ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയസ് ഫാന്റം സ്വന്തമാക്കാൻ വ്യവസായി ബോബി ചെമ്മണ്ണൂർ; 2010 മോഡൽ ഫാന്റം സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുക്കുന്ന വിവരം അറിയിച്ചത് സമൂഹമാധ്യമങ്ങളിലൂടെ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ഡൊണൾഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോൾസ് റോയസ് ഫാന്റം ലേലത്തിലേക്ക് എത്തുമ്പോൾ സ്വന്തമാക്കാൻ മലയാളി. വ്യവസായി ബോബി ചെമ്മണ്ണൂരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അമേരിക്കയുടെ 45–ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുക്കുന്ന വിവരം ബോബി ചെമ്മണ്ണൂർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുക്കുന്നത്.
അമേരിക്കയിലെ പ്രമുഖ ലേല വെബ് സൈറ്റായ മെകം ഓക്ഷൻസിന്റെ വെബ്‌സൈറ്റിലാണ് ലേലത്തിൽ വച്ചിരിക്കുന്നത്. പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതെങ്കിലും നിലവിൽ ഈ കാറിന്റെ ഉടമസ്ഥൻ ട്രംപ് അല്ല. ആഡംബരത്തിന്റെ അവസാനവാക്കായി വാഴ്ത്തപ്പെടുന്ന, ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്നു മുതൽ നാലു ലക്ഷം ഡോളർ അതായത് 2.20 മുതൽ 2.90 കോടി രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
റോൾസ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന, തിയറ്റർ പാക്കേജും സ്റ്റാർ ലൈറ്റ് ഹെഡ്ലൈനറും ഇലക്ട്രോണിക് കർട്ടനുമെല്ലാം സഹിതമെത്തുന്ന കാർ ഇതുവരെ 56,700 മൈൽ(91,249 കിലോമീറ്റർ) ഓടിയിട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. 2010ൽ ആകെ 537 ഫാന്റം കാറുകളാണു റോൾസ് റോയ്സ് ആകെ നിർമിച്ചിട്ടുള്ളത്. എന്നാൽ കാറിൽ ട്രംപിന്റെ വ്യക്തിമുദ്ര പ്രകടമാണ്; റോൾസ് റോയ്സ് നൽകിയ ഓണേഴ്സ് മാനുവലിൽ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. "I loved this car, it is great! Best of luck" എന്നാണു ട്രംപ് മാനുവലിൽ കുറിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























