കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാർഗോ കണ്ടെയ്‌നറിൽ പാമ്പിനെ കണ്ടെത്തി; യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ കാർഗോ കണ്ടെയ്‌നറിൽ പാമ്പിനെ കണ്ടത്തി. ഇതേതുടർന്ന് യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയതായി റിപ്പോർട്ട്. ദുബായ് ടെർമിനൽ രണ്ടിൽനിന്ന് കോഴിക്കോട്ടേക്ക് ശനിയാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്. 344) വിമാനത്തിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതർ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയിരുന്നു.
അതോടൊപ്പം തന്നെ പാമ്പിനെ പിടിക്കാൻ കഴിയാതെവന്നതോടെ വിമാനയാത്ര അനിശ്ചിതമായി വൈകുകയായിരുന്നു. സന്ദർശക വിസക്കാരായ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര പുനഃക്രമീകരിക്കുംവരെ വിമാനത്താവളത്തിൽത്തന്നെ കഴിയേണ്ടിവരുകയും ചെയ്തു.
അതേസമയം വൈകീട്ട് 5.30-നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സന്ദർശക വിസയിലുള്ളവരെയും ഏതാനും താമസവിസക്കാരെയും നാട്ടിലെത്തിക്കുകയുണ്ടായി. എന്നാൽ, അതേവിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടിയതുമില്ല. ഇതുകാരണം കരിപ്പൂരിൽനിന്നുള്ള ഈ വിമാനത്തിന്റെ നാലു സർവീസുകൾ അനിശ്ചിതമായി വൈകിയിരുന്നു.
https://www.facebook.com/Malayalivartha


























