ഇടതു മാറിടത്തിൽ തറച്ച വെടിയുണ്ട ഗതിമാറി വലത് മാറിടത്തിൽ പതിച്ചു; യുവതിക്ക് രക്ഷയായത് കൃത്രിമ മാറിടം
നെഞ്ചിനു നേരെ വെടിയേറ്റ യുവതിക്ക് രക്ഷയായത് കൃത്രിമ മാറിടം. ക്ലോസ് റേഞ്ചില്‍ വെടിയേറ്റിട്ടും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് കൃത്രിമ മാറിടമെന്ന് റിപ്പോര്‍ട്ട്. ടൊറന്റോയില്‍ തെരുവില്‍ 30കാരിക്ക് 2018ല്‍ വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
നഗരത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ക്ലോസ് റേഞ്ചില്‍ യുവതിയുടെ നെഞ്ചിന് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ വലത് മാറിടത്തിന് താഴെയായി മുറിവും അതില്‍നിന്ന് ഒരു വെടിയുണ്ടയും ഡോക്ടര്‍മാര്‍ കണ്ടെടുത്തു. ഇതിനുപിന്നാലെ നടത്തിയ സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളിലാണ് യുവതിയുടെ ഇടതുഭാഗത്തെ കൃത്രിമ മാറിടത്തിലാണ് ആദ്യം വെടിയുണ്ട തറച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായത്.
സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിച്ച കൃത്രിമ മാറിടത്തില്‍ വെടിയുണ്ട പതിക്കുകയും തുടര്‍ന്ന് ഗതിമാറി വലത് മാറിടത്തിന് താഴെ തുളഞ്ഞുകയറിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബുള്ളറ്റിന്റെ ഗതി മാറാനും ഹൃദയഭാഗത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനും കാരണമായത് സിലിക്കോണ്‍ നിര്‍മ്മിതമായ കൃത്രിമ മാറിടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടത് ഭാഗത്താണ് ഹൃദയും ശ്വാസകോശവുമെല്ലാമുള്ളത്. ബുള്ളറ്റ് ഇടതുനെഞ്ചില്‍ പതിച്ചിരുന്നെങ്കില്‍ ആ സ്ത്രീയുടെ നില കൂടുതല്‍ ഗുരുതരമാകുമായിരുന്നു. ജീവന്‍തന്നെ നഷ്ടപ്പെടാനുള്ള പരിക്ക് സംഭവിക്കാമായിരുന്നു. എന്നാല്‍ കൃത്രിമ മാറിടം ആ ബുള്ളറ്റിന്റെ സഞ്ചാരപഥത്തില്‍ വ്യതിചലനമുണ്ടാക്കി- പഠനം നടത്തിയ ഡോ. ജിയാന്‍കാര്‍ലോ മക്ഇവന്യൂ പറഞ്ഞു.
സേജ് മെഡിക്കല്‍ ജേര്‍ണലിലാണ് സംഭവവും അതേക്കുറിച്ചുളള പഠനവും പ്രതിപാദിക്കുന്നത്. എന്നാല്‍ സംഭവം നടന്ന് രണ്ട് വര്‍ഷമായിട്ടും വെടിവച്ച ആളെ പിടികൂടാനായിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. കേസ് അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും വെടിവച്ച ആളെ തിരിച്ചറിയാനോ തോക്ക് കണ്ടെടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha