കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം.. യുഎഇയിലേക്കുള്ള വിമാനങ്ങൾ അടിയന്തരമായി റദ്ദാക്കി റഡാർ സംവിധാനത്തെ ബാധിച്ചു

കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തെ ബാധിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ചതിന് ശേഷം നിലവിലുള്ള അടിയന്തര പ്രവർത്തന പദ്ധതി പ്രകാരം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി പൂർണ ഏകോപനത്തോടെ സംഭവം കൈകാര്യം ചെയ്തതായി അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ സിവിൽ വ്യോമഗതാഗതത്തിന്‍റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ചുമതലയിലുള്ള സ്ഥലത്ത് ഒരു ഡ്രോൺ വിജയകരമായി വെടിവച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് ശനിയാഴ്ച അറിയിച്ചു. പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുകയും ഭീഷണികളെ നേരിടുകയും ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പൗരന്മാരും താമസക്കാരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു. കൂടാതെ, യൂണിറ്റുകൾ ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും പ്രവർത്തിക്കുന്നതായും, കുവൈത്ത് സായുധ സേന, കുവൈത്ത് പൊലീസ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നിവരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
യർ ഇന്ത്യയും ഇൻഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശ പ്രകാരമാണ് തീരുമാനം. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികൾ പറഞ്ഞിട്ടില്ല. വിമാന കമ്പനികൾ നേരത്തെ തന്നെ പല സ്ഥിരം സർവീസുകളും മാർച്ച് 28 വരെ റദ്ദാക്കിയിരുന്നു. പിന്നീട് ദുബൈ, അബുദാബി അടക്കമുള്ള നഗരങ്ങളിലേക്ക് താത്ക്കാലിക സർവ്വീസുകൾ തുടങ്ങിയിരുന്നു. എന്നാൽ ഇന്നത്തെ സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും റദ്ദാക്കിയിരിക്കുകയാണ്.
സൗദി അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഒരാൾക്ക് പരിക്കേറ്റു.
ഇറാനിലെ പ്രധാന നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും. ഇന്നലെ രാത്രി ആക്രമണം തുടർന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക നടപടിയിൽ ലെബനനിൽ മരണം 826 ആയി. അതിനിടെ, അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർഗമെന്നും ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























