ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈന്‍ ആക്രമണവും മറ്റൊന്നിനു നേരെ ടോര്‍പിഡോ ആക്രമണവും; രണ്ടു കപ്പലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു; സഹായത്തിനായി അമേരിക്കന്‍ നാവിക കപ്പല്‍ സ്ഥലത്തെത്തി
ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് എണ്ണക്കപ്പലുകളില്‍സ്‌ഫോടനമുണ്ടായതായും കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗപ്പുരിലേക്കും തയ്വാനിലേക്കും പോവുകയായിരുന്ന ടാങ്കറുകള്‍ക്കു നേരെയായിരുന്നു ആക്രമണം. ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈന്‍ ആക്രമണവും മറ്റൊന്നിനു നേരെ ടോര്‍പിഡോ ആക്രമണവുമായിരുന്നു. ആക്രമണത്തിന് ഇരയായ ഒരുകപ്പലിന് തീപിടിച്ചു. രണ്ടു കപ്പലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സഹായത്തിനായി അമേരിക്കന്‍ നാവിക കപ്പല്‍ സ്ഥലത്തെത്തി.
ആക്രമണമുണ്ടായ കപ്പലുകളില്‍ ഒന്ന് എംടി ഫ്രണ്ട് അള്‍തയര്‍ എണ്ണടാങ്കറാണ്. ഈ കപ്പലിനാണ് തീപിടിച്ചത്.കപ്പലില്‍ പൊട്ടിത്തറിയുണ്ടായതായി ഫ്രണ്ട് അള്‍തയര്‍ മാനേജ്‌മെന്റ് അറിയിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 23 ജീവനക്കാര്‍ സുരക്ഷിതരാണ്. ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇരുകപ്പലുകളില്‍ നിന്നുമായി 11 നാവികരെയാണ് ഒഴിപ്പിച്ചത്. ഇരുകപ്പലുകളിലും ജപ്പാനുമായി ബന്ധപ്പെട്ട ചരക്കാണ് ഉണ്ടായിരുന്നത്. ഷിന്‍സോ ആബെയുടെ നയതന്ത്ര ദൗത്യം തുടരുന്നതിനിടെ തന്നെയാണ് ജപ്പാനുമായി ബന്ധപ്പെട്ട ടാങ്കറുകള്‍ക്ക് നേരേ ആക്രമണം ഉണ്ടായത് എന്നത് സമാധാനം അകലെയാണെന്ന സംശയം ജനിപ്പിക്കുന്നു.
അതേസമയം എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് കുതിച്ചുകയറി. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.6 ശതമാനത്തിന്‍റെ വര്‍ധവുണ്ടായി. ഇതോടെ നിരക്ക് ബാരലിന് 62.13 ഡോളറായി. ഈ കപ്പലുകളിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഒരു മാസം മുന്‍പ് നാല് കപ്പലുകള്‍ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. ഒപെക്, അമേരിക്കന്‍ ഇടപെടല്‍ മൂലം 60 ഡോളറിന് താഴെ നിന്നിരുന്ന ക്രൂഡ് ഓയില്‍ നിരക്കാണ് ഉച്ചയ്ക്ക് ശേഷം പൊടുന്നനെ ഉയര്‍ന്നത്.
ബ്രിട്ടീഷ് നാവികസേനയ്ക്ക് കീഴിലുള്ള ദ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് കോര്‍പ്പറേഷന്‍ കപ്പലുകള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്ബനി തയ്യാറായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.കൊക്കുക്ക കറേജ്യസ്, ഫ്രന്റ് ആല്‍ട്ടിയേഴ്‌സ് എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
എന്നാല്‍ ഒമാന്‍ കടലില്‍ ആക്രമിക്കപ്പെട്ട രണ്ട് കപ്പലുകളില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി അമേരിക്കന്‍ നാവിക സേന വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഒരു കപ്പലിന് നേരെ ടോര്‍പ്പിഡോ ആക്രമണമുണ്ടായതായാണ് വിവരം.ആവശ്യമായ സഹായം നല്‍കാനായി അമേരിക്കന്‍ കപ്പലുകള്‍ ഒമാന്‍ കടലിലുണ്ടെന്നും അമേരിക്കന്‍ നാവികസേന അറിയിച്ചു.
എണ്ണ വ്യാപാരത്തിനായുള്ള ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്ര പാതയായ ഹോര്‍മൂസ് കടലിടുക്കിന് സമീപമാണ് സ്‌ഫോടനം നടന്നത്. ചോക്ക് പോയിന്റായി വിലയിരുത്തപ്പെടുന്ന ഈ കടലിടുക്കുവഴി നിരവധി എണ്ണക്കപ്പലുകള്‍ ദിവസവും കടന്നുപോകാറുണ്ട്.ഇറാന്റെ സാമിപ്യമാണ് ഇവിടെ ഗള്‍ഫ് രാജ്യങ്ങള്‍ ഭീഷണിയായി കാണുന്നത്. മുന്‍പ് ഉപരോധം നേരിട്ടപ്പോള്‍ മറ്റ് രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത് തങ്ങളാണെന്നാണ് ഇറാന്റെ വാദം.
കപ്പലുകളിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അബുദാബിയില്‍ നിന്ന് ഇന്ധനവുമായി വന്ന കപ്പലുകളാണ് ഇവയെന്നാണ് വിവരം. ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇറാന്‍ സന്ദര്‍ശിച്ച ഉടനെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാനാണ് ആബെ ഇറാന്‍ സന്ദര്‍ശിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലുതാക്കുന്ന 'ആകസ്മികമായ സംഘര്‍ഷങ്ങള്‍' ഒഴിവാക്കണമെന്ന് ആബെ നിര്‍ദേശിച്ചിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ടു. ആക്രണത്തെ തുടര്‍ന്ന് വരും ദിവസങ്ങളിലും എണ്ണ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha