കനേഡിയൻ അംബാസഡർ 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്ന് സൗദിയുടെ താക്കീത്; ബില്യണ്‍ കണക്കിന് ഡോളറുകളുടെ പുതിയ കച്ചവട കരാറുകൾ റദ്ദാക്കി; അറസ്റ്റിലായ ആക്റ്റിവിസ്റ്റുകൾക്കായി പ്രതിഷേധിച്ച കാനഡയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി
സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന കാനഡയുമായുള്ള എല്ലാ വാണിജ്യാ ബന്ധങ്ങളും മരവിപ്പിക്കുന്നതായി സൗദി. വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയവരെ തടവിലാക്കിയ സൗദി അറേബ്യൻ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ കാനഡയ്ക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ് സൗദി.
സമർ ബദാവിയടക്കമുള്ള വനിതാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായി കാനഡ പ്രതിഷേധിക്കുന്നുവെന്ന് കാനഡ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങൾ അനുവദിക്കണെമെന്നും തടവിലാക്കിയവരെ എത്രയും വേഗം വിട്ടയക്കണമെന്നും കാനഡ ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെയാണ് ശക്തമായ തിരിച്ചടിയുമായി സൗദി രംഗത്തെത്തിയത്. കാനഡയുടെ അംബാസഡറെ പുറത്താക്കിയ സൗദി, 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണെമന്നും ആവശ്യപ്പെട്ടു. കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിക്ഷേപങ്ങളും നിർത്തിവെച്ചതായും സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം തന്നെ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരാളും ശ്രമിക്കേണ്ടെന്നും സൗദി ഓര്‍മ്മിപ്പിച്ചു. കാനഡയുമായുള്ള ബില്യണ്‍ കണക്കിന് ഡോളറുകളുടെ എല്ലാ പുതിയ കച്ചവട കരാറുകളും സൗദി റദ്ദാക്കി. കാനഡയിലേക്കയച്ച പ്രതിനിധി സംഘത്തെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
മനുഷ്യാവകാശ പ്രവർത്തനത്തിന്റെ പേരിലും സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസിനായി നടത്തിയ പോരാട്ടങ്ങളുടെ പേരിലുമാണ് സമർ ബദാവി സൗദി നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. 2014-ൽ ഇവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഭരണകൂടം 2016-ൽ ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 2015-ൽ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെട്ടില്ല. സമർ ബദാവിയെയും റെയ്ഫിനെയും വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണലും ആവശ്യപ്പെട്ടിരുന്നുവെങ്കിലും സൗദി കേട്ടതായി ഭാവിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha