32 വർഷം മുൻപ് യു എ ഇയിൽ നിന്നും കാണാതായ അച്ഛനെ കാത്ത് മക്കൾ ;തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഭാര്യ; അവസാനമായി കണ്ടവർ പറഞ്ഞത് ഞെട്ടിക്കുന്ന വിവരം ; ജയറാം ദാസിന് സംഭവിച്ചത് എന്ത് ?
മൂന്ന് പതിറ്റാണ്ടിലേറെയായി കണ്ണുംനട്ട് ഒരു കുടുംബം... കാത്തിരിക്കുന്നത് വേറെയാരുമേയല്ല... 32 വർഷം മുമ്പ് കാണാതായ പ്രിയപ്പെട്ടവനെ കുട്ടികളുടെ അച്ഛനെയാണ് ഇവർ കാത്തിരിക്കുന്നത്... കേൾക്കുന്നവരുടെ എല്ലാം ഈറനണിയിക്കുന്ന ഒരു സംഭവവികാസമാണ് അരങ്ങേറിയിരിക്കുന്നത് .. ഈ കുടുംബത്തിന് കഥ അതിദുഖകരമാണ്.
സംഭവം ഇങ്ങനെ ....ഭാര്യയും രണ്ടു മക്കളും അവരുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കൾ എന്നിവർ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു . 32 വർഷം മുൻപ് 1988 ഫെബ്രുവരി നാലിന് യു എ ഇയിലെ അൽഐനിൽ നിന്നു കാണാതായതാണ് തൃശൂർ വേലൂർ സ്വദേശി വി. ജയറാം ദാസ് . അൽഐൻ പൊലീസ് അന്വേഷണം നടത്തി. പക്ഷേ ഫലമുണ്ടായില്ല.
തന്റെ ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്, അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്, കേരളാ സർക്കാർ, യുഎഇയിലെ ഇന്ത്യൻ എംബസി, തൃശൂർ പ്രിൻസിപ്പൽ കോടതി എന്നിവിടങ്ങളിൽ ഭാര്യ പത്മിനി ഹർജി നൽകി. അടുത്തിടെ യായിരുന്നു നോർക്കയ്ക്കും പരാതി നൽകി.
1986 ലായിരുന്നു ജയറാം ദാസ് യുഎഇയിലെത്തിയത്.മെക്കാനിക്കൽ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷമായിരുന്നു യാത്ര. ഷാർജ ഖാൻസാബ് കെട്ടിടത്തിനടുത്തെ സഹോദരൻ വി.കെ. പ്രഭാകരന്റെ വർക് ഷോപ്പിലായിരുന്നു ആദ്യം ജോലി .
ശേഷം അൽ ഐനിലെ അൽ ഖത്തറി മെക്കാനിക്കൽ എന്‍ജിനീയറിങ് എന്റർപ്രൈസസ് എന്ന കമ്പനിയില്‍ സൂപ്പർവൈസറായി. അൽ ഐൻ മുസഫ റോഡിലെ മിലിട്ടറി കൾചറൽ സ്കൂളിന്റെ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു ജോലി.
കാണാതായ ദിവസം വൈകിട്ട് 7.30ന് അൽ ഐനിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള താമസ സ്ഥലത്ത് ഷൂസ് പോളിഷ് ചെയ്യുമ്പോഴായിരുന്നു ജയറാംദാസിനെ അവസാനമായി കണ്ടതെന്ന് കൂടെ താമസിക്കുന്നവർ പറയുന്നത് . അദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് പിറ്റേന്ന് കമ്പനിയധികൃതർ അൽ ഐൻ മുദ്രയാ പൊലീസിൽ പരാതി നൽകി. സഹോദരൻ പ്രഭാകരനും അൽ ഐനിൽ എത്തി അന്വേഷിച്ചു.
കാണാതാകുന്ന സമയം അദ്ദേഹത്തിന്റെ കൈവശം കമ്പനി ആവശ്യത്തിനുള്ള 9,000 ദിർഹം(അന്നത്തെ മൂല്യപ്രകാരം 35,000 ഇന്ത്യൻ രൂപ) ഉണ്ടായിരുന്നു. ഇതു നഷ്ടമായതിന്റെ വിഷമത്തിൽ നാടുവിട്ടതാണോ എന്ന സംശയം ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു .
പക്ഷേ അദ്ദേഹത്തിന്റെ പാസ്പോർട്ട് പ്രഭാകരന്റെ കൈവശമായതിനാൽ രാജ്യം വിട്ടുപോകാനുള്ള സാധ്യതകളും ഇല്ല. പണം തട്ടിയെടുക്കാൻ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയം പൊലീസിന് ഉണ്ടായി . പൊലീസ് നാലു പേരെ അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടർ നടപടികളെക്കുറിച്ചു ഒന്നും വീട്ടുക്കാർ അറിഞ്ഞില്ല. ഇദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് തൃശൂരിലെ പ്രിൻസിപ്പൽ കോടതി വിധിയെഴുതുകയും ചെയ്‌തു
ജയറാംദാസിന്റെ മൂത്തമകൻ റോമിയോ 2001ൽ ജോലി തേടി യുഎഇയിലെത്തിയിരുന്നു. അപ്പോൾ പിതാവിനെ കുറിച്ച് അന്വേഷിച്ചു. പിതാവുമായി ബന്ധമുണ്ടായിരുന്നുവരെയെല്ലാം നേരിട്ടു കണ്ട് അന്വേഷിച്ചു . ജോലി ലഭിക്കാതെ തിരിച്ചുപോയ റോമിയോ ആഫ്രിക്കയിൽ ഏറെ കാലം ജോലി ചെയ്ത ശേഷം 2006ൽ വീണ്ടും യുഎഇയിലെത്തി.
പിതാവിന് വേണ്ടി തിരച്ചിൽ നടത്തി . അദ്ദേഹം യുഎഇയിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെയാണ് കുടുംബം ഇപ്പോഴും വിശ്വസിക്കുന്നത്. ''ഇപ്പോൾ അച്ഛന് 73 വയസ് ആയിരിക്കും. ജീവാപായം സംഭവിച്ചുപോയിട്ടുണ്ടെങ്കിൽ മൃതദേഹമെങ്കിലും ലഭിക്കേണ്ടതല്ലേ? എന്നാണ് മകൻ റോമിയോ ചോദിക്കുന്നത് .ഇപ്പോൾ നാട്ടിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി ജോലി ചെയ്യുകയാണ് മകൻ.
വരും, അച്ഛൻ തിരിച്ചുവരാതിരിക്കില്ലെന്ന പ്രതീക്ഷയാണ് ഇവരെ ഇപ്പോഴും ജീവിപ്പിക്കുന്നത്. പിതാവിനെ കണ്ടെത്താൻ യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും കേരളാ സർക്കാരിന്റെയും ഭാഗത്തു നിന്നു നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിലാഷ് വി.ജയറാംദാസ് പറയുന്നു.
ജയറാം ദാസിന്റെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ കേരള ചരിത്രത്തിലെ 1952 ലെ മാറു മറയ്ക്കൽ സമരത്തിൽ പങ്കെടുത്ത ധീരവനിതയാണ്. മകനെ ഒരു നോക്കു കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന അവർ 2013ൽ തന്റെ 102–ാം വയസിലായിരുന്നു മരിച്ചത്. ഈ കുടുംബത്തിന്റെ കാത്തിരിപ്പിന് ഫലമുണ്ടാകുമോ എന്ന ആകാംഷയാണ് ഇനി ബാക്കി.
https://www.facebook.com/Malayalivartha