രണ്ട് ലക്ഷത്തിലേറെ തൊഴിലുകള്‍ കൂടി സ്വദേശികൾക്ക്; പ്രവാസികൾക്ക് തലവേദനയായി സൗദിയുടെ പ്രഖ്യാപനം, സ്വദേശിവത്കരണ പദ്ധതിയിലൂടെ ഈ വര്‍ഷം 2,13,000 ത്തിലധികം തൊഴില്‍ അവസരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എന്‍ജി. അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി
വീണ്ടും കടുത്ത തീരുമാനവുമായി സൗദി. പ്രവാസികൾക്ക് തിരിച്ചടി നൽകി സൗദിയില്‍ ഈ വര്‍ഷം രണ്ട് ലക്ഷത്തിലേറെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് വേണ്ടി കണ്ടെത്തുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. സ്വദേശിവത്കരണ പദ്ധതിയിലൂടെ ഈ വര്‍ഷം 2,13,000 ത്തിലധികം തൊഴില്‍ അവസരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എന്‍ജി. അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി മാധ്യമങ്ങളോട് പറഞ്ഞു.
അല്‍ജൗഫ് മേഖലയിലെ വ്യാപാരികളുമായും ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച അരങ്ങേറിയത്. തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സുമായി സഹകരിച്ചാണെന്ന് മന്ത്രി വ്യക്തമാക്കുകയുന്ൻ ചെയ്തു.
അതേസമയം വിദൂര തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടാക്കിയിരിക്കുകയാണ് അധികൃതർ. വിദൂര തൊഴിൽ പ്ലാറ്റ്‌ഫോമിലൂടെ 52,000 ത്തിലധികം പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രയോജനം ലഭിച്ചതായും മാനവ വിഭവശേഷി മന്ത്രി വ്യക്തമാക്കി. സ്വകാര്യമേഖലക്ക് നിതാഖാത്ത് കൈകാര്യം ചെയ്യൽ സുഗമമാക്കുന്നതിന് ജീവനക്കാരുടെ എണ്ണത്തെ ആശ്രയിക്കുന്ന ഒരു സമവാക്യത്തിലേക്ക് സ്വദേശിവത്കരണ അനുപാതങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ ദേശീയ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ തൊഴിൽ ഓഫീസുകളിലൂടെ മുമ്പ് 700 ഓപ്പറേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിദിനം 21 ആയിരത്തിലധികം പ്രവർത്തനങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ നടക്കുന്നു.
https://www.facebook.com/Malayalivartha