ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു

ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ വനിത മൃഗഡോക്‌ടര്‍ക്ക് ദാരുണാന്ത്യം. ശിവമോഗയിലെ തവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിൽ വന്യജീവികളെ ചികിത്സിക്കുന്നതിനിടെയാണ് മരണം. ബെംഗളൂരു സ്വദേശിയായ ഡോ. സമീക്ഷ റെഡി (27) ആണ് മരിച്ചത്.
ഇന്നലെ (വ്യാഴാഴ്‌ച 19) രാത്രിയാണ് സംഭവം. കടുവ സങ്കേതത്തിലെ ഒരു സൺ കോണൂർ പക്ഷിയെ ചികിത്സിക്കാനാണ് ഡോക്‌ടറെ അടിയന്തരമായി വിളിച്ചത്. രാത്രി 10:30 ആയപ്പോള്‍ ഡോക്‌ടര്‍ എത്തിച്ചേരുകയും പക്ഷിയ ചികിത്സിക്കുകയും ചെയ്‌തു.
പിന്നാലെയാണ് സങ്കേതത്തിലെ ഗർഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ കൂടി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഡോക്‌ടറിനെ അറിയിച്ചത്. രാത്രി 11:45 ഓടെയാണ് ഗർഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയത്. ശരീര താപനില പരിശോധിക്കുന്നതിനിടെ ഹിപ്പോപ്പൊട്ടാമസ് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സമീക്ഷ റെഡിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ഡോക്‌ടര്‍ക്ക് ഉടന്‍ തന്നെ ശസ്‌ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
ശിവമോഗയിലെ തവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ഹിപ്പപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനിത ഡോക്‌ടര്‍ക്ക് വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ അനുശോചനം രേഖപ്പെടുത്തി. "ഓരോ ജീവനും വിലപ്പെട്ടതാണ്. വേർപാടിൻ്റെ വേദന താങ്ങാൻ ദൈവം അവരുടെ കുടുംബത്തിന് ശക്തി നൽകട്ടെ" മന്ത്രി പറഞ്ഞു. ഈ ദുഃഖസമയത്ത് മരിച്ച ഡോക്‌ടറുടെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























