ലോകത്തെ ആകമാനം ഞെട്ടലിലാഴ്ത്തി 81 പേരെ ഒറ്റദിവസം തൂക്കിലേറ്റി സൗദി അറേബ്യയുടെ കടുത്ത നടപടി; ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് 81 പേരെ! സൗദി അറേബ്യയുമായി നടത്തിവരുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചതായി സൂചന, ആ വാർത്തകൾക്ക് പിന്നാലെ സംഭവിച്ചത്...

കഴിഞ്ഞ ദിവസമാണ് ലോകത്തെ ആകമാനം ഞെട്ടലിലാഴ്ത്തി 81 പേരെ ഒറ്റദിവസം തൂക്കിലേറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇതിനുപിന്നാലെ ലോകത്തിന്റെ പല കോണിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയുമായി നടത്തിവരുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചതായി റിപ്പോർട്ട്. ഇറാന്റെ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ നൂര്‍ന്യൂസാണ് ഇക്കാര്യം പുറത്തിവിട്ടത്. ഇറാനിലെ മുതര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അതേസമയം, പൊടുന്നനെ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാനുള്ള കാരണം എന്താണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം സൗദി അറേബ്യ 81 പേരുടെ വധ ശിക്ഷ നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. എന്നാൽ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 81 പേരെയാണ് സൗദി അധികൃതര്‍ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇതില്‍ പകുതി പേരും ശിയാ വിശ്വാസികളാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതിലുള്ള പ്രതിഷേധം എന്ന നിയലയ്ക്കാണ് സൗദിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിര്‍ത്തിവച്ചതെന്നാണ് അധികൃതർ വിലയിരുത്തപ്പെടുന്നത്.
അതോടൊപ്പം തന്നെ 2016 മുതല്‍ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ച ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം ബഗ്ദാദില്‍ വച്ച് പലവട്ടം സൗദി, ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിന് ഇടയിലാണ് പൊടുന്നനെ ഏകപക്ഷീയമായി ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍ അധികൃതര്‍ പ്രഖ്യാപിച്ചതായുള്ള വാർത്തകൾ വന്നിരിക്കുന്നത്.
അതേസമയം ശിയാക്കളുടെ ശക്തി കേന്ദ്രമായ ഇറാനും സുന്നികള്‍ ഭരിക്കുന്ന സൗദിയും തമ്മില്‍ 2016ല്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതും സമാനമായ കാരണങ്ങളാൽ തന്നെയായിരുന്നു. പ്രമുഖ ശിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമറിനെ സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത് ഏർപ്പെടുത്തിയത്. ഇതില്‍ കുപിതരായ ഇറാനികള്‍ ഇറാനിലെ സൗദി എംബസിക്കു നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടത് തന്നെ.
ഇതിനുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വച്ച് നാലു വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അഞ്ചാം ഘട്ട ചര്‍ച്ച തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുതിയ വധശിക്ഷ നടപ്പിലാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha


























