കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ ഖത്തർ; സൗദിയിൽ ഇപ്പോൾ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ വലിയൊരു വിഭാഗത്തിനും ഒമിക്രോൺ വകഭേദമാണ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം, വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവരും പോസിറ്റീവാകുന്നതായി റിപ്പോർട്ട്, കൂടുതൽ നിർദ്ദേശങ്ങൾ പുറത്ത്
ഒമിക്രോൺ വകഭേദം ഗൾഫിൽ സ്ഥിരീകരിച്ചതിനു പിന്നാലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. വീണ്ടും ആയിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ വാക്‌സിനെടുക്കാത്തവരിൽ രണ്ടാഴ്ചയായി കോവിഡ് വർധിച്ചു വരുകയാണ്. വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവരും പോസിറ്റീവാകുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ വാക്‌സിനെടുക്കാത്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചത്. ഇനിയും കോവിഡ് വാക്‌സീൻ എടുക്കാത്തവർ വാക്‌സീനും ബൂസ്റ്റർ ഡോസിന് അർഹരായവർ എത്രയും വേഗം തന്നെ ബൂസ്റ്റർ ഡോസും എടുത്ത് കൂടുതൽ സുരക്ഷിതരാകേണ്ടതാണ്. രാജ്യത്ത് ഒമിക്രോൺ വകഭേദമാണ് കോവിഡ് കേസുകൾ ഉയരാൻ കാരണമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
കോവിഡ് ഉയരുന്ന സാഹചര്യത്തിൽ പോസിറ്റീവ് സ്ഥിരീകരിക്കുന്നവർ 10 ദിവസം സുരക്ഷിതമായി വീട്ടിൽ തന്നെ ഐസലേഷനിൽ കഴിയാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഡിസംബർ 31 മുതൽ അടഞ്ഞതും തുറന്നതുമായ എല്ലാ പൊതുസ്ഥലങ്ങളിലും ഫെയ്‌സ് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.
ഖത്തർ നൽകുന്ന ഐസലേഷൻ നിർദ്ദേശങ്ങൾ ഇങ്ങനെ;
∙ശരിയായ വായുസഞ്ചാരമുള്ളതും പ്രത്യേകം ശുചിമുറിയുമുള്ള മുള്ള മുറിയിൽ ഒറ്റയ്ക്ക് വേണം കഴിയാൻ.
∙വീട്ടിനുള്ളിൽ ഐസലേഷനിൽ കഴിയുന്നവർ ഉണ്ടെങ്കിൽ പുറത്തു നിന്ന് സന്ദർശകരെ അനുവദിക്കരുത്. വീടിന് പുറത്തിറങ്ങാനും പാടില്ല.
∙വീട്ടിൽ ഒറ്റയ്ക്കാണെങ്കിൽ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സഹായം തേടണം.
∙വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായി മൊബൈൽ ഫോൺ മുഖേന മാത്രം സമ്പർക്കം പുലർത്തുക.
∙വീട്ടിലെ ആരോഗ്യമുള്ള ഒരു വ്യക്തി മാത്രമേ ഐസലേഷനിലെ കഴിയുന്നയാളെ പരിചരിക്കാവൂ.
∙ഐസലേഷൻ മുറിയിൽ ആവശ്യമായ മാസ്‌ക്, കയ്യുറകൾ, മരുന്നുകൾ, മാലിന്യ നിക്ഷേപ പെട്ടി, സാനിറ്റൈസർ എന്നിവ നൽകണം.
∙ഐസലേഷനിൽ കഴിയുന്ന വ്യക്തിക്ക് ഭക്ഷണവും മരുന്നും മറ്റും നൽകാൻ വരുന്നയാൾ ഫെയ്‌സ് മാസ്‌കും കയ്യുറകളും ധരിക്കുക. മുറിയിൽ നിന്ന് പുറത്തിറങ്ങിയാലുടൻ ഇവ മാലിന്യപെട്ടിയിൽ നിക്ഷേപിച്ച ശേഷം കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. .ഐസലേഷനിലെ വ്യക്തിയുമായി എല്ലായ്‌പ്പോഴും കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കണം.
∙ആദ്യത്തെ 5 ദിവസത്തെ ഐസലേഷന് ശേഷം വ്യക്തിക്ക് മുറിയിൽ നിന്ന് വീട്ടിലെ മറ്റിടങ്ങളിലേക്ക് വരാം. എന്നാൽ എപ്പോഴും ഫെയ്‌സ് മാസ്‌ക് ധരിച്ചിരിക്കണം.
അതേസമയം സൗദിയിൽ ഇപ്പോൾ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ വലിയൊരു വിഭാഗത്തിനും ഒമിക്രോൺ വകഭേദമാണ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം ഒമിക്രോൺ വകഭേദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലെത്തിയതെന്നാണ് സൂചന.
സൗദി അറേബ്യ നടപ്പിലാക്കിയ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നത് ഒമിക്രോൺ കേസുകൾ വർധിക്കാനുള്ള സാധ്യത വലിയ തോതിൽ കുറക്കും. മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ ഒമിക്രോൺ വ്യാപനം കുറക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി വ്യക്തമാക്കി.
അതോടൊപ്പം തന്നെ സൗദിയിൽ പുതുതായി 2585 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5,62,437 ആയി ഉയർന്നിട്ടുണ്ട്. 375 പേർ രോഗ മുക്തരായി. രോഗമുക്തരായവരുടെ എണ്ണം 5,43,129 ആയി. പുതുതായി രണ്ടു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 8883 ആയി. 96 പേർ ഗുരുതരാവസ്ഥയിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha