു സൗദിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കാൻ ഇതുവരെ അനുമതിയില്ല. ഇങ്ങനെ സൗദിയിലേയ്ക്കു കടക്കാൻ കഴിയാതെ നാട്ടിൽ അകപ്പെട്ടവർക്ക് ഇത് ഏറെ പ്രയോജനപ്രദമാകുന്നതായിരിക്കും.
സൗദിക്ക് പുറത്തുനിന്ന് കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് രാജ്യത്തെ ട്രാക്ടിങ് ആപ്ലികേഷൻ ആയ 'തവക്കൽന'യിൽ വിവരങ്ങൾ ചേർക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് നിന്ന് കുത്തിവെയ്പ് എടുത്തവർക്ക് ഇത് ആശ്വാസമാകും. അവധിക്ക് നാട്ടിൽ പോയവർ ആദ്യ ഡോസ് സ്വന്തം രാജ്യത്ത് നിന്ന് സ്വീകരിച്ചാൽ തവക്കൽനയിൽ രോഗ പ്രതിരോധ സ്ഥിതി കാണിക്കാത്തതിനാൽ രണ്ടാം ഡോസ് സൗദിയിൽ നിന്ന് എടുക്കാനാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. അതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. പ്രവാസികൾക്കും പൗരന്മാർക്കും ഇത് ഏറെ ഗുണം ചെയ്യും.
https://www.facebook.com/Malayalivartha