ഫോൺകോളുകൾ എടുക്കണമെന്ന് ആവശ്യം; നിരാകരിച്ച മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി, യുവാവിന് യുഎഇയില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ
അതിവേഗം ശിക്ഷ നല്കാൻ ഗൾഫ് രാഷ്ട്രങ്ങൾ കഴിഞ്ഞേ മറ്റാരുമുള്ളൂ. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപെടുത്തുക, ഭീഷണിപ്പെടുത്തുക എന്നിങ്ങനെയുള്ളവയ്ക്ക് കടുത്ത നടപടികളാണ് കൈക്കൊള്ളുക. ഇപ്പോഴിതാ മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് യുഎഇയില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ നൽകിയിരിക്കുകയാണ്. കാമുകിയുമായി പിരിഞ്ഞതിന് ശേഷം ഇയാള്‍ ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. യുവതി പരാതി നല്‍കിയതോടെയാണ് 31 വയസുകാരന്‍ അറസ്റ്റിലായിരിക്കുന്നത്.
പ്രതിക്കൊപ്പം ജോലി ചെയ്‍തിരുന്ന 28കാരിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിരിഞ്ഞതിന് ശേഷം ഒരു തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ അസഭ്യം പറയുകയും തന്റെ കൈവശമുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. ഇതേതുടര്‍ന്നും തന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കണമെന്നും താനുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി ചെയ്തത്.
ഇതിനുപിന്നാലെ യുവതി ദുബൈ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെ ഇനി ബന്ധപ്പെടരുതെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപമാനം കൂടിയായപ്പോള്‍ യുവതി വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇത്തരത്തിൽ രണ്ടാമതും പരാതി ലഭിച്ചതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതും സ്‍ത്രീയെ അപമാനിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha