കൊറോണ തളർത്തിയ ചൈനീസ് കച്ചവടം; സജീവമായി വുഹാൻ മാർക്കറ്റ് ; ആമയും തവളയും ഇപ്പോഴും വുഹാനിൽ സുലഭം
ചൈനയിലെ വുഹാൻ നഗരത്തിലെ തെരുവുവീഥികളിലൂടെ നീങ്ങുന്ന ലൗഡ്സ്പീക്കർ ഘടിപ്പിച്ച വാഹനങ്ങൾ വിളിച്ചു പറയുന്നത് വുഹാന്റെ ‘വിജയകഥ’യാണ്. ലോകം മുഴുവന്‍ പടർന്ന പുതിയ കൊറോണ വൈറസിന്റെ (സാർസ് കോവ് 2) തുടക്കം വുഹാനിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിൽനിന്നാണെന്നാണു കരുതുന്നത്. രണ്ടുമാസത്തിലേറെ നീണ്ട ലോക്ഡൗണിനു ശേഷം വുഹാൻ പൂർവസ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കൊറോണയെ ഫലപ്രദമായി പ്രതിരോധിച്ച കഥയ്ക്കൊപ്പം ഒരു സങ്കടക്കഥയും പറയാനുണ്ട് വുഹാന്.
ചൈനയുടെ വലിയ നഗരങ്ങളിലൊന്നായ വുഹാനിലെ മിക്ക ചന്തകളിലും ഇപ്പോൾ ചില മുന്നറിയിപ്പ് ബോർഡുകൾ കാണാം. വന്യമൃഗങ്ങളുടെ ഇറച്ചിയും ജീവനുള്ള പക്ഷികളെയും വിൽക്കരുതെന്ന മുന്നറിയിപ്പ്. അത്തരത്തിൽ ഇറച്ചി വിറ്റിരുന്ന ഹ്വാനൻ ‘വെറ്റ്’ മാർക്കറ്റിൽനിന്നാണ് കൊറോണ പടർന്നതെന്ന ചീത്തപ്പേര് ചൈന ഏറെ മറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇനിയും കെട്ടടങ്ങിയിട്ടില്ല. ജീവനോടെയുള്ള മൃഗങ്ങളെ ആവശ്യമനുസരിച്ച് അവിടെവച്ചുതന്നെ കൊന്ന് ഇറച്ചി നൽകുന്ന രീതിയാണ് വെറ്റ് മാർക്കറ്റുകളിൽ. ഇറച്ചിയും മീനും അനുബന്ധ ഉൽപന്നങ്ങളുമാണ് ഇവിടെ വിൽക്കുക. യൂറോപ്പിലെ ഫാർമേഴ്സ് മാർക്കറ്റിനു സമാനമാണിത്. പഴങ്ങളും പച്ചക്കറികളും മാംസവും കടൽ വിഭവങ്ങളും പച്ചമരുന്നുകളും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം ഈ തുറന്ന ചന്തയിൽ ലഭ്യമാകും.
ചൈനക്കാരുടെ ദൈനംദിന ജീവിതത്തിൽ ഭാഗം കൂടിയാണ് ഇത്തരം ചന്തകൾ. ‘ഫ്രഷ്’ ആയതിനാൽത്തന്നെ വെറ്റ് മാർക്കറ്റുകളിൽനിന്നു വാങ്ങുന്നതെന്തും സുരക്ഷിതമായിരിക്കുമെന്ന വിശ്വാസവും ചൈനക്കാർക്കുണ്ടായിരുന്നു. ഡ്രൈ പാക്കേജ് ഫൂഡും ന്യൂഡിൽസും മറ്റും വിൽക്കുന്ന ചന്തകളെ ‘ഡ്രൈ’ മാർക്കറ്റ് എന്നും ചൈനയിൽ വിളിക്കുന്നു. ഇലക്ട്രോണിക്സ് വസ്തുക്കൾ പോലുള്ള ‘ഡ്രൈ’ സംഗതികൾ വിൽക്കുന്നവയ്ക്കും ആ പേരുണ്ട്. നിലവിൽ ചൈനയിൽ തുറന്ന എല്ലാ ചന്തകളിലും വന്യമൃഗങ്ങളുടെ ഇറച്ചിവിൽപന നിരോധിച്ചിട്ടുണ്ട്. എന്നാൽ കൊറോണ വൈറസിനെതിരെ ലോകം പോരാടിക്കൊണ്ടിരിക്കുമ്പോൾതന്നെ ഇത്തരത്തിൽ ചൈന വീണ്ടും ഇറച്ചിച്ചന്തകള്‍ തുറന്നതു വൻ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.
പക്ഷേ ചൈനയിലെ സാധാരണക്കാർക്കാണു വലിയ തിരിച്ചടിയേറ്റിരിക്കുന്നതെന്ന് വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 8നു ലോക്ഡൗൺ കഴിഞ്ഞു ചന്തകൾ സജീവമായപ്പോഴും വിൽപന കാര്യമായി നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇറച്ചിയെന്നല്ല യാതൊന്നും കാര്യമായി വിറ്റുപോകുന്നില്ല. ഈ വർഷം ഇനി പ്രതീക്ഷയൊന്നുമില്ലെന്നും സുഗന്ധവ്യഞ്ജനക്കച്ചവടക്കാർ ഉൾപ്പെടെ പറയുന്നു. ‘ഇത്രയും കുറവ് ആൾക്കാർ മാർക്കറ്റിലെത്തിയ കാലം ഇതിനു മുൻപൊരിക്കലുമുണ്ടായിട്ടില്ല...’ കച്ചവടക്കാരനായ യാങ് പറയുന്നു. ചന്തകളെല്ലാം വൈറസ് വാഹകരാണെന്ന വിധത്തിലുള്ള പ്രചാരണം അനാവശ്യ ഭീതിയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നു കരുതുന്ന ഹ്വാനൻ മാർക്കറ്റ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അതു പൊളിച്ചുമാറ്റാനുള്ള നീക്കം നടക്കുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഫ്രഷ് മാസം, പച്ചക്കറികൾ, മത്സ്യം എന്നിവയ്ക്കെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ പ്രശസ്തമാണ് വെറ്റ് മാർക്കറ്റുകള്‍. പ്രദേശവാസികൾക്കു കുറഞ്ഞനിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നുവെന്നതായിരുന്നു ഇത്തരം ചന്തകളുടെ പ്രത്യേകത. ജീവനുള്ള മൃഗങ്ങളെ ‘ലൈവ്’ ആയി കൊന്ന് ഇറച്ചി നൽകുന്നത് ഇവിടങ്ങളിൽ വളരെ കുറവാണ്, പക്ഷേ അപ്പോഴും ചിലർ അതു ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴും മത്സ്യം, തവള, ആമ, ഞണ്ട് തുടങ്ങിയവയെ ജീവനോടെ വിൽക്കുന്നുണ്ട് വുഹാനിലെ ചന്തകളിൽ. എന്നാൽ പക്ഷികളെയോ സസ്തനികളെയോ ജീവനോടെ എവിടെയും വിൽക്കുന്നില്ല.
വുഹാനിലെ ചന്തകളിലേക്കു കടക്കുന്നതിനും ഇറങ്ങാനും ഒരൊറ്റ വാതിലാണുള്ളത്. പ്രവേശിക്കുന്നവർക്ക് ശരീരോഷ്മാവ് പരിശോധന നിർബന്ധം. നിയന്ത്രണങ്ങൾ കടുത്തതോടെ ജനവും വീട്ടിൽത്തന്നെയിരിപ്പായി. പലരും കൂടുതൽ സുരക്ഷിതമായ സൂപ്പർമാർക്കറ്റുകളിലേക്കു മാറി. വെറ്റ് മാർക്കറ്റുകളിൽ വൃത്തി കുറവായിരുന്നെങ്കിലും ഉൽപന്നങ്ങൾക്കു താരതമ്യേന വില കുറവായിരുന്നുവെന്നാണ് ഒരു വിഭാഗം ചൈനക്കാർ പറയുന്നത്. ‘ഫ്രഷ്’ ആയുള്ള മാംസം ലഭിക്കണമെങ്കിൽ വെറ്റ് മാർക്കറ്റ്തന്നെ വേണമെന്നു മറുവിഭാഗവും പറയുന്നു. അതിനിടയ്ക്കാണ് സർക്കാർ നിയന്ത്രണങ്ങളെത്തിയിരിക്കുന്നത്. കൊറോണ ഭീതി ചൈനയിൽനിന്നൊഴിഞ്ഞു തുടങ്ങിയെങ്കിലും കച്ചവട ഭാവി എങ്ങനെയായിരിക്കുമെന്നതിൽ വുഹാനിലെ വ്യാപാരികൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha