കോറോണയെ ബൗണ്ടറി കടത്തിയ യുഎഇ ഇപ്പോൾ ടി20 മത്സരച്ചൂടിൽ; പരമ്പരാഗമായി തന്നെ കൊമ്പൊകോർക്കുന്ന പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് 5 വർഷത്തിനു ശേഷം! ഇന്ത്യ-പാക്ക് മത്സരം കാണാൻ ഡാന്യൂബ് കമ്പനി നൂറ് തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റ് നൽകി, മൂന്നിലൊരാൾ ഇന്ത്യക്കാരനായ യുഎഇയിൽ ഇന്ത്യൻ ക്രിക്കറ്റ് മത്സരത്തിന് കാണികളേറുമെന്നാണ് വിലയിരുത്തൽ
യുഎഇ ചൂട് കുറഞ്ഞ് തണുപ്പിലേക്ക് അടുക്കുകയാണ്. ശൈത്യകാലത്തിന്റെ വരവറിയിച്ച് മൂടൽ മഞ്ഞ് പ്രത്യക്ഷപ്പെട്ടു. എന്നാലും യുഎഇ ചൂടിലാണ്. ഇതെന്താണ് സംഭവം. ലോകത്തെ ക്രിക്കറ്റ് ആരാധകരുടെ വര്ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. കോറോണയെ ബൗണ്ടറി കടത്തിയ യുഎഇ ഇപ്പോൾ ടി20 മത്സരച്ചൂടിലാണ്. പ്രത്യേകിച്ച് ഇന്ത്യ-പാക്ക് മത്സരം നാളെയാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് ആറിനാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്.
പരമ്പരാഗമായി തന്നെ കൊമ്പൊകോർക്കുന്ന പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് 5 വർഷത്തിനു ശേഷമാണ് എന്ന പ്രത്യേകതയും ഉണ്ട്. ഈഡൻ ഗാർഡൻസിൽ 2016 മാർച്ച് 19നാണ് ഇന്ത്യ- പാക്ക് മത്സരം അവസാനമായി നടന്നത്. അന്ന് ആറു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ദുബായിലെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ ടിക്കറ്റുകളും വേഗം വിറ്റു തീരുകയും ചെയ്തു. മൂന്നിലൊരാൾ ഇന്ത്യക്കാരനായ യുഎഇയിൽ ഇന്ത്യൻ ക്രിക്കറ്റ് മത്സരത്തിന് കാണികളേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎഇയിൽ പാക്കിസ്ഥാനികളും ഏറെയുള്ളതിനാൽ തന്നെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം എപ്പോഴും ആവേശ നെറുകിയിലാവും. കഴിഞ്ഞദിവസം ദുബായ് സ്റ്റേഡിയത്തിനു സമീപമുള്ള ക്രിക്കറ്റ് അക്കാദമി പരിസരത്തും പാക്ക് ക്രിക്കറ്റ് പ്രേമികൾ പച്ചത്തൊപ്പികളും പ്രിയ താരങ്ങളുടെ പേരെഴുതിയ ജഴ്സികളും അണിഞ്ഞുകൊണ്ടും എത്തിയിരുന്നു.
കൂടാതെ ടിക്കറ്റ് ലഭിക്കാത്തവരെ നിരാശപ്പെടുത്താതിരിക്കാൻ പല ക്ലബുകളും വൻ സ്ക്രീനുകളിൽ കളി കാണിക്കുന്നുണ്ട്. ദുബായിലെ പല റസ്റ്ററന്റുകളിലും കളി കാണാൻ ക്രമീകരണം നടത്തിയിരിക്കുകയാണ്. കാൽലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ എഴുപതു ശതമാനമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ദുബായ്ക്കു പുറമേ ഷാർജ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
കാണികളെ അനുവദിക്കുമെങ്കിലും ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ അബുദാബിയിൽ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. 75 ദിർഹം മുതൽ 15000 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക് ഉള്ളത്.
ആവേശം അവിടെയും അടങ്ങുന്നില്ല. ഇന്ത്യ-പാക്ക് മത്സരം കാണാൻ ഡാന്യൂബ് കമ്പനി നൂറ് തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റ് നൽകിയിരിക്കുകയാണ്. യുഎഇയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് വൈസ് ചെയർമാനുമായ അനിസ് സാജൻ ഇതിനു പുറമേ ഇന്ത്യയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം കാണാൻ നൂറു ടിക്കറ്റുകൾ കൂടി നൽകുകയും ചെയ്യും. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ മത്സരം കാണാനും ഇദ്ദേഹം നൂറ് ടിക്കറ്റ് നൽകുന്നുണ്ട്. ബസുകളിൽ സ്റ്റേഡിയം വരെ തൊഴിലാളികളെ എത്തിച്ച് ആഹാര പായ്ക്കറ്റുകളും നൽകുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് അവധിയും അനുവദിച്ചു. ഇന്ത്യ-പാക്ക് മത്സരം കാണാൻ അവസരം ലഭിക്കാത്ത സാധുക്കളായ തൊഴിലാളികൾക്ക് അവസരമൊരുക്കാനാണിതെന്നും ടിക്കറ്റ് ലഭിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നെന്നു അനിസ് സാജൻ പറഞ്ഞു. സ്റ്റേഡിയങ്ങളിൽ കളികാണാൻ പോകാൻ സാധിക്കാത്തവർക്കായി കമ്പനിയുടെ സംഭരണ ശാലകളിൽ വമ്പൻ സ്ക്രീനുകൾ ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ഇഷ്ടമുള്ള ടീമിന്റെ ജഴ്സികളും തൊപ്പികളും വിതരണം ചെയ്യാനും പദ്ധതിയിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha