20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'

മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ രണ്ടു പതിറ്റാണ്ടുകാലം സ്റ്റിയറിങ് തിരിച്ച് ജീവിതം കെട്ടിപ്പടുത്ത ഒരു സാധാരണ പ്രവാസിയുടെ സ്വപ്നങ്ങൾക്ക് ഇപ്പോൾ സ്വർണത്തിളക്കം. ഷാർജയിൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയെ തേടിയെത്തിയത് അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹത്തിന്റെ (ഏകദേശം 37 കോടി രൂപ) ബംപർ സമ്മാനമാണ്. കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ഭാഗ്യപരീക്ഷണം നടത്തിവന്ന വിബീഷിന് ഒടുവിൽ പ്രവാസജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന വേളയിലാണ് ഈ മഹാഭാഗ്യം തുണയായത്.
വിബീഷിന്റെ ഈ വിജയം കേവലം യാദൃച്ഛികതയല്ല, മറിച്ച് സുഹൃത്തുക്കളുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി എടുത്ത ഒരു തീരുമാനത്തിന്റെ ഫലമാണ്. ഫെബ്രുവരി ഏഴാം തീയതി നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ തന്നെ വിബീഷ് ആയിരം ദിർഹത്തിന്റെ ടിക്കറ്റുകൾ വാങ്ങിയിരുന്നു.
എന്നാൽ മാസാവസാനം ഫെബ്രുവരി 28-ന് കസിനും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ടിക്കറ്റ് കൂടി എടുക്കാൻ വിബീഷിനെ നിർബന്ധിച്ചു. ആ മാസത്തെ തന്റെ ബജറ്റ് കഴിഞ്ഞുവെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും അവരുടെ സ്നേഹത്തിന് മുന്നിൽ വിബീഷിന് വഴങ്ങേണ്ടി വന്നു. അങ്ങനെ അന്ന് രാത്രി എട്ടിന് എല്ലാവർക്കുമായി ഓൺലൈനായി എടുത്ത ആ അവസാന ടിക്കറ്റാണ് വിബീഷിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.
ബുധനാഴ്ച വൈകിട്ട് അബുദാബിയിൽ നിന്ന് സാധനങ്ങൾ ഇറക്കി ഷാർജയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ വിബീഷിനെ തേടിയെത്തിയത്. സ്ഥിരമായി ടിക്കറ്റെടുക്കുന്ന ആളായതുകൊണ്ട് തന്നെ പലപ്പോഴും ഓഫറുകളെക്കുറിച്ച് പറയാൻ കമ്പനിയിൽ നിന്ന് വിളിക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ വിളി തന്റെ ജീവിതം മാറ്റിമറിക്കാനുള്ളതാണെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയില്ല. വാർത്ത കേട്ടപ്പോൾ വിശ്വസിക്കാനാവാതെ ഇതൊരു തമാശയാണോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. പിന്നീട് ഭാര്യ രസ്നയെ വിളിച്ച് വിവരം പറയുകയും വെബ്സൈറ്റിൽ തന്റെ പേര് വന്നത് കണ്ട് ഉറപ്പുവരുത്തുകയുമായിരുന്നു.
ലഭിക്കുന്ന തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോൾ വിബീഷിന് ഏകദേശം ഒൻപത് കോടിയോളം രൂപ ലഭിക്കും. ഷാർജ ഇന്ത്യൻ സ്കൂളിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ ബംഗ്ലൂരുവിൽ ബിബിഎ ചെയ്യുന്ന മകൾ വന്ദനയുടെ ഭാവിയും പഠനവുമാണ് വിബീഷിന്റെ പ്രധാന ലക്ഷ്യം.
റമസാനിൽ ലഭിച്ച ഈ വലിയ അനുഗ്രഹം തന്റെ പ്രവാസ ജീവിതത്തിന് സമാധാനപരമായ ഒരു വിരാമം നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇരുപത് വർഷം യുഎഇയുടെ മുക്കിലും മൂലയിലും വണ്ടിയോടിച്ച വിബീഷ് ഇനി നാട്ടിൽ പോയി കുടുംബത്തോടൊപ്പം ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha
























