വിമാനത്താവളങ്ങളിൽ വമ്പൻ തിരക്ക്! നിയന്ത്രണങ്ങളിൽ വമ്പൻ ഇളവ്, കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു; 2,42,000 പ്രവാസികളും സ്വദേശികളും കുവൈറ്റ് വിമാനത്താവളം ഉപയോഗിച്ചതായി റിപോർട്ട്, ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം മാര്‍ച്ച് ആറ് ഞായറാഴ്ച മുതൽ സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കും

കുവൈറ്റിൽ ഇനിവരാനിരിക്കുന്നത് നീണ്ട അവധി ദിനങ്ങളാണ്. അങ്ങനെ ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കുവൈറ്റിലെ സ്വദേശികളും വിദേശികളുമെല്ലാം. ഈയിടെ രാജ്യത്ത് വന്ന കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. പ്രാദേശിക ദിനപത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2,42,000 പ്രവാസികളും സ്വദേശികളും കുവൈറ്റ് വിമാനത്താവളം ഉപയോഗിച്ചതായി വ്യക്തമാക്കുകയാണ്.
അതോടൊപ്പം തന്നെ അവധിക്കാലം ആഘോഷിക്കാന്‍ 55 ശതമാനം യാത്രക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് പോകുമെന്ന് അല്‍- അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂള്‍, കെയ്‌റോ, ദുബായ്, ജിദ്ദ ഉള്‍പ്പെടെയുള്ളവയാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബാക്കി 45 ശതമാനം കുവൈറ്റിലെത്തുകയും ചെയ്യും.
അങ്ങനെ പൊതുഅവധി ദിവസങ്ങളില്‍ 2,280 വിമാന സര്‍വീസുകള്‍ ഉണ്ടാകും. പ്രതിദിനം 228 വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുമെന്നാണ് കണക്ക്. ഫെബ്രുവരി 27 മുതലാണ് രാജ്യത്ത് പൊതുഅവധി ആരംഭിക്കുക.
സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, അല്‍ ഇസ്രാ വല്‍ മിറാജ് എന്നിവ പ്രമാണിച്ചാണ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ കുവൈറ്റിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. കുവൈറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അഞ്ചു ദിവസത്തെ അവധി നല്‍കാന്‍ ആണ് മന്ത്രിസഭ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വെള്ളി, ശനി വാരാന്ത്യ അവധികള്‍ അടുത്ത് വരുന്നതോടെ ഒമ്പത് ദിവസം അവധി ലഭിക്കുന്നതാണ്. ഫെബ്രുവരി 27 മുതല്‍ തുടങ്ങുന്ന അവധി അവസാനിക്കുന്നത് മാര്‍ച്ച് 5ന് ആണ്. പിന്നീട് ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം മാര്‍ച്ച് ആറ് ഞായറാഴ്ച മുതലാണ് സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുക.
കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്ത് യാത്രാ നിയന്ത്രണങ്ങള്‍ കുവൈറ്റ് ലഘൂകരിച്ചത്. കൂടാതെ, പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചു. വാക്‌സിന്‍ എടുക്കാത്തവര്‍ക്കും രാജ്യത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും യാത്ര ചെയ്യാവുന്നതാണ്.
ഇവര്‍ കുവൈറ്റിലെത്തിയ ശേഷം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയുമുണ്ട്. ഏഴാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. എന്നാല്‍, ഭാഗികമായി വാക്‌സിന്‍ എടുത്തവര്‍ക്ക് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ രാജ്യത്തേക്ക് വരാം. രാജ്യത്ത് എത്തിയ ശേഷം ഇവര്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍, അതിനിടയില്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കുകയും ചെയ്യാം.
അതേസമയം യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രയ്ക്കു മുമ്പും യാത്രയ്ക്കു ശേഷവും പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കിയ നിയന്ത്രണങ്ങളില്‍ പ്രധാനം എന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവരാണെങ്കില്‍ അവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മാത്രമേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കുകയുള്ളു.
എന്നാല്‍, രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം ആയില്ലെങ്കില്‍ അവരെ പൂര്‍ണമായി വാക്സിന്‍ എടുത്തവരായി പരിഗണിക്കുന്നതാണ്. കുവൈറ്റില്‍ അംഗീകരിച്ച വാക്‌സിന്‍ ഡോസുകള്‍ എടുത്തവരായിരിക്കണം എന്ന് നിബന്ധനയുണ്ട്. അതോടൊപ്പം പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെങ്കില്‍ രാജ്യത്ത് എത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























