കൊവിഡിന് പിന്നാലെ ഇറ്റലിയിൽ വീണ്ടും പരിഭ്രാന്തി; മരങ്ങളിൽ മാരക രോഗം, ഒലിവ് മരങ്ങളുടെ ജീവനെടുത്ത് വൈറസ് ബാധ
മനുഷ്യനെ ബാധിച്ച പകർച്ചവ്യാധിയുടെ ഭയം വിട്ടുമാറിയിട്ടില്ല. എന്നാൽ ആ ഭയത്തെ കൂടുതൽ ശക്തമാക്കികൊണ്ട് മരങ്ങൾക്കിടയിലും മാരക രോഗം പടർന്നുപിടിക്കുന്നു. സൈല ഫസ്‌റ്റിഡിയോസ എന്ന ബാക്ടീരിയ ഇറ്റലിയിലെ ഒലിവ് മരങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയ്ക്ക് പുറമേ സൈല ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്പെയിൻ, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു.
20 ബില്യൺ പൗണ്ട് നഷ്ടമായിരിക്കും യൂറോപ്പിൽ ഒലിവ് മരങ്ങളെ വ്യാപിച്ചിരിക്കുന്ന ഈ ബാക്ടീരിയ കാരണം ഉണ്ടാകാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഷഡ്പദങ്ങൾ വഴിയാണ് ബാക്ടീരിയ ഒലിവ് മരങ്ങളിൽ വ്യാപിക്കുന്നത്. രോഗം ബാധിച്ച മരങ്ങളെല്ലാം കൂട്ടത്തോടെ നശിക്കുന്ന തിനാൽ ഒലിവ് ഓയിൽ അടക്കമുള്ള ഉത്പന്നങ്ങളുടെ വിലയും ഇനി കുതിച്ചുയരും. ഭൂമിയിലെ മരങ്ങളെ ബാധിക്കാവുന്ന ഏറ്റവും അപകടകാരികളായ ബാക്ടീരിയകളിലൊന്നാണ് സൈല ഫസ്‌റ്റിഡിയോസ.നിലവിൽ ഇതിന് പ്രതിവിധിയൊന്നും കണ്ടെത്തിയിട്ടില്ല. 2013ൽ ഇറ്റലിയിലെ പുലീയ മേഖലയിലാണ് ആദ്യമായി ഒലിവ് മരങ്ങളിൽ ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സ്പിറ്റിൽബഗ് ഉൾപ്പെടെയുള്ള ഷഡ്പദങ്ങളാണ് ഈ ബാക്ടീരിയകളുടെ വ്യാപനത്തിന് സഹായിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ബാക്ടീരിയ ബാധയുണ്ടാകുന്ന മരങ്ങളിൽ ജലത്തിന്റെയും ലവണങ്ങളുടെയും പ്രവാഹം നിലയ്ക്കുകയും ക്രമേണ മരം ഉണങ്ങി നശിക്കാനും കാരണമാകുന്നു.
2013ൽ ഒലിവ് മരങ്ങളിൽ രോഗബാധ കണ്ടെത്തിയതിന് ശേഷം ഉത്പാദനത്തിൽ 60 ശതമാനം കുറവാണ് ഇറ്റലിയിലുണ്ടായിരിക്കുന്നത്. ബാക്ടീരിയ വ്യാപനം തടയാൻ രോഗബാധ കണ്ടെത്തിയ മരങ്ങൾ നശിപ്പിക്കുകയല്ലാതെ മറ്റ് പ്രതിവിധിയില്ല. സൈല ബാക്ടീരിയയെ പ്രതിരോധിക്കുന്ന ഒലിവ് തൈകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. കഴിഞ്ഞ 7 വർഷമായി ഇറ്റലിയിലെ ഒലിവ് കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് സൈല ബാക്ടീരിയ.72 സസ്യ കുടുംബത്തിലെ 560 സ്പീഷീസുകളിൽപ്പെട്ട ചെടികളെ സൈല ബാക്ടീരിയ ബാധിക്കാമെന്ന് ഗവേഷകർ പറയുന്നു. ഒലിവിനെ കൂടാതെ ചെറി, ആൽമണ്ട്, പ്ലം മരങ്ങളെയും ഈ ബാക്ടീരിയ ബാധിച്ചേക്കാം. ഓക്ക്, എലം തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും ഇതിൽപ്പെടുന്നു. സൈല ബാക്ടീരിയ പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നുൾപ്പെടെയുള്ള ഒലിവ് മരങ്ങളുടെ ഇറക്കുമതിയ്ക്ക് യു.കെയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ലാവൻഡർ, ആൽമണ്ട്, റോസ്‌മേരി, ഓലിയാൻഡർ തുടങ്ങിയ ചെടികൾക്കും ഇറക്കുമതി നിയന്ത്രണമുണ്ട്. ഒലിവ് മരങ്ങൾ കൂട്ടത്തോടെ നശിക്കുന്നതോടെ ഇറ്റലിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വൻ പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha