റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊവിഡ്.... 'കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ്... ഐസൊലേഷനില്‍ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉപപ്രധാനമന്ത്രി ആന്‍ഡ്രി ബെലോസോവ് ചുമതല വഹിക്കും

റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിനു കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തി വിഡിയോ ചാറ്റിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം അറിയിച്ചത്. 'കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്നു അറിഞ്ഞു.' മിഖായില്‍ മിഷുസ്തിന്‍ പറഞ്ഞു. ഐസൊലേഷനില്‍ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉപപ്രധാനമന്ത്രി ആന്‍ഡ്രി ബെലോസോവ് ചുമതല വഹിക്കും.
റഷ്യയില്‍ ഇതുവരെ 106,498 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 1,073 പേര്‍ മരിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,31,473 ആയി. ഇതുവരെ 3,274,346 പേര്‍ക്ക് രോഗം ബാധിച്ചു.
വ്‌ളാഡിമിര്‍ പുടിന്‍ എന്നാണ് അവസാനമായി മിഷുസ്തിനുമായി കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമല്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നു സര്‍ക്കാര്‍ യോഗങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഔദ്യോഗിക പരിപാടികള്‍ പലതും വിഡിയോ കോണ്‍ഫറന്‍സ് വഴി ആക്കുകയും ചെയ്തിരുന്നു. ദിമിത്രി മെദ്വെദേവിന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷമാദ്യമാണ് മിഖായില്‍ മിഷുസ്തിന്‍ റഷ്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. മേയ് 11 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മേയ് 12 മുതല്‍ ക്രമേണ ഇളവു വരുത്തുമെന്നും പുടിന്‍ അറിയിച്ചു.
റഷ്യ ഇതുവരെ കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയിട്ടില്ല. ദുഷ്‌കരവും കഠിനമേറിയതുമായ സാഹചര്യത്തെയാണ് ഇനി മറികടക്കേണ്ടത് -ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞു. രോഗം പടരാന്‍ ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ള ഘട്ടമാണ് നമ്മള്‍ നേരിടുന്നത്. വൈറസ് ഭീഷണി മാരകമാംവിധം തുടരുകയാണെന്നും പുടിന്‍ പറഞ്ഞു.
നേരത്തെ ഏപ്രില്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും റഷ്യയില്‍ വൈറസിന്റെ ഭീതിയൊഴിഞ്ഞിട്ടില്ല. രാജ്യത്ത് 93,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 867 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 8,456 പേര്‍ രോഗമുക്തി നേടി.
മറ്റൊരു വാര്‍ത്ത അനുസരിച്ച് കോവിഡ് ലോകമെമ്പാടും ഭീതി വിതയ്ക്കുമ്പോള്‍ റഷ്യയെ വിറപ്പിക്കുന്നത് വൈറസ് മാത്രമല്ല, മദ്യവുമാണ്. അമിത മദ്യപാനശീലത്തിനു കുപ്രസിദ്ധമായിരുന്ന റഷ്യ ആ ചീത്തപ്പേരു മാറ്റിയെടുക്കുന്നതിനിടയിലാണ് ലോക്ഡൗണ്‍ വന്നത്. വീടുകളില്‍ അടച്ചിരിക്കേണ്ടിവന്ന റഷ്യക്കാര്‍ മടുപ്പും രോഗഭീതിയുമകറ്റാനും ഒറ്റപ്പെടലില്‍നിന്നു രക്ഷപ്പെടാനും മദ്യത്തെ ആശ്രയിച്ചുതുടങ്ങിയെന്നാണ് സൂചന. മദ്യത്തിന്റെ കുതിച്ചുയരുന്ന വില്‍പനക്കണക്കുകള്‍ ഈ ആശങ്ക ശരിവയ്ക്കുന്നു.
സര്‍ക്കാരിന്റെ മദ്യപാന വിരുദ്ധ പ്രചാരണങ്ങളും വില്‍പന നിയന്ത്രിക്കാനുള്ള അധികാരികളുടെ നീക്കങ്ങളും മൂലം മദ്യപാനം റഷ്യയില്‍ കുറഞ്ഞുവരികയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 നും 2016 നും ഇടയില്‍ റഷ്യയിലെ മദ്യ ഉപഭോഗം 40 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ മദ്യപാന ശീലത്തില്‍ റഷ്യ ഫ്രാന്‍സിനെയും ജര്‍മനിയെയുംകാള്‍ പിന്നിലായി. എന്നാല്‍ കൊറോണ ലോക്ഡൗണില്‍ സമ്മര്‍ദത്തിലായ റഷ്യക്കാര്‍ പഴയ ശീലങ്ങളെ പുനരുജ്ജീവിപ്പിക്കുന്നെന്ന ആശങ്കയാണ് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ മദ്യം വാങ്ങല്‍ കുതിച്ചുയര്‍ന്നു. മദ്യപാനത്തില്‍ നിന്ന് മുന്‍പു മുക്തി നേടിയവരും വീണ്ടും മദ്യപിക്കാന്‍ തുടങ്ങി.
ലോക്ഡൗണിലെ ആദ്യ ആഴ്ചയിലെ വില്‍പന 65 ശതമാനം ഉയര്‍ന്നതായി മാര്‍ക്കറ്റ് റിസര്‍ച് ഗ്രൂപ്പായ ജിഎഫ്‌കെ അഭിപ്രായപ്പെട്ടു. ക്യാംപെയ്ന്‍ ഗ്രൂപ്പായ സോബര്‍ റഷ്യ നടത്തിയ സര്‍വേയില്‍ 75 ശതമാനം ആളുകള്‍ പതിവിലും കൂടുതല്‍ മദ്യം വാങ്ങുന്നതായി റിപ്പോര്‍ട്ടുചെയ്തു. ഇത് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വാങ്ങുന്നതിനു സമാനമാണ്. പലരും മദ്യം സംഭരിച്ചു തുടങ്ങി.
ഇതിനിടെ, മദ്യത്തിന് കൊറോണ വൈറസിനെ തടയാന്‍ കഴിയുമെന്ന പ്രചാരണവുമുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും കരുതുന്നത് മദ്യം കോവിഡ് 19നെ പ്രതിരോധിക്കുമെന്നാണ്. എന്നാല്‍ മദ്യപാനം പ്രതിരോധശേഷി ദുര്‍ബലമാക്കുകയാണെന്ന് സോബര്‍ റഷ്യയുടെ തലവന്‍ സുല്‍ത്താന്‍ ഖംസയേവ് പറയുന്നു.
വര്‍ധിച്ച മദ്യപാനത്തോടൊപ്പം, റഷ്യയില്‍ ഗാര്‍ഹിക പീഡനവും വര്‍ധിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും അയാള്‍ കുടിക്കാനും തന്നെയും കുഞ്ഞിനെയും അടിക്കാനും തുടങ്ങിയെന്നും 32 കാരിയായ ഐറിന പറയുന്നു.
ഒരു വ്യക്തിക്ക് വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മദ്യം വില്‍ക്കുന്ന കടകള്‍ അടയ്ക്കാനും സോബര്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























