രാജ്യത്തേക്കെത്തുന്ന വിദേശികളുടെ പ്രവേശന നടപടികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക വഴി വ്യാജ വിസകളും വിസ കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ പുതിയ വിസാ ആപ്ലിക്കേഷനുമായി കുവൈറ്റ് അഭ്യന്തര മന്ത്രാലയം... ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരികയാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് വ്യക്തമാക്കി....

പുതിയ ആപ്പ് വഴി രാജ്യത്തേക്ക് പുതുതായി വരുന്ന തൊഴിലാളികൾക്ക് വിമാനത്തിൽ കയറുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും മുമ്പായി തന്നെ എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. വ്യാജ വിസകളിൽ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതും എൻട്രി വിസകളിൽ കൃത്രിമം നടത്തുന്നത് തടയുവാനും ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനു പുറമെ രാജ്യത്ത് പ്രവേശന വിലക്കുള്ളവർ, പകർച്ച വ്യാധി ബാധിച്ചവർ, പിടി കിട്ടാ പുള്ളികൾ മുതലായവർ രാജ്യത്ത് പ്രവേശിക്കുന്നത് തടയുവാനും പുതിയ സംവിധാനം വഴി സാധിക്കും. തൊഴിലാളിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരവും ഔദ്യോഗികവുമായ വിവരങ്ങൾ എല്ലാം ഇതിൽ ലഭ്യമായിരിക്കും. ഇതിൽ തൊഴിലാളിയുടെ നിയമപരമായ നില, തൊഴിൽ അനുമതി രേഖയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം, തൊഴിലാളി സർക്കാർ കരാറിൽ ഉൾപ്പെട്ട ആൾ ആണോ എന്നത് ഉൾപ്പെടെയുള്ള മറ്റു മുഴുവൻ വിവരങ്ങളും ലഭ്യമായിരിക്കും.
പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും അവതരിപ്പിക്കുമെന്ന് അഭ്യന്തര മന്ത്രി വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതര്‍ അറിയിച്ചുആപ്പ് വഴി സ്വദേശി വീടുകളിൽ വിവിധ വിദഗ്ദ ജോലികൾക്കായി പോകുന്ന തൊഴിലാളികളുടെ പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട നൈപുണ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ വീട്ടുടമക്ക് കാണാൻ സാധിക്കുകയും തൊഴിലിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകളിൽ നിന്നു സ്വദേശികളെ സംരക്ഷിക്കുവാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഈയിടെ രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച 'ജനസംഖ്യാശാസ്ത്രവും തൊഴില്‍ വിപണി വികസനവും' എന്ന സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനം ശെയ്ഖ് തലാല്‍ അല്‍ ഖാലിദ് പ്രഖ്യാപിച്ചത്. വിദേശ തൊഴിലാളികളുടെ സ്മാര്‍ട്ട് ഐഡന്റിറ്റി മൈ ഐഡന്റിറ്റി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യവും വിസ ആപ്ലിക്കേഷനു പിന്നിലുണ്ട്.
https://www.facebook.com/Malayalivartha


























