''ഇവിടെയാണ് കമല ഹാരിസിന്റെ ഇഡലിയുടെ പ്രസക്തി. വോട്ടിങ്ങ് കേന്ദ്രത്തിന്റെ, വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ഒക്കെ ചിത്രങ്ങൾ കാണിക്കുക. കഴിഞ്ഞ നൂറു വർഷത്തെ വോട്ടിങ്ങ് ചരിത്രം സരസമായി പറയാൻ കഴിവുള്ള ഒരാളെ ചാനലിൽ എത്തിക്കുക...'' തെരഞ്ഞെടുപ്പിലെ ചാനൽ ചർച്ചകൾ, അമേരിക്കൻ മാധ്യമങ്ങൾ ചെയ്തത് ഇത്, വ്യക്തമാക്കി മുരളി തുമ്മാരുകുടി

ലോകരാഷ്ട്രങ്ങൾ ഏറെ സൂക്ഷ്മതയോടെയാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വീക്ഷിച്ചിരുന്നത്. ഏകദേശം മൂന്ന് ദിവസത്തോളം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ നന്നേ പാടുപെട്ടു. എന്നാൽ ഈ ദിവസങ്ങളിൽ മാധ്യമങ്ങൾ എന്താണ് ചെയ്തത്? അത് കൃത്യമായി തന്നെ വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. 'ദുരന്തകാലത്ത് ദുരന്തം കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങൾ ദുരന്തനിവാരണത്തിന്റെ ശത്രുവോ മിത്രമോ ആകാം. ദുരന്ത നിവാരണത്തിന് വേണ്ടത്ര ശ്രദ്ധ സർക്കാർ നല്കുന്നില്ലെങ്കിൽ അല്ലെങ്കിൽ വേണ്ടിവരുന്ന പണമോ മറ്റു വസ്തുക്കളോ ഇല്ലെങ്കിൽ മാധ്യമങ്ങൾക്ക് അത് എളുപ്പത്തിൽ മാറ്റിയെടുക്കാൻ പറ്റും. അതെ സമയം തന്നെ ദുരന്തമുഖത്ത് നമ്മുടെ സമയം കളയാനും ദുരന്തനിവാരണം മോശമായിട്ടാണ് നടക്കുന്നതെന്നൊക്കെ വർത്തയുണ്ടാക്കി നമ്മുടെ ആത്മവിശ്വാസം തകർക്കാനും അവർക്ക് പറ്റും. ഇതിൽ ഏത് റോളാണ് അവർ ചെയ്യുന്നതെന്ന് പ്രധാനമായും അവരുടെ കയ്യിലാണെങ്കിലും കുറച്ചൊക്കെ അത് മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും'- എന്ന് അദ്ദേഹം കുറിക്കുകയായുണ്ടായി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
കമല ഹാരിസിന്റെ ഇഡ്ഡലിയുടെ രഹസ്യം
ദുരന്തകാലത്ത് ദുരന്തം കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങൾ ദുരന്തനിവാരണത്തിന്റെ ശത്രുവോ മിത്രമോ ആകാം. ദുരന്ത നിവാരണത്തിന് വേണ്ടത്ര ശ്രദ്ധ സർക്കാർ നല്കുന്നില്ലെങ്കിൽ അല്ലെങ്കിൽ വേണ്ടിവരുന്ന പണമോ മറ്റു വസ്തുക്കളോ ഇല്ലെങ്കിൽ മാധ്യമങ്ങൾക്ക് അത് എളുപ്പത്തിൽ മാറ്റിയെടുക്കാൻ പറ്റും. അതെ സമയം തന്നെ ദുരന്തമുഖത്ത് നമ്മുടെ സമയം കളയാനും ദുരന്തനിവാരണം മോശമായിട്ടാണ് നടക്കുന്നതെന്നൊക്കെ വർത്തയുണ്ടാക്കി നമ്മുടെ ആത്മവിശ്വാസം തകർക്കാനും അവർക്ക് പറ്റും. ഇതിൽ ഏത് റോളാണ് അവർ ചെയ്യുന്നതെന്ന് പ്രധാനമായും അവരുടെ കയ്യിലാണെങ്കിലും കുറച്ചൊക്കെ അത് മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും.
ദുരന്തകാലത്ത് മാധ്യമങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നതിന്റെ ആദ്യത്തെ പരിശീലനം എനിക്ക് ലഭിക്കുന്നത് സിംഗപ്പൂരിൽ നിന്നാണ്. ബി ബി സി ൽ ജോലി ചെയ്തിരുന്നവർ ഉൾപ്പടെ മാധ്യമ രംഗത്ത് നിന്നുള്ളവരാണ് പരിശീലകർ. മാധ്യമങ്ങളുമായി സംവദിക്കാൻ എങ്ങനെ തയ്യാറെടുക്കണം, ദുരന്തം ഉണ്ടായാൽ ഉടൻ എന്ത് ചെയ്യണം, മുഖഭാവങ്ങൾ എങ്ങനെയിരിക്കണം, വസ്ത്രം എങ്ങനെ ധരിക്കണം എന്നതിനൊക്കെ നിർദ്ദേശങ്ങൾ ഉണ്ട്. പലയിടത്തും ആളുകൾക്ക് സംഭവിച്ച തെറ്റുകളിൽ നിന്നാണ് ഈ പാഠങ്ങൾ പഠിക്കുന്നത് (തീവ്രവാദി ആക്രമണം ഉണ്ടായ ദിവസം നാലുപ്രാവശ്യം ഡ്രസ്സ് മാറിയ ഒരു മന്ത്രിയുടെ കഥ നിങ്ങൾ ചിലപ്പോൾ ഓർക്കുന്നുണ്ടാകും, അതൊക്കെ എന്ത് ചെയ്യരുത് എന്നതിന്റെ ഒരു പാഠമാണ്).
ഉദാഹരണത്തിന് നിങ്ങൾ ഉത്തരവാദിയായിരിക്കുന്ന സ്ഥാപനത്തിൽ ഒരു പൊട്ടിത്തെറിയുണ്ടാകുന്നു. നിങ്ങൾക്ക് തന്നെ കൂടുതൽ വിവരങ്ങൾ അറിയില്ല, പക്ഷെ ഫാക്ടറിക്കുള്ളിൽ ഉള്ള അഗ്നിബാധ മാധ്യമങ്ങൾക്ക് കാണാം. നിങ്ങൾ മാധ്യമങ്ങളെ കാണണോ ?, കാണണമെങ്കിൽ ആരാണ് കാണേണ്ടത് ?
മിക്കവാറും സ്ഥാപനങ്ങളിലെ മേലധികാരികൾ ഈ സമയത്ത് വലിയ ടെൻഷനിൽ ആയിരിക്കും. ദുരന്തം കൈകാര്യം ചെയ്യുന്നതിലാകും അവരുടെ ശ്രദ്ധ മുഴുവൻ. അവർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യം പബ്ലിക്ക് റിലേഷൻ ഓഫീസർക്ക് വിട്ടുകൊടുക്കും. അവരാണല്ലോ സ്ഥിരമായി മാധ്യമങ്ങളെ കാണുന്നത്.
തെറ്റായ കാര്യമാണ്. എത്ര തിരക്കുണ്ടെങ്കിലും ആദ്യമായി മാധ്യമങ്ങളെ കാണേണ്ടത് ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ തന്നെയാണ്. ഫാക്ടറി ആണെങ്കിൽ എം ഡി, എയർ പോർട്ട് ആണെങ്കിൽ എയർപോർട്ട് ഡയറക്ടർ, ജില്ലയാണെങ്കിൽ കളക്ടർ, സംസ്ഥാനം ആണെങ്കിൽ മുഖ്യമന്ത്രി.
അഞ്ചു മിനുട്ട് സമയം എടുത്താലും മതി, ഒന്നും പറയാനില്ലെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പറയാം.
1. നിങ്ങൾ കേട്ടത് ശരിയാണ്. ഫാക്ടറിയിൽ ഒരു അഗ്നിബാധ ഉണ്ടായിട്ടുണ്ട്
2. ഞങ്ങളുടെ അഗ്നിശമന വിഭാഗം അത് കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്
3. സർക്കാരിനെ ഞങ്ങൾ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്, അവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്
4. അപകടത്തിൽ ആളുകൾ മരിച്ചിട്ടുണ്ടോ പരിക്കുപറ്റിയിട്ടുണ്ടോ എന്ന് ഇപ്പോൾ അറിയില്ല. ഈ വിവരങ്ങൾ ശേഖരിക്കുകയാണ്
5. ദുരന്തനിവാരണം ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്തം ഉള്ളതിനാൽ ഇപ്പോൾ കൂടുതൽ സമയം എനിക്ക് നിങ്ങളോടൊപ്പം ചിലവഴിക്കാനോ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോ പറ്റില്ല.
6. ഈ വിഷയത്തെ പറ്റി ലഭ്യമായ കൂടുതൽ വിവരങ്ങൾ തരാൻ ഞാൻ ഞങ്ങളുടെ മാധ്യമ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
7. കാര്യങ്ങൾ പുരോഗമിക്കുന്നതനുസരിച്ച് അടുത്ത രണ്ടു മണിക്കൂർ കഴിയുമ്പോൾ ഞാൻ നിങ്ങളെ വീണ്ടും കാണാം.
ഇത്രയും പറഞ്ഞിട്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ നടന്നു പോകാം. സംസാരിക്കുമ്പോൾ അധികം ടെൻഷൻ മുഖത്ത് കാണിക്കരുത്. കാര്യങ്ങൾ നിയന്ത്രണത്തിൽ അല്ല എന്ന് കാണുന്നവർക്ക് തോന്നും. മാധ്യമങ്ങളിൽ പരിചയം ഉള്ളവരെ കണ്ടാൽ ചിരിക്കുകയും ചെയ്യരുത്. എന്തുകൊണ്ടാണ് നിങ്ങൾ ചിരിക്കുന്നതെന്ന് കാണുന്നവർക്ക് മനസ്സിലാവില്ല (അവർ കാമറയുടെ മുൻവശമേ കാണുന്നുള്ളൂ, ദുരന്ത സമയത്തും ചിരിച്ചുകൊണ്ടിരിക്കുന്നത് ഔചിത്യമില്ലായ്മയായി എമ്പതിയുടെ കുറവായി ആളുകൾക്ക് തോന്നും).
ഇതൊക്കെയാണ് ചില പാഠങ്ങൾ.
പക്ഷെ നമ്മൾ പണിയെടുക്കുന്നത് മുഴുവൻ ദുരന്തന്തിന് മുൻപാണ്. ഏതൊക്കെ ദുരന്തങ്ങൾ ആണ് സംഭവിക്കാൻ സാധ്യതയുള്ളത് എന്ന് മുന്നിൽ കണ്ട് അതിൽ ഓരോന്നിനെ പറ്റിയും ഓരോ ഫയൽ ഉണ്ടാക്കണം (ഇഷ്യൂ മാനേജ്‌മെന്റ് ഫയൽ എന്നാണ് ഇതിന്റെ പേര്). അപ്പോൾ എന്ത് അപകടമാണ് സംഭവിക്കുന്നത്, ആയ സമയത്ത് മാധ്യമങ്ങൾ എങ്ങനെയാണ് പെരുമാറാൻ പോകുന്നത്, അവർക്ക് ഏത് സമയത്ത് ഏതു വിവരങ്ങൾ നൽകണം, മറ്റു തരത്തിൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണം, ഏതൊക്കെ വിദഗ്ധരെ മാധ്യമങ്ങൾക്ക് ലഭ്യമാക്കണം, എപ്പോൾ അപകട സ്ഥലത്തേക്ക് കൊണ്ട് പോകണം, എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ മുൻകൂട്ടി റെഡി ആക്കി വക്കണം.
ഉദാഹരണത്തിന് ഒരു വിമാനത്താവളം എടുക്കുക. ഏതൊരു വിമാനത്താവളത്തിലും ഒരു വിമാനാപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ചിലപ്പോൾ വിമാനത്താവളത്തിന് അകത്തായിരിക്കും, ചിലപ്പോൾ അങ്ങോട്ട് വരുന്നതോ പോകുന്നതോ ആകും. ചിലപ്പോൾ വിമാനം കടലിൽ പതിച്ചതാകും, ചിലപ്പോൾ റഡാറിൽ നിന്നും കാണാതായതാകും. ഇതോരോന്നും മുൻകൂട്ടി കാണാവുന്നതാണ്. തല്ക്കാലം ലൊക്കേഷൻ എ യിൽ നിന്നും ബി യിലേക്ക് പറക്കുന്ന വിമാനം കടലിന് മുകളിൽ പറക്കുമ്പോൾ റഡാറിൽ നിന്നും അപ്രത്യക്ഷമായി എന്ന് കരുതുക. (കൂടുതൽ കൃത്യമായി വേണമെങ്കിൽ പറയാം, പക്ഷെ വേണ്ട, ഞാൻ പറഞ്ഞാൽ അതുപോലെ സംഭവിക്കും, അതാ രീതി).
ആദ്യത്തെ ഒരു മണിക്കൂറിൽ ചിലപ്പോൾ ഇത്രയും വാർത്ത മാത്രമേ എല്ലാവർക്കും അറിയാൻ പറ്റൂ. പക്ഷെ മാധ്യമങ്ങൾക്ക് അത് പോരാ. ആളുകൾക്ക് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. പക്ഷെ യഥാർത്ഥ വാർത്തകൾ ഇല്ലെങ്കിൽ അവർ ഒന്നല്ലെങ്കിൽ ഊഹാപോഹങ്ങൾ ഇറക്കും, അല്ലെങ്കിൽ അവരുടെ വിദഗ്ദ്ധരെ ഇറക്കും, അല്ലെങ്കിൽ വിമാനക്കമ്പനി അല്ലെങ്കിൽ വിമാനത്താവളം കാര്യങ്ങൾ വേണ്ട പോലെ ചെയ്യുന്നില്ല എന്ന് ആരോപണം ഉന്നയിക്കും. എന്താണെങ്കിലും കാര്യം കയ്യിൽ നിന്നും പോകും.
അതിന് പകരം നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. നിങ്ങളുടെ വിമാനത്താവളത്തെ പറ്റി, അവിടെ ഓരോ വർഷവും എത്രമാത്രം ആളുകൾ സഞ്ചരിക്കുന്നുണ്ട്, എത്ര വിമാനങ്ങൾ വരുന്നുണ്ട്, ഏതൊക്കെ വിമാനങ്ങൾ ആണ് എന്നൊക്കെയുള്ള വിവരങ്ങൾ പറയുക. വിമാനങ്ങൾ വരുന്നതിന്റെ, പോകുന്നതിന്റെ ഒക്കെ ഏറെ ചിത്രങ്ങൾ നൽകുക. ഏത് തരം വിമാനമാണ് അപകടത്തിൽ പെട്ടെതെന്ന് അറിയാമെങ്കിൽ ആ വിമാനത്തിന്റെ ചിത്രങ്ങൾ വീഡിയോ, സാങ്കേതിക വിവരങ്ങൾ (എത്രയും കൂടുതൽ ഡീറ്റൈൽ നൽകാമോ അത്രയും). ഇതൊക്കെ കൊടുക്കാം. റഡാറിന്റെ ചിത്രവും റഡാറിൽ നോക്കിയിരിക്കുന്ന ട്രാഫിക്ക് കൺട്രോളറുടെ ചിത്രവും ഒക്കെ എങ്ങനെയും കൊടുക്കണം. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയാവുന്ന ഒരു വിദഗ്ധനെ (റിട്ടയർ ചെയ്ത എയർ ട്രാഫിക്ക് കൺട്രോളറോ മറ്റോ) ചാനലുകൾക്ക് ലഭ്യമാക്കണം. ഇതുകൊണ്ടൊക്കെ ഒരു മണിക്കൂർ പിടിച്ചു നിൽക്കാം.
അടുത്ത മണിക്കൂറിലേക്ക് ഇതിന് മുൻപ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ള അപകടങ്ങളുടെ കണക്കുകൾ, വിമാനത്താവളത്തിന്റെ/വിമാനക്കമ്പനിയുടെ സുരക്ഷാ റെക്കോർഡ് ഒക്കെ കൊടുക്കാം. വിമാനാപകടങ്ങളെ പറ്റി അറിയാവുന്ന മറ്റൊരു വിദഗ്ദ്ധനെ ചാനലുകൾക്ക് ലഭ്യമാക്കുക.
ഇത്രയൊക്കെ ആകുമ്പോഴേക്കും നമുക്ക് ശ്വാസം വിടാൻ സമയം കിട്ടും, കൂടുതൽ വിവരങ്ങൾ ലഭ്യമാകും, അതനുസരിച്ച് യഥാർത്ഥ വിവരങ്ങൾ പങ്കുവെക്കുക.
ഇങ്ങനെ ഒക്കെ ചെയ്തു വക്കണം, എന്നിട്ട് ഒന്നോ രണ്ടോ മോക്ക് ഡ്രിൽ നടത്തണം, അതിന് മാധ്യമങ്ങളെ കൂടി വിളിക്കണം. ഇതൊക്കെ ഞാൻ പറയാറുണ്ട്. പക്ഷെ പതിവ് പോലെ അപകടത്തിന് മുൻപ് ഇക്കാര്യം ആരും ശ്രദ്ധിക്കാറില്ല കാരണം അപകടങ്ങൾ മറ്റുളളവർക്ക് ഉണ്ടാകുന്നതാണല്ലോ. നമ്മൾ ആ ടൈപ്പ് അല്ല, അപകടം വരുന്നത് വരെ. വന്നുകഴിയുമ്പോൾ "തികച്ചും അപ്രതീക്ഷിതമായിരുന്നു". പിന്നെ ആരെയെങ്കിലും ഒക്കെ സസ്പെൻഡ് ചെയ്യാം.
ഇതേ പണി തന്നെ ചാനലുകളും ചെയ്യുന്നുണ്ട്. നാട്ടിൽ വയസ്സായിരിക്കുന്ന സകല വി ഐ പി കളുടെയും പേരിൽ അവർക്കൊക്കെ ഓർ ഫയൽ ഉണ്ട്. അവർ ആരെങ്കിലും തട്ടിപ്പോയാൽ രണ്ടുമിനുട്ടിനകം അതെടുത്ത് സാരംഗിയോടൊപ്പം പ്രയോഗിക്കാൻ അവർ റെഡിയാണ്. നല്ല ചാനലുകൾ ആണെങ്കിൽ ദുരന്തങ്ങളുടെ കാര്യത്തിലും ഇത്തരത്തിൽ ഉള്ള ഒരു ഫയൽ കാണണം, വിദഗ്ധരുടെ പേരുകളും. പക്ഷെ അത്ര പ്രൊഫഷണൽ ആയി നമ്മുടെ മാധ്യമങ്ങളും കാര്യങ്ങൾ ചെയ്യാറില്ല. അതുകൊണ്ടാണ് ആട് നിരീക്ഷകൻ ആന നിരീക്ഷകനായും വരുന്നത്.
തിരഞ്ഞെടുപ്പ് കാലത്തും ചാനലുകൾക്ക് ഇത്തരത്തിൽ ഉള്ള പ്രതിസന്ധിയുണ്ട്. വോട്ടിങ്ങ് കഴിഞ്ഞു, വോട്ടെണ്ണൽ തുടങ്ങി, ആദ്യം കുറെ നേരത്തേക്ക് റിസൾട്ട് വരുന്നുമില്ല, ജനങ്ങൾ അക്ഷമരാണ്. പറയാൻ യഥാർത്ഥത്തിൽ ഒരു വർത്തയുമില്ല. എന്നാൽ പറയാതിരിക്കാനും വയ്യ, ആളുകൾ അടുത്ത ചാനൽ തേടി പോകും.
ഇവിടെയാണ് കമല ഹാരിസിന്റെ ഇഡലിയുടെ പ്രസക്തി. വോട്ടിങ്ങ് കേന്ദ്രത്തിന്റെ, വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ഒക്കെ ചിത്രങ്ങൾ കാണിക്കുക. കഴിഞ്ഞ നൂറു വർഷത്തെ വോട്ടിങ്ങ് ചരിത്രം സരസമായി പറയാൻ കഴിവുള്ള ഒരാളെ ചാനലിൽ എത്തിക്കുക (കേരളത്തിൽ ആണെങ്കിൽ അഡ്വക്കേറ്റ് ജയശങ്കർ ആണ് ബെസ്റ്റ്), ഇടക്കിടക്ക് ഇത്തരം ഇഡ്ഡലിയും ദോശയും കഥകൾ ഇറക്കുക അപ്പോഴേക്കും എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് പ്രതീക്ഷിക്കുക. ഇല്ലെങ്കിൽ പുട്ടും കടലയും ഇറക്കാം, തോറ്റ ചരിത്രങ്ങൾ ഇറക്കാം.
ഇത്തവണ പക്ഷെ പാവം അമേരിക്കൻ ചാനലുകളുടെ പരിപ്പിളകി. കയ്യിലുള്ള സകല ഇഡ്ഡലിയും ദോശയും പുഡിങ്ങും ഒക്കെ പുറത്തിറക്കിയിട്ടും റിസൾട്ട് മുന്നോട്ട് നീങ്ങുന്നില്ല. ആങ്കർമാർ ഇരുന്ന് ചക്രശ്വാസം വലിക്കുകയാണ്. കണ്ടപ്പോൾ കഷ്ടം തോന്നി.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ചിലപ്പോൾ ഇതിന്റെ ആവശ്യമുണ്ടാകും. ഇന്നലെ റിസൾട്ട് വന്നപ്പോൾ ട്രംപിന്റെ റിയാക്ഷൻ എങ്ങനെയായിരുന്നു എന്ന് വായിക്കാൻ ആളുകൾക്ക് ഏറെ ആഗ്രഹമുണ്ട്. പക്ഷെ ആരുടെ കയ്യിലും ഒരു ചുക്കുമില്ല. നമ്മുടെ ഓൺലൈൻ മാധ്യമങ്ങൾ ആയിരുന്നെങ്കിൽ കയ്യിൽ നിന്നും എടുത്ത് കാച്ചിയേനെ. പക്ഷെ ബി ബി സി ഒക്കെയാകുമ്പോൾ അതും പറ്റില്ലല്ലോ. അതുകൊണ്ടാണ് താഴെ കാണുന്ന വമ്പൻ തലക്കെട്ടുമായി അവർ പുറത്തിറങ്ങിയത്.
US election: Being with Trump the day he lost
(By Tara McKelvey BBC White House reporter).
റിപ്പോർട്ട് കാണുമ്പോൾ നമ്മൾ കരുതും എഴുതിയ ആൾ ആ ദിവസം മുഴുവൻ പ്രസിഡന്റിന്റെ കൂടെ ഉണ്ടായിരുന്നു എന്ന്. പക്ഷെ വായിച്ചു കഴിയുമ്പോൾ മനസ്സിലാകും അവർ പ്രസിഡന്റ് ഗോൾഫ് കളിക്കാൻ വൈറ്റ് ഹൗസിൽ നിന്ന് പോകുന്നതും വരുന്നതും കണ്ടിട്ടുണ്ട്. അത്രയേ ഉള്ളൂ.
പോകുമ്പോൾ ഇട്ടിരുന്ന വസ്ത്രം, തൊപ്പി, ശരീരം മുന്നോട്ടാഞ്ഞാണ് നടന്നിരുന്നത്.
പ്രസിഡന്റ് ഗോൾഫ് കളിച്ചപ്പോൾ അവർ ഗോൾഫ് ക്ലബ്ബിൽ നിന്നും ഒരു മൈൽ അകലെ ഒരു ചായക്കടയിൽ ആയിരുന്നു.
തിരിച്ചു പോയപ്പോൾ അദ്ദേഹം വൈറ്റ് ഹൗസിന്റെ വേറൊരു വാതിലിലൂടെ ആണ് കയറിപ്പോയത്. അപ്പോൾ അദ്ദേഹത്തിൻ്റെ തോളുകൾ താഴ്ന്നിരുന്നു, തല താഴ്ത്തിയാണ് കയറിപ്പോയത്. റിപ്പോർട്ടർമാരെ നോക്കി കൈ പൊക്കികാണിച്ചു.
അത്രേയുള്ളൂ, അയ്‌നാണ് .
രണ്ടിഡ്ഡലി ബി ബി സിക്കും കൊടുത്തേക്കാമായിരുന്നു..
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha























