വിമാന യാത്രകൾ റദ്ദാക്കണം! വിദേശ യാത്ര പരമാവധി മാറ്റിവയ്ക്കാന്‍ കുവൈറ്റ് പൗരന്മാരോട് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം, യാത്രാനിരോധനവും ലോക്ക് ഡൗണ്‍ പോലും പ്രഖ്യാപിക്കാനും സാധ്യത
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമായതായുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. മറ്റേതുവകഭേദത്തെക്കാളും വളരെ വേഗത്തിൽ പടർന്നുപിടിക്കുന്ന ഒമിക്രോൺ ഗൾഫ് രാഷ്ട്രങ്ങളെയും ആശങ്കയിലാഴ്ത്തുകയാണ്. ഈ സാഹചര്യത്തില്‍ വിദേശ യാത്ര പരമാവധി മാറ്റിവയ്ക്കാന്‍ കുവൈറ്റ് പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്നതോടെ വിവിധ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതായി സൂചന. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ചിലപ്പോള്‍ യാത്രാനിരോധനവും ലോക്ക് ഡൗണ്‍ പോലും പ്രഖ്യാപിക്കാനും രാജ്യങ്ങള്‍ നിര്‍ബന്ധിതരായേക്കാമെന്ന സാഹചര്യവും ഉണ്ട്. ഇത്തരം സാധ്യതകള്‍ മുന്നില്‍ക്കണ്ട് യാത്ര പരമാവധി വൈകിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോടുള്ള പ്രതികരണമായാണ് മന്ത്രാലയത്തിന്റെ പ്രസ്താവന. രാജ്യത്തെ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ പൂര്‍ണതോതില്‍ നിര്‍ത്തുകയാണെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ശരിയല്ലെന്നും നിലവിലെ രീതിയില്‍ ഓഫ്‌ലൈന്‍ പഠനം തുടരുമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.
ആയതിനാൽ തന്നെ നിലവിലെ രീതിയില്‍ എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ തന്നെ കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുമായി കൂടിയാലോചന നടത്തിയ ശേഷമേ അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുകുകയുള്ളു. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ മുതല്‍ ഓഫ്ലൈന്‍ അധ്യായനം നിര്‍ത്തുമെന്നും ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്ന വാര്‍ത്ത ശരിയല്ല എന്നും അധികൃതർ വ്യക്തമാക്കി.
അധ്യയന വര്‍ഷം അവസാനിക്കാറായതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ നന്നായി ശ്രദ്ധിക്കണം. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നല്ലാതെ ലഭിക്കുന്ന വാര്‍ത്തകള്‍ സ്വീകരിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha